/sathyam/media/media_files/2025/01/14/Wg6pg2UysyTKLYsNAsdM.jpg)
തിരുവനന്തപുരം: അവ്യക്തതയെ തുടര്‍ന്ന് മാറ്റിവച്ചതായി ആക്ഷേപമുയർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പുതിയ തീയതി നിശ്ചയിച്ചു. ഈമാസം 19 ന് രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനാണ് പുതിയ തീരുമാനം.
ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്നാണ് വേഗത്തിൽ യോഗം ചേരാൻ നിശ്ചയിച്ചത്. ഈമാസം 11ന് രാഷ്ട്രീയകാര്യ സമിതി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ ദേശിയ നേതാക്കൾ തിരുവനന്തപുരത്ത് എത്തിയശേഷം മാത്രമാണ് യോഗം മാറ്റിവെക്കുന്നുവെന്ന അറിയിപ്പ് വന്നത്.
ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ പരിപാടികൾ മാറ്റിവെച്ച് എ.ഐ.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമാണ് രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെത്തിയത്.
അവസാനിനിമിഷം യോഗം മാറ്റിവെച്ചതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് വേഗത്തിൽ യോഗംചേരാൻ നിശ്ചയിക്കുകയും പുതിയ തീയതി തീരുമാനിക്കുകയും ചെയ്തത്.
പി.വി.അൻവറിൻെറ രാജിയോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് അടക്കം രാഷ്ട്രീയകാര്യ സമിതിയുടെ അജണ്ടയിലേക്ക് വരേണ്ട നിരവധി വിഷയങ്ങളുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മിഷൻ 2025 എന്ന പേരിൽ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഏറെ ഒന്നും മുന്നോട്ട് പോകാനായിട്ടില്ല. സംഘടനാപരമായ നിർജീവാവസ്ഥയാണ് ഇതിൻെറ പ്രധാന കാരണം. സംഘടനാ തലത്തിൽ പുനസംഘടന നടത്തി പാർട്ടിയെ ചലനാത്മകമാക്കാനാണ് തീരുമാനമെങ്കിലും അതും ഏങ്ങുമെത്തിയിട്ടില്ല.
പുനസംഘടനയിൽ കെ.പി.സി.സി പ്രസിഡൻറിനെയും മാറ്റണോ എന്നതിൽ തട്ടിയാണ് ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്.
ബെലേഗാവിൽ നടന്ന വിശാല പ്രവർത്തക സമിതിക്ക് ശേഷം കേരളത്തിലെ സംഘടനാ കാര്യങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യാൻ നിശ്ചിയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിൻെറ നിര്യാണത്തെ തുടർന്ന് നടന്നില്ല.
സംസ്ഥാനത്തെ 14 ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരിൽ 10 പേരുടെയും പ്രവർത്തനം തൃപ്തികരമെല്ലെന്നാണ് ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്ന റിപോർട്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എറണാകുളം ഡി.സി.സി അധ്യക്ഷന്മാർ മാത്രമാണ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതെന്നാണ് ഹൈക്കമാൻഡിന് ലഭിച്ചിരിക്കുന്ന റിപോർട്ടിലെ വിലയിരുത്തൽ.
രാഷ്ട്രീയാന്തരീക്ഷം അനുകൂലമായിട്ടും അതിനെ ഉപയോഗപ്പെടുത്തുന്ന തരത്തിലുളള ഇടപെടൽ നടത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന വിമർശനം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്. പുനസംഘടന വൈകുന്നതിലുളള അതൃപ്തിയാണ് ഇതിൽ നിഴലിക്കുന്നത്.
സംഘടനാ ദൌർബല്യങ്ങൾ പരിഹരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിനെ നേരിടാൻ പോയാൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് മുതിർന്ന നേതാക്കൾക്ക് തന്നെ ആശങ്കയുണ്ട്.
കെ. മുരളീധരൻ എറണാകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്." തിരഞ്ഞെടുപ്പ് വർഷമാണിത്. അതിന് ഒരുപാട് അവസരങ്ങൾ മുഖ്യമന്ത്രി തന്നെ ഒരുക്കിത്തന്നിട്ടുണ്ട്.
ബി.ജെ.പി പലസ്ഥലത്തും ജയിച്ചുവരുന്നുണ്ട്. ഇപ്പോൾ ഇടത് പക്ഷത്തെയും ബി.ജെ.പിയേയും ഒരുപോലെ നേരിടേണ്ടിയിരിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ പ്രവർത്തകർ കൂടെ നിൽക്കാൻ സാധ്യത കുറവാണ്." കെ.മുരളീധരൻ പ്രതികരിച്ചു.