/sathyam/media/media_files/2025/02/15/YzIlhlhb6ytj3ErPIy9l.jpg)
തിരുവനന്തപുരം: ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടാൻ പോലും അവസരം നൽകാതെ വ്യവസായി ബോബി ചെമ്മണ്ണൂരിലെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സർക്കാരാണ്, 1000 കോടിയുടെ വമ്പൻ തട്ടിപ്പിലെ മുഖ്യപ്രതി ആനന്ദകുമാറിന് സംരക്ഷണമൊരുക്കുന്നത്.
സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധിപറയാൻ മാറ്റിവച്ചിരിക്കുകയാണ്. ആനന്ദകുമാർ കോടതിയിലെത്തും മുൻപേ, അദ്ദേഹത്തിനെതിരേ നിരവധി പരാതികൾ വിവിധ ജില്ലകളിൽ നിന്നുണ്ടായി.
പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പരാതി. എന്നിട്ടും ആനന്ദകുമാറിനെ പ്രതിയാക്കാൻ വൈകി. മുഖ്യപ്രതി അനന്ദുകൃഷ്ണനെ അറസ്റ്റ് ചെയ്ത് കേസൊതുക്കാനായിരുന്നു നീക്കം.
എന്നാൽ പരാതിക്കാർ ഏറിയതോടെ സർക്കാരിന് ആനന്ദകുമാറിനെ പ്രതിയാക്കാതെ തരമില്ലെന്നായി. എന്നിട്ടും അറസ്റ്റ് വൈകിപ്പിച്ച് മുൻകൂർ ജാമ്യം നേടാൻ അവസരം ഒരുക്കുകയാണ് സർക്കാർ. എല്ലാവരോടും ഇതേ നീതി സർക്കാരും പോലീസും കാട്ടുന്നില്ലന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
തട്ടിപ്പ് നടത്തിയ എൻ.ജി.ഒ. കോൺഫെഡറേഷൻ ആജീവനാന്ത ചെയർമാനാണ് ആനന്ദകുമാർ. സംസ്ഥാനത്തെ 1,800-ൽ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്.
18,000-ഓളം പേര്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. കെ.എൻ.ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി 18നാണ് കോടി പരിഗണിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് എടുത്ത കേസിൽ കണ്ണൂർ എസ്.പി.യെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽചെയ്തിരുന്നത്.
കണ്ണൂരിൽനിന്ന് കേസ് ഫയലും പോലീസ് റിപ്പോർട്ടും തിരുവനന്തപുരം സെഷൻസ് കോടതിയിൽ എത്താതിരുന്നതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്.
കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ.മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാറടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തത്.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് സി.എസ്.ആർ. ഫണ്ടുപയോഗിച്ച് അൻപത് ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്നു വാഗ്ദാനംചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ്. ഇവർക്കു പുറമേ ഡോ. ബീനാ സെബാസ്റ്റ്യൻ, ഷീബാ സുരേഷ്, സുമ കെ.പി., ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് അടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.
പാതിവില സ്കൂട്ടർ തട്ടിപ്പുകേസിൽ വിവിധ സന്നദ്ധസംഘടനകളെ ഏകോപിച്ചതും പദ്ധതിയിൽ ജനങ്ങളെ വിശ്വസിപ്പിച്ചതും ആനന്ദകുമാറാണ്. പകുതി വിലയെന്ന് കേട്ട് സംശയിച്ചവരെപ്പോലും ഇദ്ദേഹം വിശ്വസിപ്പിച്ചു.
‘‘അനന്തു സഹായ മനഃസ്ഥിതിയുള്ള മിടുക്കനാണ്. അഥവാ പണം നഷ്ടപ്പെട്ടാൽ ഞാൻ തിരികെ തരും’’ - എന്ന് ആനന്ദകുമാർ ഉറപ്പുനൽകിയിരുന്നതായി പരാതിക്കാരിൽ ചിലർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണൻ സന്ദർശിച്ചത് ആനന്ദകുമാർ വഴിയായിരുന്നു. 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ആനന്ദകുമാറിനൊപ്പം അനന്തുകൃഷ്ണൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
സത്യസായ് ഓർഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോഡിനേറ്റർ എന്ന നിലയിലായിരുന്നു സന്ദർശനാനുമതി ലഭിച്ചത്. അനന്തുകൃഷ്ണനെ നേരിട്ട് ആർക്കും പരിചയമില്ലായിരുന്നു. എന്നാൽ, ആനന്ദകുമാറിന്റെ സന്നദ്ധസേവന രംഗത്തെ പ്രശസ്തി ജനങ്ങൾ വിശ്വസിച്ചു.
