/sathyam/media/media_files/2024/12/28/KVHvspYvWrAfaWDYSTsJ.jpg)
തിരുവനന്തപുരം: ഉത്തർപ്രദേശിലെ സംഭൽ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിലും പാലസ്തീന് അനുകൂലമായും മതസ്പർദ്ധ വളർത്തി വർഗ്ഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ മണക്കാട്ടും നഗരത്തിലും പതിപ്പിച്ച ഉത്തരേന്ത്യൻ സ്വദേശി മുഹമ്മദ് ഇഖ്ബാലിനെ ഫോർട്ട് പൊലീസ് പിടികൂടി.
ഫോർട്ട് പൊലീസ്റ്റേഷനു മുന്നിലെ അൽ-ഹസൻ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. മണക്കാട് പടന്നാവ് ലെയ്നിലെ ഇയാളുടെ താമസസ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തി.
തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥർ ഫോർട്ട് സ്റ്റേഷനിലെത്തി രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്യുകയാണ്.
ബംഗാളിലെ വിലാസമുള്ള തിരിച്ചറിയൽ കാർഡ് കൈവശമുണ്ട്. പക്ഷേ ഇത് വ്യാജമാണെന്നും ഇയാൾ ബംഗ്ലാദേശിയാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മണക്കാട്ട് മരണപ്പെട്ട ഹിന്ദു സ്ത്രീയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് പതിപ്പിച്ചിരുന്ന പോസ്റ്ററിന് മുകളിലാണ് പാലസ്തീനു വേണ്ടി പ്രാർത്ഥിക്കുക എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇയാളുടെ കൂട്ടാളികളെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്.
മണക്കാട് പ്രദേശത്ത് പോസ്റ്റർ പതിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇഖ്ബാലിനെ തിരിച്ചറിഞ്ഞത്. മണക്കാട്ടെ ബി.ജെ.പി സ്വാധീന മേഖലയിലും ഇയാൾ പോസ്റ്ററുകൾ പതിച്ചു.
ബി.ജെ.പി നേതാവാണ് പൊലീസിന് വിവരം നൽകിയത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സമാന സ്വഭാവമുള്ള ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും കിട്ടിയതായി വിവരമുണ്ട്.
വ്യാഴാഴ്ച ഇയാൾക്കെതിരേ കേസെടുത്തെന്നും ഇന്നലെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.
മതവിദ്വേഷം പടർത്താൻ ശ്രമിച്ചതിന് ബി.എൻ.എസ് 196(1)(എ) വകുപ്പ് ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
പിടികൂടിയപ്പോൾ തന്നെ താൻ ഒറ്റയ്ക്കാണ് പോസ്റ്ററൊട്ടിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് പെരുമാറ്റം. അതിനാലാണ് കൂടുതൽ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാൾക്ക് വീട് വാടകയ്ക്ക് നൽകിയ കല്ലാട്ട്മുക്ക് സ്വദേശിയെയും പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു.