തിരുവനന്തപുരം: ശിവഗിരി സമ്മേളനനഗിരിയിൽ നിന്നും തുടക്കമിട്ട സനാതന ധർമ്മ വിവാദത്തിൽ ചർച്ച കൊഴുക്കുന്നു.
സനാതന ധർമ്മമെന്നത് ആർ.എസ്.എസ് കാഴ്ച്ചപ്പാടാണെന്നും അത് ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണെന്നുമാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വാദം. എന്നാൽ അതിനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്തുണ്ട്.
സനാതനധർമം കേരളത്തിൽ ചർച്ചചെയ്യണമെന്നും ഇതിന്റെ കൃത്യമായ അർഥം മനുസ്മൃതിയിലധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥിതിയാണെന്നും ഇന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു.
ഈ കാലഘട്ടത്തിൽ അത് അശ്ലീലമാണ്. ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ എന്തെങ്കിലും സനാതനധർമത്തിലുണ്ടായിട്ടുണ്ടോയെന്നും സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം ചോദിച്ചു.
എന്നാൽ സനാതന ധർമ്മം അശ്ലീലമെന്ന എം.വി ഗോവിന്ദന്റെ പരാമർശം അജ്ഞത കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കാവി ഉടുത്തവരെല്ലാം ആർ.എസ്.എസ് അല്ലെന്നും മുഖ്യമന്ത്രിയും സി.പിഎമ്മും സനാതനധർമ്മത്തെ ആർ.എസ്.എസിന് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ സംഘടിത ശ്രമമുണ്ടെന്നും ഗുരു അത്തരത്തിലുള്ളയാളായിരുന്നില്ലെന്നും ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ശചയ്ത് കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് വഴിവെച്ചത്.