/sathyam/media/media_files/2024/12/28/b33qhd7zuRZdIj6BIS5K.jpg)
തിരുവനന്തപുരം: എ.ഡി.ജി.പിയായിരുന്ന കാലയളവിൽ ഇടത് സർക്കാരിന്റെ ഭാഗമായിരുന്ന എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തിയത് രാഷ്ട്രീയ നെറികേടെന്ന് സി.പി.ഐ ദേശീയ നിർവ്വാഹക സമിതിയംഗം പ്രകാശ് ബാബു.
സത്യം ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രകാശ് ബാബു സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ചത്.
ഇത്തരം നെറികേട് കാട്ടിയ അജിത് കുമാറിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. വിഷയം ഗൗരവമായി എൽ.ഡി.എഫ് ചർച്ച ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ തന്നെ ഇസ്ലാം മതവിശ്വാസികൾക്ക് നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏതെങ്കിലും പക്ഷങ്ങൾ മുസ്ലീം ന്യൂനപക്ഷത്തെ തള്ളിക്കളയുന്നതിേനാട് യോജിപ്പില്ല.
ചില നേതാക്കൾ അവരുടെ വ്യക്തിപരമായ നിലപാടുകൾ ഇവർക്കെതിരായി പ്രഖ്യാപിക്കുന്നതിനെ താൻ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയിട്ടുള്ള വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമില്ല. ഇതിനെ പുറത്തു നിന്ന് നിയന്ത്രിക്കാനാവും. പേപ്പർ ബാലറ്റിലേക്ക് ഇന്ത്യ മടങ്ങണം. എങ്കിലേ ജനവികാരം പ്രതിഫലിപ്പിക്കാൻ കഴിയൂ.
കോൺഗ്രസ് ചിന്തിക്കും മുമ്പ് ഇത് പറഞ്ഞത് സി.പി.ഐയാണ്. കോൺഗ്രസാണ് ആദ്യമായി വോട്ടിംഗ് മെഷീൻ നടപ്പാക്കിയത്. ഒട്ടേറെ ലേഖനങ്ങൾ ഇത് സംബന്ധിച്ച് താൻ എഴുതിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനും കുറച്ച് ഉദ്യോഗസ്ഥർക്കും നടപടിക്രമങ്ങൾ വേഗത്തിൽ തീർക്കാനാണ് വോട്ടിംഗ് മെഷീൻ ഏർപ്പെടുത്തിയത്. ഇത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിലവിലെ സര്‍ക്കാര്‍ - ഇടതുമുന്നണി തീരുമാനങ്ങളിലെ വിവാദ വിഷയങ്ങളില്‍ നിര്‍ണായകമായ ചില പ്രതികരണങ്ങള്‍ പ്രകാശ് ബാബു നടത്തുന്നുണ്ട്. ഇവ ഉള്‍പ്പെടെ അഭിമുഖത്തിന്റെ പൂർണ്ണ രൂപം സത്യം ഓണ്‍ലൈന്‍ ഉടൻ പ്രസിദ്ധീകരിക്കും.