/sathyam/media/media_files/2024/12/07/xzb9p2BAbp4QTJsJgcDd.jpg)
തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിച്ച് കോടികൾ കൊയ്യുന്ന കെ.എസ്.ഇ.ബി സോളാർ വൈദ്യുത പദ്ധതികൾക്ക് വലിയ പ്രാധാന്യം നൽകാതെ വമ്പൻ വൈദ്യുതി വാങ്ങൽ കരാറുകൾക്കാണ് പ്രാധാന്യം നൽകുന്നത്.
കോടിക്കണക്കിന് രൂപയുടെ കരാറുകളിൽ കമ്മീഷൻ ഉണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വൈദ്യുതി വാങ്ങൽ കരാറുകളിൽ കെ.എസ്.ഇ.ബി സംശയ നിഴലിലായിട്ടുണ്ട്.
വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളിയാണ് അടിക്കടിയുള്ള നിരക്ക് വർദ്ധനവിന് പിന്നിലെന്നാണ് ആരോപണം. നഷ്ടത്തിന്റെ കണക്ക് മാത്രം പറയുന്ന കെ.എസ്.ഇ.ബിയാവട്ടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നുമില്ല.
25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടാനുള്ള ആറ് കരാറുകൾ 2016ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ചിരുന്നു.
ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്- 3.60രൂപ, ജാബുവ പവര്‍ ലിമിറ്റഡ് - 4.15രൂപ, ബാന്‍കോ- 4.29രൂപ, ഇന്ത്യാ തെര്‍മല്‍ ലിമിറ്റഡ്- 4.29രൂപ, ജാബുവ 2- 4.29രൂപ, ജിന്‍ഡാല്‍ 2 - 4.29രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകൾ.
ഇങ്ങനെ ആറ് കരാറുകളിൽ നിന്നായി 765 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. ഇതില്‍ 465 മെഗാവാട്ടിന്റെ നാല് കരാറുകളാണ് 2023ല്‍ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
കുറഞ്ഞ നിരക്കിലുള്ള ഈ കരാറുകള്‍ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വമ്പൻമാരിൽ നിന്നാണ്.
അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ 3 പൈസ വരെ വില നല്‍കി അദാനിയില്‍ നിന്ന് നാല് കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്.
4 രൂപ 29 പൈസയുടെ കരാര്‍ റദ്ദാക്കിയ ജിന്‍ഡാലില്‍ നിന്ന് 9 രൂപ 59 പൈസക്ക് പുതിയ കാരാറുണ്ടാക്കി വൈദ്യുതി വാങ്ങുന്നു എന്നത് അതിലേറെ വിചിത്രമാണ്.
കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കിയ ശേഷം അതേ കമ്പനിയില്‍ നിന്ന് വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
അദാനി പവറിന് കേരളത്തിന്റെ വൈദ്യുതി പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ.
ഈ കരാറുകള്‍ റദ്ദാക്കിയത് കാരണം ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് കോടിവരെ രൂപയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്.
ഇതുവരെ 1600 കോടി രൂപയുടെ വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയിലാണ് അടിച്ചേൽപ്പിക്കുന്നത്.
റഗുലേറ്ററി കമ്മീഷന്റെ നടപടികൾ പ്രതിപക്ഷം ചോദ്യംചെയ്യുന്നുണ്ട്. കമ്മീഷനാണ് കരാർ റദ്ദാക്കിയത് അതിനാൽ സർക്കാരിന് എന്ത് കാര്യം എന്നാണ് പതിവു പല്ലവി.
എന്നാൽ റഗുലേറ്ററി കമ്മീഷനിലെ അംഗങ്ങള്‍ മുന്‍മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണ്‍, സി.പി.എം ഓഫീസര്‍ സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി ബി.പ്രദീപ് എന്നിവരാണ്.
മുൻ ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് ആണ് ചെയര്‍മാന്‍. സര്‍ക്കാര്‍ നോമിനികളാണ് എല്ലാവരും. ഭരണക്കാരുടെ താത്പര്യമുസരിച്ചാണ് അവര്‍ നടപടിയെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
2040 വരെ കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന അവസ്ഥയാണ് അട്ടിമറിക്കപ്പെട്ടത്. ഇവിടെ റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും വിശാലമായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രര്‍ത്തിച്ചത്.
യുഡി.എഫ് കാലത്തെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള കരാര്‍ കാരണം വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 800 കോടിയോളം രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായത്.
2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ അനുസരിച്ച് 2023 വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മേനി പറയുന്ന ലോഡ്‌ഷെഡ്ഡിംഗ് രഹിത കേരളം സാദ്ധ്യമായത് ഈ കരാറുകള്‍ കാരണമായിരുന്നു.
2040 വരെ കേരളത്തിന് നാല് രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായിരിക്കുന്നത്.
2016 ലെ കരാറിന് റഗുലേറ്ററി കമ്മീഷന്റെ പ്രൊവിഷണല്‍ അപ്രൂവല്‍ ലഭിച്ചിരുന്നു. ഇടതു ഭരണകാലത്ത് അതിന്മേല്‍ തീരുമാനമെടുക്കാതെ നീട്ടി നീട്ടിക്കൊണ്ടു പോയതും ചോദ്യംചെയ്യപ്പെടുന്നു.
അഴിമതിയുെ കെടുകാര്യസ്ഥതയും കൊണ്ട് വൈദ്യുതി ബോര്‍ഡിനെ വന്‍ കടത്തില്‍ കൊണ്ടെത്തിക്കുകയാണ് ഭരണക്കാര്‍ ചെയ്തതെന്നും അതിന് ഭീമമായ പിഴ ചുമത്തിയിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരുടെ തലയിലാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
തീരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായത്. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ അഴിമതി വ്യക്തമാണ്- ചെന്നിത്തല പറഞ്ഞു.