ഒരു വള്ളത്തിനുള്ള ആളു പോലും എൻസിപിക്കില്ല. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും എൻസിപിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാർ. ശശീന്ദ്രനെ നീക്കാനുള്ള നീക്കത്തിന് പിന്നിൽ സമുദായ താൽപര്യം. കുട്ടനാട് സീറ്റ് കുടുംബസ്വത്താക്കി എംഎൽഎ. മന്ത്രിക്കസേര പിടിക്കാനുള്ള കുബേരന്റെ സമ്മർദ്ദത്തിന് മുന്നണി വഴങ്ങരുത്. തോമസ് കെ.തോമസിനെതിരേ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

തോമസ് ചാണ്ടി കരുത്തനായ നേതാവും ജനീകയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ല. ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ak saseendran vellappally nadesan thomas k thomas
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: എൻ.സി.പിയുടെ മന്ത്രിമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ കനക്കവേ, കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി.

Advertisment

ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കുട്ടനാട്. ബിജെപിക്കും അവിടെ കാര്യമായ സ്വാധീനമുണ്ട്.


തോമസ് കെ.തോമസിന് സീറ്റ് കൊടുത്തത് എൽ.ഡി.എഫിന്‍റെ  തെറ്റായ തീരുമാനമാണെന്നുെം രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തോമസ് കെ.തോമസ് കുട്ടനാട് ‍സീറ്റ് കുടുംബ സ്വത്തായി കരുതുന്നെന്നും യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.


തോമസ് ചാണ്ടി കരുത്തനായ നേതാവും ജനീകയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ല. ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

yoganadam

എ.കെ.ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്. ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയാണ് ശശീന്ദ്രൻ. ശശീന്ദ്രനെ നീക്കാനുള്ള പി.സി.ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ശിവഗിരി തീർത്ഥാടനത്തിനിടെ മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി കണ്ടിരുന്നു. അപ്പോഴും ഈ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.

2025 ജനുവരി 1 ലക്കം യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി രാഷ്ട്രീയ പ്രാധാന്യമുള്ള വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്.

വിമർശനങ്ങൾ ഇങ്ങനെ- ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) തലതല്ലിപ്പിരിഞ്ഞ്, ക്ഷയിച്ച് ഒരു വള്ളത്തിൽ കയറാനുള്ള ആൾ പോലുമില്ലാത്ത അവസ്ഥയിലായി.

എൻ.സി.പിയുടെ തറവാടും, തലതൊട്ടപ്പൻ ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ.


അലക്കൊഴിഞ്ഞ് നേരമില്ലെന്നു പറയും പോലെ തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ ഔദ്യോഗികപക്ഷമേത്, വിമതരേത് എന്ന് അറിയാൻ പറ്റാത്ത സ്ഥിതിയാണ്.


എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്.

ഇതിനിടയിലാണ് സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെടുന്ന പി.സി.ചാക്കോയും സംഘവും വനം മന്ത്രി എ.കെ. ശശീന്ദ്രനെ എങ്ങനെയും മാറ്റി, കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ മന്ത്രിമന്ദിരത്തിൽ താമസിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ നടത്തുന്നത്.

പാർട്ടിക്ക് ആകെയുള്ള വനംമന്ത്രി പദവിക്കു വേണ്ടി തോമസ് കെ. തോമസിന്റെയും പി.സി. ചാക്കോയുടെയും കുറച്ചുകാലമായുള്ള പരാക്രമം കണ്ട് രാഷ്ട്രീയ കേരളം ചിരിക്കുകയാണ്.

vellappally nadesan-2

രണ്ട് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത് - തോമസും എ.കെ. ശശീന്ദ്രനും. പ്രമുഖ പ്രവാസി വ്യവസായിയും എൻ.സി.പിയുടെ കരുത്തനും മുൻ കുട്ടനാട് എം.എൽ.എയും ജനകീയനുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്.


