/sathyam/media/media_files/2024/12/11/m5aad1n2IRGESfRV7fQI.jpg)
തിരുവനന്തപുരം: കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് വെളിപ്പെടുത്തിയതിന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ കോടതിയലക്ഷ്യ നടപടി നേരിടുമെന്നുറപ്പായി.
അഭിമുഖത്തിൽ മുൻ ഡിജിപിയുടെ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ കേസിൽ പ്രോസിക്യൂഷനെ ദുർബലമാക്കുന്ന പ്രതികരണങ്ങൾ ശ്രീലേഖല നടത്തുന്നത് ആദ്യമല്ല.
നടിയെ ആക്രമിച്ച കേസിൽ വ്യാജതെളിവുകളുണ്ടാക്കിയെന്ന് ആരോപണമുന്നയിച്ച് വിരമിച്ചതിന് പിന്നാലെ ശ്രീലേഖ പോലീസിനെ കുരുക്കിലാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പൊലീസിനെ വിമർശിച്ചുള്ള മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ പരാമർശങ്ങൾ അനുചിതമാണെന്ന് മന്ത്രി പി.രാജീവ് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
അനുചിതമല്ലാത്ത പ്രതികരണങ്ങൾ നടത്തി ശ്രീലേഖ വിവാദങ്ങളിൽ ചാടുന്നത് ഇതാദ്യമല്ല.
പോലീസിലെ വനിതാ ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നെന്നും കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നെന്നുമുള്ള ശ്രീലേഖയുടെ തുറന്നുപറച്ചിൽ സേനയുടെയാകെ അപ്രീതിക്കിടയാക്കിയിരുന്നു.
ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ദുരുപയോഗിച്ചത് നേരിട്ടറിയാമെന്ന ഉദാഹരണ സഹിതമായിരുന്നു ശ്രീലേഖയുടെ പരാമർശം.
ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ലെന്നും രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ശ്രീലേഖയുടെ വിമർശനമെന്നും ചൂണ്ടിക്കാട്ടി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
മോശമായി പെരുമാറിയ ഡി.ഐ.ജിയുടെ പേരുപറയാൻ പൊലീസ് സംഘടന വെല്ലുവിളിച്ചെങ്കിലും ശ്രീലേഖ അനങ്ങിയില്ല.
സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പോലീസെന്നും സർവീസിലിരിക്കെ ഒന്നും ചെയ്യാതെ, വിരമിച്ചശേഷം അതിരുകടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും അതിരൂക്ഷമായ ഭാഷയിൽ പോലീസ് സംഘടനകൾ ശ്രീലേഖയെ വിമർശിച്ചു.
ആലുവ ജയിലിൽ റിമാൻഡിലായിരിക്കെ, നടൻ ദിലീപിനെ സഹായിച്ചതിന് ശ്രീലേഖ ഏറെ പഴികേട്ടിരുന്നു. അന്ന് ജയിൽ ഡിജിപിയായിരുന്നു ശ്രീലേഖ.
തനിക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ശ്രീലേഖയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണ്".
"ജയിൽ ഡി.ജി.പി എന്ന നിലയിൽ നൽകിയത് റിമാൻഡ് പ്രതി അർഹിക്കുന്ന പരിഗണന മാത്രം''.
പോലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസിൽ നിന്ന് രാജിവയ്ക്കാെനൊരുങ്ങിയെന്നും ഒരു ഘട്ടത്തിൽ രാജിക്കത്ത് എഴുതിയതാണെന്നും അവർ വിരമിച്ച ശേഷം വെളിപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ പിൻബലമുള്ള പോലീസുകാർക്ക് എന്തും ചെയ്യാം. ഡി.ജി.പി ഉൾപ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം - ഇതാണ് പോലീസിലെ സ്ഥിതിയെന്ന് ശ്രീലേഖ തുറന്നടിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥയായിരിക്കെ, വിദ്യാർത്ഥിനികൾ സ്വയരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ കൈയിൽ കരുതണമെന്ന് സാങ്കേതിക സർവകലാശാലയിലെ പരിപാടിയിലെ ശ്രീലേഖയുടെ പരാമർശവും വിവാദമായി.
പിന്നെ എന്തിനാണ് പോലീസ് എന്ന സേനയെ തീറ്റിപ്പോറ്റുന്നതെന്ന വിമർശനത്തിന് ആ പ്രതികരണം ഇടയാക്കി.
ജയിൽ മേധാവിയായിരിക്കെ തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങൾക്കു ജയിൽ ഉദ്യോഗസ്ഥർ ഡിജിപിയെ വിളിക്കരുതെന്ന് ശ്രീലേഖ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
ഒരു വർഷത്തിനിടെ മൂന്നു തവണയാണ് ശ്രീലേഖ ഇക്കാര്യത്തിൽ സർക്കുലർ ഇറക്കിയത്. ജയിലുകളിൽ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മാത്രം വിളിക്കാമെന്നായിരുന്നു ശ്രീലേഖയുടെ സർക്കുലർ.
പിന്നാലെ ജയിൽ മേധാവിയായ ഋഷിരാജ് സിംഗ് ശ്രീലേഖയുടെ ഉത്തരവ് തിരുത്തി. ജയിലിലെ വിവരങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് തന്നെ എപ്പോഴും ഫോണിൽ വിളിക്കാമെന്നായിരുന്നു സിംഗിന്റെ ഉത്തരവ്.
ഇതോടെ ശ്രീലേഖ തികച്ചും ജനകീയയല്ലാത്ത മൂരാച്ചിയാണെന്ന് സേനയിൽ അഭിപ്രായമുയർന്നിരുന്നു.
കിളിരൂർ കേസിലെ പ്രതി ലതാനായരെ തല്ലിയെന്ന് വിരമിച്ചശേഷം ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
"പക്ഷേ, ഒരടി കൂടി ബാക്കിയുണ്ട്. തല്ലുന്നത് നിയമപരമല്ല, എന്നാൽ പലപ്പോഴും അതിനൊരു ന്യായമുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് രണ്ടടി കൊടുക്കാനാവത്തതിൽ ഇന്നും ദു:ഖമുണ്ട് " - ഇതായിരുന്നു വാക്കുകൾ.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമാണ് ആർ.ശ്രീലേഖ.
സാധാരണ കുടുംബത്തിൽ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയർന്ന്, 1987ൽ ഇരുപത്തിയാറാം വയസിൽ ഐ.പി.എസ് നേടിയതാണ് ശ്രീലേഖ.
സി.ബി.ഐയിലും ഇന്റലിജൻസ്, ഫയർഫോഴ്സ്, ജയിൽ, ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്ത്രീസുരക്ഷയ്ക്കുള്ള പോലീസിന്റെ നിർഭയപദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു.
നിർഭയ പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകാതിരുന്നപ്പോൾ അതിനെതിരെയും ശ്രീലേഖ രംഗത്തെത്തി.
നിര്‍ഭയ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു വിമർശനം.