/sathyam/media/media_files/2025/01/22/wgRQGVTp02xDakvRvEdI.jpg)
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയകാര്യസമിതിക്ക് ശേഷം പുറത്ത് വന്ന വാർത്തകളെ തള്ളി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
സമിതി എടുത്ത തീരുമാനങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിലൂടെ വിശദീകരിക്കുമെന്ന വാർത്ത മാദ്ധ്യമസൃഷ്ടി മാത്രമാണെന്ന് അവർ വ്യക്തമാക്കുന്നു.
63 സീറ്റിനെ ചുറ്റിപ്പറ്റി ഉയർന്ന വാർത്തകളും അവർ നിഷേധിച്ചിട്ടുണ്ട്. വസ്തുതാപരമല്ലാത്ത ഇത്തരം വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിൽ എ.ഐ.സി.സിക്ക് അതൃപ്തിയുണ്ടെന്നും സൂചനകളുണ്ട്.
രാഷ്ട്രീയകാര്യസമിതിയിൽ നടന്ന വിമർശനങ്ങൾ പുറത്ത് വരുന്നതിലും അതോടൊപ്പം തന്നെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വാർത്താ സൃഷ്ടിക്ക് പിന്നിലും പാർട്ടിയിലെ ചിലർ പ്രവർത്തിക്കുന്നുവെന്നതാണ് എ.ഐ.സി.സി നിഗമനം.
എന്നാൽ വിമർശനങ്ങൾ പുറത്ത് വരുന്നതും വാർത്തയാകുന്നതും ഇതാദ്യമല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
രാഷ്ട്രീയകാര്യസമിതിയിൽ എടുക്കാത്ത തീരുമാനങ്ങൾ വാർത്തകളായി പുറത്ത് വരുന്ന പ്രവണതയ്‌ക്കെതിരെ കടുത്ത അതൃപ്തിയാണ് ദീപാദാസ് മുൻഷിയടക്കമുള്ള എ.ഐ.സി.സി ചുമതലക്കാർക്കുള്ളത്.
മുമ്പ് കെ.പി.സി.സി യോഗത്തിൽ നിന്ന് വാർത്ത ചോർന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദമുയർന്നിരുന്നു. അന്ന് എ.ഐ.സി.സിയുടെ സംഘടനാ ജനറല സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ട് ഇത്തരം കാര്യങ്ങൾ വിലക്കിയിരുന്നു.
എന്നാൽ വേണുവിന്റെ വിലക്കിന് പുല്ലുവില കൽപ്പിച്ചാണ് വീണ്ടും വസ്തതാപരമല്ലാത്ത കാര്യങ്ങൾ വാർത്തകളായി മാദ്ധ്യമങ്ങൾക്ക് ചിലർ നൽകിയത്.
സമിതിയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകരുമായി ബന്ധമുള്ള ഉന്നത നേതാക്കളിൽ ചിലരാണ് ഇതിന്റെ പിന്നിലെന്ന് ദീപാദാസ് മുൻഷിക്കടക്കം വിവരം ലഭിച്ചതായും അനൗദ്യോഗിക വിവരമുണ്ട്.
പുന:സംഘടനാ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ പാർട്ടിയിൽ ഐക്യമില്ലെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണ് ഹൈക്കമാന്റ് പ്രതിനിധികൾ വിലയിരുത്തുന്നു.
യോഗത്തിൽ പ്രതിപക്ഷനേതാവുമായി എ.പി അനിൽകുമാർ നടത്തിയത് തർക്കമല്ലെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.