/sathyam/media/media_files/2025/01/17/vYh4E30IF5Nz6BXIJpIL.jpg)
തിരുവനന്തപുരം: കോടതികളിൽ കേസുകൾ നടത്തുന്നത് ഇനി വലിയ പണച്ചെലവുള്ള കാര്യമായി മാറും.
ഇപ്പോൾതന്നെ സാധാരണക്കാർക്ക് കോടതി വ്യവഹാരം താങ്ങാനാവുന്നതല്ല. ഇതിനിടെയാണ് കോടതി ഫീസുകൾ അഞ്ചിരട്ടി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാരിന്റെ മുന്നിലെത്തിയത്.
സംസ്ഥാനത്തെ മുഴുവൻ കീഴ്കോടതികൾക്കും ഹൈകോടതിക്കും ബാധമാകുന്ന രീതിയിലുള്ള ഫീസ് വർധനക്കാണ് ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
2003-ൽ നിശ്ചയിച്ച നാണയ മൂല്യത്തിലെ മാറ്റം കണക്കിലെടുത്ത് കോടതിഫീസുകൾ ഉയർത്തണമെന്ന് കമ്മിഷന്റെ ശുപാർശ.
പുതിയ നിയമങ്ങളിലെ വ്യവഹാരങ്ങൾക്ക് അനുയോജ്യമായ കോടതി ഫീസ് നിശ്ചയിക്കണം.
ഭൂമിയേറ്റെടുക്കൽ, പെട്രോളിയം നിയമം, ടെലഗ്രാഫ് നിയമം, ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നഷ്ടപരിഹാര തുകയിലേക്ക് കോടതി ഫീസ് ചുമത്തുക.
ആർബിട്രേഷൻ കേസുകളിൽ തുകയുടെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കണം. മുൻകൂർ ജാമ്യ ഹർജികളിൽ പ്രത്യേക കോടതി ഫീസ് ഈടാക്കണമെന്നും ശുപാർശയിലുണ്ട്.
റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം 2003-ൽ 100 രൂപയ്ക്ക് ലഭ്യമായിരുന്ന സാധനങ്ങൾക്ക് 2023-ൽ 365.78 രൂപ വേണ്ടിവരികയാണ്.
കഴിഞ്ഞ ഇരുപത് വർഷത്തെ 6.7% നാണയപ്പെരുപ്പവും വ്യവഹാരങ്ങൾക്ക് പ്രത്യേക കോടതി ഫീസ് ഏർപ്പെടുത്തേണ്ട ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ അധികമായി അനുവദിക്കുന്ന നഷ്ടപരിഹാര തുകയിലും പെട്രോളിയം നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധിക നഷ്ടപരിഹാരത്തുകയിലും പുതുതായി കോടതി ഫീസ് ഏർപ്പെടുത്താനാണ് ശുപാർശ.
ഭൂമി ഏറ്റെടുക്കുമ്പോൾ അക്വിസിഷൻ ഓഫിസർ അനുവദിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമെന്ന് കാണിച്ച് കോടതിയെ സമീപിക്കുമ്പോൾ അധികമായി അനുവദിക്കുന്ന തുകയ്ക്കാണ് പുതുതായി ഫീസ് ഏർപ്പെടുത്താൻ നിർദേശിക്കുന്നത്.
ഈ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുടുംബ കോടതികളിലെ ഫീസ് നിരക്ക് നഷ്ടപരിഹാരത്തിന്‍റെ തോതനുസരിച്ച് സ്ലാബ് രീതിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു.
കമ്മിറ്റി റിപ്പോർട്ട് പൂർണമായി അംഗീകരിക്കുന്നതോടെ കോടതി വ്യവഹാരച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്താവും.
സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ എന്നിവരെ കോടതി ഫീസിൽനിന്ന് പൂർണമായി ഒഴിവാക്കുകയോ നിശ്ചിത ശതമാനം ഇളവ് നൽകുകയോ ചെയ്യണമെന്നുെം ശുപാർശയിലുണ്ട്.
ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട ഹരജികളിൽ ഉൾപ്പെട്ട തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിൽ കോടതി ഫീസ് ചുമത്തണം. കോടതിക്ക് പുറത്ത് തീർപ്പാകുന്ന കേസുകളിൽ കോടതി ഫീസ് തിരികെ നൽകണം.
സംസ്ഥാന സർക്കാറിന് നീതി നിർവഹണത്തിനായി പ്രതിവർഷം ചെലവ് 1248.75 കോടി രൂപയാണെന്നും നീതിന്യായ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം 125.65 കോടിയെന്നും കമ്മിറ്റി കണ്ടെത്തി.
2023ലെ കണക്ക് പ്രകാരം വരുമാനത്തിന്‍റെ പത്തിരട്ടിയാണ് ചെലവ്. പുതിയ കോടതികളും തസ്തികകളും സൃഷ്ടിക്കുന്നതുവഴി ചെലവ് പ്രതിവർഷം കൂടുന്നു.
ഈ ഇനത്തിൽ ഭീമമായ തുക നീക്കിവെക്കേണ്ടിവരുന്നത് വികസന പ്രവർത്തനങ്ങളെ ഉൾപ്പെടെ ബാധിക്കുന്നു.
ഇതെല്ലാം വിലയിരുത്തിയാണ് കോടതി ഫീസ് നിരക്കുകൾ അഞ്ചിരട്ടിയായി വർദ്ധിപ്പിക്കാനുള്ള ശുപാർശ. സർക്കാർ ഇത് അംഗീകരിക്കാനും ബജറ്റിൽ ഉൾപ്പെടുത്താനും ഇടയുണ്ട്.