പല സ്ഥലങ്ങളിലും സ്കൂട്ടർ വിതരണത്തിൽ ആനന്ദകുമാറും പങ്കെടുത്തിരുന്നു. പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ നൽകുമെന്ന് ആനന്ദകുമാർ നേരിട്ട് പലർക്കും ഉറപ്പു നൽകിയിരുന്നതായും പരാതിയുണ്ട്.
ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ രൂപവത്കരിക്കപ്പെട്ടത്. അതേസമയം, സ്‌കൂട്ടർ തട്ടിപ്പ് കേസിൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ആനന്ദകുമാർ പറയുന്നു.
നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സാമ്പത്തിക ഉത്തരവാദിത്വം അനന്തുകൃഷ്ണന്റെ കമ്പനിക്കായിരുന്നു. സാമ്പത്തികകാര്യങ്ങളിൽ സുതാര്യതയുണ്ടായിരുന്നില്ല. പകുതിവിലയ്ക്ക് സ്‌കൂട്ടർ എന്ന ആശയം അനന്തുകൃഷ്ണന്റേതാണ്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ രാജിവെച്ചു - അദ്ദേഹം വ്യക്തമാക്കി.
പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണത്തിന് ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് പോലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കി. ഈ കത്ത് പുറത്തുവന്നിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദീയാത്ര നടത്താൻ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നു. ഈ നദീയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം.
ഓഫർ തട്ടിപ്പിനായി രൂപീകരിച്ച ട്രസ്റ്റിന്റെ നിർണായക രേഖകൾ പുറത്ത്. കെ.എൻ. ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ അഞ്ച് അംഗങ്ങളാണുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്.
സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനാണ്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ എൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ഈ വാദം പൊളിക്കുന്നത് കൂടിയാണ് രേഖകൾ.
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ട്രസ്റ്റ് രൂപീകരിച്ച് 8 മാസം കൊണ്ട് 400 കോടിയോളം രൂപയാണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത്.
2023 ലെ കോൺഫെഡറേഷൻ യോഗത്തിൽ ദേശീയ കോർഡിനേറ്റർ എന്ന നിലയിലാണ് കെ എൻ ആനന്ദകുമാർ അനന്തുകൃഷ്ണനെ പരിചയപ്പെടുത്തുന്നത്. വിവിധ സംഘടനകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി പാതി വിലയ്ക്ക് വിവിധ ഉൽപന്നങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തത് അനന്തു കൃഷ്ണനാണ്.
ഇങ്ങനെ പിരിച്ച് നൽകുന്ന പണത്തിന് ഉൽപന്നങ്ങൾ ലഭിച്ചില്ലെങ്കിൽ താൻ പണം തിരിച്ച് നൽകുമെന്ന് കോൺഫെഡറേഷൻ ആജീവനാന്ത ചെയർമാൻകൂടിയായ കെ എൻ ആനന്ദകുമാർ പറഞ്ഞെന്ന് പരാതികളുണ്ട്.
അതേസമയം, മുൻകൂർ ജാമ്യഹർജിയിൽ വിധി വരുംവരെ ആനന്ദകുമാറിനെ പിടിക്കേണ്ടെന്ന് പോലീസിന് നിർദേശം കിട്ടി. ആനന്ദകുമാർ ഓഫീസും വീടും പൂട്ടി ഒളിവിലാണ്.
അതേസമയം താൻ ഒളിവിലല്ലെന്നും അസുഖബാധിതനായി ആശുപത്രിയിലാണെന്നുമാണ് ആനന്ദകുമാർ പറയുന്നത്. പോലീസ് അന്വേഷണവുമായി സഹകരിക്കും. അനന്തുകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്ന് മനസ്സിലായപ്പോൾ, നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷനിൽനിന്ന് മാസങ്ങൾക്കുമുൻപ് രാജിവെച്ചിരുന്നതായി ആനന്ദകുമാർ അറിയിച്ചിരുന്നു.
ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്നാണ് അനന്തുകൃഷ്ണന്റെ മൊഴി. ആദ്യ ഘട്ടത്തില്‍ കേന്ദ്രപദ്ധതികളാണ് അനന്തുലക്ഷ്യമിട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല.
തുടര്‍ന്നാണ് സിഎസ്ആര്‍ ഫണ്ടിലേക്ക് പോയത്. എന്നാല്‍ സിഎസ്ആര്‍ ഫണ്ടായി ഒരു രൂപ പോലും അനന്തുവിന് ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.