സഹോദരന്റെ വിയോഗത്തെ തുടർന്ന് കുട്ടനാട് നിയോജക മണ്ഡലം തങ്ങളുടെ തറവാട്ടുവകയാണെന്നു കരുതി എൻ.സി.പിയിൽ നിന്ന് പിടിച്ചുവാങ്ങി മത്സരിച്ചു ജയിച്ച് നിയമസഭയിലെത്തിയ ആളാണ് അദ്ദേഹം.


രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അശേഷമില്ല. ചേട്ടന്റെ ഒരു ഗുണവുമില്ല. തോമസ് ചാണ്ടിയോടുണ്ടായിരുന്ന സ്‌നേഹം കൊണ്ടാകും ഇടതുമുന്നണി ഔദാര്യം പോലെ കുട്ടനാട് മണ്ഡലം എൻ.സി.പിക്ക് നൽകിയത്.

അക്ഷന്തവ്യമായ അപരാധമായിപ്പോയി ആ തീരുമാനമെന്ന് കാലം തെളിയിക്കുകയാണ്. പാവപ്പെട്ട കർഷകത്തൊഴിലാളികളും പിന്നാക്ക, പട്ടിക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ ഒരു രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവുമില്ലാത്ത തോമസ് കെ. തോമസ് മത്സരിച്ചത് അവരോടു ചെയ്ത തെറ്റാണ്.

എന്നിട്ടും ജയിപ്പിക്കാൻ ജനങ്ങൾ കൂട്ടുനിന്നത് തോമസിനോടും എൻ.സി.പിയോടുമുള്ള പ്രേമം കൊണ്ടല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള കടപ്പാടും ഇടതുവേരുകളുടെ ശക്തിയും കൊണ്ടായിരുന്നു.


കുട്ടനാട് കുടുംബസ്വത്താണെന്ന രീതിയിലാണ് എം.എൽ.എയുടെ പ്രതികരണങ്ങളും പെരുമാറ്റവും. പണത്തിന്റെ കൊഴുപ്പുകൊണ്ട് ജനങ്ങളെയും ജനാധിപത്യത്തെയും കൈപ്പിടിയിലാക്കാമെന്ന അഹങ്കാരം ആർക്കും നല്ലതല്ല.


അടുത്ത തിരഞ്ഞെടുപ്പിന് ഇവിടെ ഇടതുസ്ഥാനാർത്ഥിയെ നിറുത്തിയില്ലെങ്കിൽ കുട്ടനാട് സീറ്റ് എൽ.ഡി.എഫിന് ബാലകേറാമലയായി മാറിയാലും അത്ഭുതപ്പെടാനില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനു പകരം ആളില്ലാ പാർട്ടിയെ ആളാക്കാൻ ഇടതുമുന്നണി ഇനി ശ്രമിക്കില്ലെന്ന് കരുതാം.


എൽ.ഡി.എഫിനും ഭരണത്തിനും മങ്ങലേൽപ്പിക്കുന്ന രീതിയിലാണ് എൻ.സി.പിയും തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും വിമർശിച്ചാൽ കുറ്റം പറയാനാകുമോ ?


എൻ.സി.പിയിലാണെങ്കിലും എ.കെ. ശശീന്ദ്രൻ വിദ്യാർത്ഥികാലം മുതൽ സുദീർഘമായ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയത്തിന് അതീതമായി ജനപിന്തുണയുമുള്ള ആളാണ്. അതിനേക്കാളുപരി പിന്നാക്ക സമുദായാംഗവുമാണ്.

ഇടതുസർക്കാരിലെ പിന്നാക്ക പ്രതിനിധിയും പഴയ തലമുറയുടെ രാഷ്ട്രീയപാരമ്പര്യം പേറുന്നയാളുമാണ്. 2011 മുതൽ എലത്തൂരിൽ നിന്നുള്ള എം.എൽ.എയാണ്. മുൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്.


