തിരുവനന്തപുരം: അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് അനുമതി നൽകിയ നീക്കം പാളിയിരിക്കെ, അപകട ഭീഷണി നേരിടുന്ന മുല്ലപ്പരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് സുപ്രീംകോടതി അനുകൂലമായത് കേരളത്തിന് ആശ്വാസമായി.
മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യത്തെ തമിഴ്നാട് അതിശക്തമായി എതിർക്കുകയും കേന്ദ്രം നിലപാട് അറിയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടലിൽ സുരക്ഷാ പരിശോധനയ്ക്ക് വഴിയൊരുങ്ങുന്നത്.
മുല്ലപ്പെരിയാർ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവ വിഷയമാണെന്നും രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രത്തെയും കേരള, തമിഴ്നാട് സംസ്ഥാനങ്ങളെയും സുപ്രീംകോടതി നേരത്തേ ഓർമ്മിപ്പിച്ചിരുന്നു.
തമിഴ്നാടിന്റെ അതിശക്തമായ സമ്മർദ്ദം അംഗീകരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അനുമതി നൽകിയത് പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു.
പുതിയ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താനാണ് കേരളം അനുമതി നൽകിയതെങ്കിലും ഈ ഉത്തരവ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കിയെന്ന് വാദിക്കാൻ തമിഴ്നാടിന് അവസരമൊരുങ്ങിയിരുന്നു.
ഇതിനിടെയാണ്, സുരക്ഷാ പരിശോധനയ്‌ക്ക് വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിക്കാൻ അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഡാം സുരക്ഷാ നിയമപ്രകാരമുള്ള ദേശീയ കമ്മിറ്റി ഇനിയും രൂപീകരിച്ചിട്ടില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 2014ലെ വിധിയുടെ അടിസ്ഥാനത്തിൽ മേൽനോട്ട സമിതിക്കും ഡാം സുരക്ഷാ നിയമത്തിൽ വ്യവസ്ഥ വേണമായിരുന്നു.
അതും ഉണ്ടായിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടർ നടപടിയെടുക്കാനാണ് കോടതിയുടെ തീരുമാനം. ഹർജി 22ന് വീണ്ടും പരിഗണിക്കും.
50 ലക്ഷം പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാറെന്ന് സുപ്രീംകോടതിയിലെത്തിയ ഹർജിയിൽ പറയുന്നു.
ഡാം തകർന്നാൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ തുടച്ചു നീക്കപ്പെടും. ഡാം സുരക്ഷിതമാണെന്ന് 2006ലെയും 2014ലെയും സുപ്രീംകോടതി വിധികളിൽ തെറ്റുണ്ടെന്നും അത്പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജലനിരപ്പ് 120 അടിയായി കുറയ്‌ക്കണം, പുതിയ ഡാം ഉടൻ നിർമ്മിക്കാൻ അനുമതി നൽകണം എന്നിങ്ങനെ ആവശ്യങ്ങളും സുപ്രീംകോടതി പരിഗണിക്കുകയാണ്.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിലയിരുത്തി, പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളം പദ്ധതിരേഖ സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ പുതിയ അണക്കെട്ടിനായി പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
നിലവിലെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിന് കേരളം സ്ഥലം കണ്ടെത്തിയത്.
ഇത് പെരിയർ കടുവാ സങ്കേതമുൾപ്പെട്ട സോണിലാണ്. പുതിയ ഡാം നിർമ്മിക്കുന്നത് തമിഴ്നാടുമായി ആലോചിച്ചായിരിക്കണമെന്നാണ് 2014ലെ സുപ്രീംകോടതി ഉത്തരവ്.
പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അവസാനമായി സമഗ്ര സുരക്ഷാ പരിശോധന നടന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014ൽ നിർദേശം നൽകിയിരുന്നു.
ഇതിന്റെ പിന്നാലെയാണ് മേൽനോട്ട സമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
സ്വതന്ത്ര വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സമിതി കേരളം കൂടി നിർദേശിക്കുന്ന അജൻഡ കൂടി ഉൾപ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷാ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കുകയാണ് ചെയ്തത്.
അന്നും അണക്കെട്ടിൽ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിന് ശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതായിരുന്നു തമിഴ്‌നാട് നിലപാട്.