തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് കേരളത്തിന്റെ പെരുമ വീണ്ടും. കേരളാ അതിർത്തിയോട് ചേർന്ന തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിയായ ഡോ.വി.നാരായണൻ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടറായിരിക്കെയാണ് ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനായി നിയമിതനായത്.
മലയാളിയായ ഡോ. സോമനാഥിന്റെ പിൻഗാമിയായാണ് ഡോ.വി.നാരായണൻ ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് എത്തുന്നത്. ബഹിരാകാശ വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, സ്പെയ്സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കും.
പുതിയ ചെയർമാന് ഇന്ത്യയുടെ ബഹിരാകാശ നിലയം ഒരുക്കുന്നതടക്കം നിരവധി സുപ്രധാനമായ ദൗത്യങ്ങളാണുള്ളത്. ലോകത്തെ അഞ്ച് വമ്പൻ ബഹിരാകാശ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ.
രാജ്യത്തെ ഈ അഭിമാന നേട്ടത്തിലെത്തിച്ചതിന് പിന്നിൽ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനമാണ്.
ഇന്ന് ബഹിരാകാശ ദൗത്യങ്ങൾക്കായി ഇന്ത്യയെ 49 ലോകരാജ്യങ്ങൾ ആശ്രയിക്കുന്നുണ്ട്.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ദൗത്യങ്ങൾ വിജയിപ്പിച്ചും ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ഇന്ത്യ കരുത്തുതെളിയിച്ചു. സൗരയൂഥത്തിന് പുറത്ത് കുള്ളൻ ഗ്രഹത്തെ കണ്ടെത്തിയത് ഇന്ത്യയുടെ അസ്ട്രോസാറ്റാണ്.
കാലാവസ്ഥ നിർണ്ണയങ്ങൾ, ഭൂമി ശാസ്ത്ര വിവരങ്ങൾ, ചാർട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ, നാവിക വിദ്യ, വ്യോമയാനം, എന്നിവകളിലും വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകൾ വിപുലപ്പെടുത്തുന്നതിലും മറ്റേതൊരു ലോക രാഷ്ട്രത്തെക്കാളും ഐ.എസ്.ആർ. ഓ. അതീവ മത്സരത്തോടെ പ്രവർത്തിക്കുന്നു.
1969ൽ സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങിയ ഇന്ത്യ ഇന്ന് നാലായിരം കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ പ്രാപ്തി നേടി.1975ൽ ആര്യഭട്ടയായിരുന്നു ആദ്യം വിക്ഷേപിച്ച ഉപഗ്രഹം.
പിന്നീട് 80 കളിൽ രോഹിണിവാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതോടെ ഇന്ത്യ ആദ്യമായി ടെലിവിഷൻ സംപ്രേക്ഷണമേഖലയിൽ സ്വയംപര്യാപ്തത നേടി.
പിന്നീട് ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ വരവോടെ ഇന്റർനെറ്റ് ടെലിഫോൺ മേഖലയും ഐ.ആർ.എൻ.എസ്.എസ്. ഉപഗ്രഹപരമ്പരയിലൂടെ ഗതിനിർണ്ണയ സംവിധാനത്തിലും സ്വയംപര്യാപ്തമായി.
പുതിയ ചെയർമാനെ കാത്തിരിക്കുന്നത് ഇന്ത്യയുടെ തലവര മാറ്റിമറിക്കാവുന്ന ബഹിരാകാശ ദൗത്യങ്ങളാണ്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസനം അന്തിമഘട്ടത്തിലാണ്.
അടുത്ത വർഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഗഗൻയാൻ വിജയിക്കുന്നതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
സൂര്യനെ പഠിക്കാനുള്ള ആദ്യത്യയുടെ കൂടുതൽ പഠനം, ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യം എന്നിവയും ഇന്ത്യൻ സ്പേസ് സ്റ്റേഷൻ എന്നിവ ഭാവിയിലെ ലക്ഷ്യവുമാണ്.
ആധുനിക വിക്ഷേപണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹന നിർമ്മാണം, ലിക്വിഡ് ഓക്‌സിജൻ മീഥേൻ എൻജിൻ വികസനം, സെൽഫ് ഹീലിംഗ് സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഐ.എസ്.ആർ.ഒ ഗവേഷണം നടത്തിവരികയാണ്.
മനുഷ്യരെ ബഹിരാകാശത്തേക്കു അയയ്‌ക്കുന്നത് ദീർഘകാല പദ്ധതിയാണ്. മനുഷ്യപേടകത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ബഹിരാകാശത്ത് ദീർഘകാല വാസത്തിന് ശേഷിയുള്ള വാഹനം നിർമ്മിക്കാനും 2030ന് ശേഷം മനുഷ്യനിയന്ത്രിത ഗ്രഹാന്തര യാത്രയ്‌ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ.
ജീവന്റെ സാന്നിദ്ധ്യം മറ്റേതെങ്കിലും ഗ്രഹത്തിലുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്തെ മറ്റെല്ലാ ബഹിരാകാശ ഏജൻസികൾക്കൊപ്പം ഐ.എസ്.ആർ.ഒയും സജീവമായി നടത്തുന്നുണ്ട്.
നാല്ബില്ല്യൺ വർഷങ്ങൾ കഴിഞ്ഞാൽ സൂര്യനുണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജീവന്റെ പരമ്പര ഭൂമിയിലല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ.
അതിനെല്ലാമാണ് ബഹിരാകാശ സ്റ്റേഷൻ ഇന്ത്യ ലക്ഷ്യമിടുന്നത്. നാഗർകോവിൽ സ്വദേശിയായ ഡോ.വി.നാരായണൻ 1984ലാണ് ഐ.എസ്.ആർ.ഒ.യുടെ വി.എസ്.എസ്.സി.യിൽ ചേരുന്നത്.
1989 ഖരഗ് പൂർ ഐ.ഐ.ടി.യിൽ നിന്ന് സ്വർണ്ണമെഡലോടെ എം.ടെക് പാസായി. രാജ്യത്ത് അറിയപ്പെടുന്ന റോക്കറ്റ് സാങ്കേതിക വിദ്യയുടേയും റോക്കറ്റിൽ ഉപയോഗിക്കുന്ന ഇന്ധന നിർമ്മാണത്തിലും വിദഗ്ധനാണ്.
റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ അദ്ദേഹം ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജി.എസ്.എൽ.വി.മാർക്ക് ത്രീ, ബഹിരാകാശ മനുഷ്യദൗത്യത്തിനുപയോഗിക്കാവുന്ന എൽ.വി.എം.3 റോക്കറ്റ് നിർമ്മാണം തുടങ്ങിയവയുടെ നിർമ്മാണത്തിൽ നേതൃത്വം വഹിച്ചു.