1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ആദർശം മുറുകെപ്പിടിച്ച് എ.കെ. ആന്റണിക്കൊപ്പം ഇടതുമുന്നണിയിലേക്കു പോയ ആളാണ്. ആന്റണിയുൾപ്പെടെ പിന്നീട് കോൺഗ്രസിലേക്കു മടങ്ങിയിട്ടും ശശീന്ദ്രൻ നിലപാട് മാറ്റിയില്ല, കോൺഗ്രസ് എസ് പുനരുജ്ജീവിപ്പിച്ച് രാമചന്ദ്രൻ കടന്നപ്പള്ളി പിന്മാറിയപ്പോഴും ശശീന്ദ്രൻ എൻ.സി.പിയിൽത്തന്നെ നിന്നു.


നിലപാടിലും രാഷ്ട്രീയ സംസ്‌കാരത്തിലും വെള്ളം ചേർക്കാത്ത ശശീന്ദ്രനെ അതുകൊണ്ടു തന്നെയാണ് ഇത്രയും കാലം ഇടതുമുന്നണി, വിശേഷിച്ച് സി.പി.എം ചേർത്തുനിറുത്തിയതും.

അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള, ജനപക്ഷത്തു നിൽക്കുന്ന ശശീന്ദ്രനെന്ന കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, ഒപ്പം നിൽക്കാൻ എൽ.ഡി.എഫിൽ പോയിട്ട്, എൻ.സി.പിയിൽപ്പോലും നാലുപേരില്ലാത്ത, പണത്തിന്റെ കനംമാത്രമുള്ള തോമസ് കെ. തോമസിനു വേണ്ടി ഇന്നലെ കോൺഗ്രസ് വിട്ട് സംസ്ഥാന പ്രസിഡന്റ് പദവി വിലപേശി വാങ്ങി എൻ.സി.പി.യിൽ ചേക്കേറിയ പി.സി.ചാക്കോയും സംഘവും നടത്തുന്ന 'ആദർശപോരാട്ടം." ഇതിന്റെ പിന്നിൽ എന്താണെന്ന് മനസിലാക്കാനുള്ള വിവേകം കുട്ടനാട്ടിലെ മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കുണ്ട്.

സമ്മർദ്ദതന്ത്രങ്ങൾ ഇപ്പോൾ അങ്ങ് മുംബയിൽ ശരത് പവാറിന്റെ മുന്നിലാണ്. അത് മുറുകിയിട്ടും ശശീന്ദ്രന്റെ കസേര അനങ്ങിയിട്ടില്ല.

പാർട്ടി ആവശ്യപ്പെട്ടാൽ മാറുമെന്ന പക്വമായ നിലപാടു തന്നെയാണ് ശശീന്ദ്രന്റേത്. സമയദോഷം കൊണ്ടത്രെ, തനിക്ക് മന്ത്രിപദവി വൈകുന്നതെന്ന് തോമസ് കെ.തോമസും പറയുന്നു.


മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങുവാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ - തോമസ് സംഘം.


ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനുമിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവിടി നിരത്തേണ്ട കാര്യമില്ല.

ഇടത് രാഷ്ട്രീയ പാരമ്പര്യത്തിനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും ചേരാത്ത രാഷ്ട്രീയക്കളികളാണ് എൻ.സി.പി എന്ന ആളില്ലാ പാർട്ടിയുടെ പുതിയ നേതാക്കളുടേത്.

അത് തിരിച്ചറിയാനുള്ള രാഷ്ട്രീയമായ പക്വതയും പാകതയും ഇടതുമുന്നണിക്കും സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്ളതിനാലാണ് കളികൾ ഇതുവരെ ഫലിക്കാതിരുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേളികൊട്ടുമുയരും. അതിനിടെ എന്തു സമ്മർദ്ദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണി പിടികൊടുക്കരുത്.


ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാദ്ധ്യത ജനങ്ങളോടു പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിനുമില്ല.

Advertisment