തിരുവനന്തപുരം: മരിച്ച എം.എൽ.എയുടെ മകന് സർക്കാർ സർവീസിൽ ജോലി നൽകിയത് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ ഉന്നതനായ സി.പി.എം നേതാവിന്റെ ഉറ്റബന്ധുവിന് മനുഷ്യാവകാശ കമ്മീഷനിൽ അംഗമായി നിയമനത്തിന് ശുപാർശ.
ഡൽഹിയിൽ പ്രവർത്തിക്കുന്ന ഉന്നതനായ സി.പി.എം നേതാവിന്റെ ബന്ധുവിന്റെ നിയമന ശുപാർശ വിവാദമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയുടേതിന് സമാനമായ തസ്തികയിലാണ് നിയമനം.
രണ്ടരലക്ഷം രൂപ ശമ്പളമടക്കം ആനുകൂല്യങ്ങൾ സഹിതം മൂന്നേകാൽ ലക്ഷം രൂപയും ഇവർക്ക് കിട്ടും. ഏഴ് സ്റ്റാഫുകളെ നിയമിക്കാം. ഔദ്യോഗിക വസതിയും കാറും കിട്ടും. സ്വന്തമായി താമസിക്കുകയാണെങ്കിൽ വീട്ടുവാടക കമ്മീഷൻ നൽകും. വിരമിച്ചാൽ ശമ്പളത്തിന്റെ പകുതി പെൻഷനും കിട്ടും. ഇത്രയും ആനുകൂല്യങ്ങളുള്ള പദവിയിലേക്കാണ് സി.പി.എം ഉന്നത നേതാവ് തന്റെ ബന്ധുവിനെ തിരുകിക്കയറ്റിയത്.
മനുഷ്യാവകാശ കമ്മീഷനിലെ ഒരു അംഗം കഴിഞ്ഞ 29ന് വിരമിച്ചതേയുളളൂ. ഒരാഴ്ച തികയും മുൻപാണ് സിപിഎം നേതാവിന്റെ ബന്ധുവിനെ നിയമിക്കാനുള്ള ശുപാർശ തയ്യാറായത്. തൃശൂർ സ്വദേശിയായ അഭിഭാഷകയുടെ പേരാണ് നിയമനത്തിന് ശുപാർശ ചെയ്തത്.
നേരത്തേ കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമന ശുപാർശ. നോൺ ജുഡീഷ്യൽ അംഗമായ ബീനാകുമാരിക്ക് കഴിഞ്ഞവർഷം 3 വർഷം കാലാവധി നീട്ടിയെങ്കിലും 70 വയസായതിനാൽ തിങ്കളാഴ്ച കാലാവധി പൂർത്തിയായി. ഈ ഒഴിവിലേക്കാണ് നേതാവിന്റെ ബന്ധുവിനെ ശുപാർശ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് നിയമസഭയിലെ സ്പീക്കറുടെ ചേംബറിൽ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവുമടങ്ങിയ സമിതി യോഗംചേർന്നാണ് ശുപാർശ തയ്യാറാക്കിയത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും നിയമനം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണ്.
സമിതിയുടെ ശുപാർശ ഗവർണർക്ക് അയയ്ക്കണം. ഗവർണർ എല്ലാവിധ പരിശോധനയും നടത്തിയ ശേഷമേ നിയമനത്തിന് അനുമതി നൽകൂ.
മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ശുപാർശ ചെയ്ത ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മണികുമാറിന്റെ പേര് ശുപാർശ ചെയ്തെങ്കിലും ഗവർണർ ആദ്യം അംഗീകരിച്ചിരുന്നില്ല. മാസങ്ങളോളം തടഞ്ഞുവച്ച ശേഷം ഒപ്പിട്ടെങ്കിലും ഗവർണറുടെ അപ്രീതി കണക്കിലെടുത്ത് മണികുമാർ ചുമതലയേറ്റില്ല.
ചീഫ് ജസ്റ്റിസായിരിക്കുമ്പോൾതന്നെ മണികുമാറിനെ സംസ്ഥാന സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതിലും വിരമിക്കുന്നതിനു തൊട്ടുമുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും അതൃപ്തിയറിയിച്ചാണ് ഗവർണർ ഫയൽ തടഞ്ഞിരുന്നത്.
മണികുമാറിന് പകരം പിന്നീട് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ പിന്നീട് നിയമിച്ചു. കമ്മിഷൻ അദ്ധ്യക്ഷന് ഹൈക്കോടതി ചീഫ്ജസ്റ്റിസിനുള്ള ശമ്പളം, പദവി, ആനുകൂല്യങ്ങൾ എന്നിവയുണ്ട്. 7 പേഴ്സണൽ സ്റ്റാഫും കാറും ഔദ്യോഗികവസതിയുമുണ്ട്.