/sathyam/media/media_files/2024/12/06/q3J1R2Inc72YJY7PQzJ8.jpg)
തിരുവനന്തപുരം: സ്വകാര്യ വാഹനം പണത്തിനോ ഫ്രീയായോ മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നത് നിയമവിരുദ്ധമെന്ന ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിലപാടിന് കടിഞ്ഞാണിട്ട് സർക്കാർ.
ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാൽ അത് സാമ്പത്തിക ലാഭത്തിന് കൈമാറിയെന്ന് നിഗമനത്തിലെത്തുമെന്നാണ് കമ്മീഷണർ ആലപ്പുഴയിൽ പറഞ്ഞത്.
അങ്ങനെയുള്ളവർക്കെതിരേ അനുമതിയില്ലാതെ വാടകയ്ക്ക് നൽകിയെന്ന കുറ്റം ചുമത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ഗതാഗത കമ്മീഷണറുടെ വാദം പ്രവാസികൾ ഏറെയുള്ള കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് വന്നതോടെയാണ് സർക്കാർ ഇടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറെ തിരുത്തിയത്.
അത്യാവശ്യഘട്ടങ്ങളിൽ കാറുകൾ കൈമാറി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങൾ ഇങ്ങനെ കൈമാറരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നിലപാട് മാറ്റി.
അതേസമയം, ചെറുകാറുകളാണെങ്കിലും സ്ഥിരമായി സ്വകാര്യവാഹനങ്ങൾ കൈമാറി ഉപയോഗിക്കരുത്. അത്യാവശ്യ സാഹചര്യം ഏപ്പോഴും ഉണ്ടാവാറില്ല. സ്വകാര്യവാഹനം ഉടമയുടെയും അയാളുടെ ബന്ധുക്കളുടെയും ആവശ്യത്തിന് ഉപയോഗിക്കാൻവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
അപകടം ഉണ്ടാകുമ്പോൾ ഉടമ വാഹനത്തിലില്ലെങ്കിൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തെ എതിർക്കാനിടയുണ്ട്. ഉടമയുടെ ആവശ്യത്തിനു വേണ്ടിയായിരുന്നു യാത്ര എന്ന് തെളിയിക്കേണ്ടിവരും.
സ്വകാര്യവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഇൻഷുറൻസ് കമ്പനി ഇത്തരം മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുന്നത് - കമ്മീഷണർ വ്യക്തമാക്കി.
സ്വന്തം പേരിലെടുത്ത വാഹനം ഡ്രൈവറെ വച്ച് ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച് ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതൽ കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കമ്മീഷണർ വിശദീകരണവുമായി രംഗത്തെത്തിയത്.
സ്വകാര്യ വാഹനങ്ങൾ പ്രതിഫലം വാങ്ങി മറ്റൊരാളുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇത്തരം ക്രമക്കേടുകൾ വേഗം കണ്ടെത്താനാകും.
6000 രൂപയാണ് പിഴ. പെർമിറ്റ്, ഫിറ്റ്‌നസ് ലംഘനങ്ങൾക്കാണ് കേസെടുക്കുക. ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിക്കും. ആറുമാസത്തേക്ക് രജിസ്‌ട്രേഷൻ റദ്ദാക്കും. ഈ കാലയളവിൽ വാഹനം നിരത്തിലിറക്കിയാൽ രജിസ്‌ട്രേഷൻ റദ്ദാക്കി കണ്ടുകെട്ടും.
കള്ള ടാക്സി തടയാനുള്ള പരിശോധന സാധാരണക്കാരെ ലക്ഷ്യമിട്ടല്ല. സ്വകാര്യവാഹനങ്ങൾ നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്ന ചില വ്യക്തികളുണ്ട്.
അത്യാവശ്യഘട്ടങ്ങളിൽ സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ വാഹനം കൈമാറുന്നതിനെ മോട്ടോർവാഹനവകുപ്പ് തടയില്ല. പിഴ ചുമത്തില്ല. അതിൽ ആശങ്കവേണ്ട - ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.
സംസ്ഥാനത്ത് ‘റെന്റ് എ കാർ’ ബിസിനസ് നിയമവിധേയമാണ്. ലൈസൻസോടെ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വാഹനങ്ങൾ വേണമെങ്കിൽ അവിടെനിന്നും വാടകയ്ക്ക് എടുക്കാവുന്നതാണ്.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമെടുക്കുന്ന വാഹനങ്ങളിലെ യാത്രയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ടാക്സി വാഹനങ്ങൾപോലെ ഇവ നിയമവിധേയമായി ഉപയോഗിക്കാം.
കറുത്ത പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള നമ്പർബോർഡാണ് അംഗീകൃത വാടക വാഹനങ്ങൾക്കുള്ളത് - കമ്മീഷണർ വ്യക്തമാക്കി.
ലാഭേച്ഛയോടെ സ്വകാര്യ വാഹനം മാസത്തേക്കോ ദിവസത്തേക്കോ കിലോമീറ്റര്‍ നിരക്കില്‍ വാടകയ്‌ക്കോ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന നിലപാടിൽ മോട്ടോര്‍ വാഹന വകുപ്പ് ഉറച്ചുനിൽക്കുകയാണ്.
സ്വന്തം പേരിലെടുത്ത വാഹനം ഡ്രൈവറെ വച്ച് ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച് ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതൽ കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ വെള്ള ബോർഡ് വച്ച് റെന്റ് എ കാർ നൽകുന്നത് നിയമവിരുദ്ധമാണെന്ന നിലപാട് തുടരും.
സ്വന്തമായി വാഹനം ഇല്ലെങ്കിൽ ടാക്സിയോ റെന്റ് എ കാറോ മാത്രം ഉപയോഗിച്ചാലേ നിയമസംരക്ഷണം ഉറപ്പുവരുത്താനാവൂ എന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
ആലപ്പുഴയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ മരണത്തെതുടർന്നാണ് സ്വകാര്യ വാഹനങ്ങളുടെ ദുരുപയോഗവും കള്ളടാക്സിയും വീണ്ടും ചർച്ചയായത്.