Advertisment

പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകേഷിനെതിരേ പീഡനക്കേസിൽ രണ്ട് കുറ്റപത്രം. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ വെട്ടിലായി സിപിഎം. രാജി വേണ്ടെന്ന് തറപ്പിച്ച് പറയുന്നത് കൊല്ലം സീറ്റ് കൈവിട്ടുപോവാതിരിക്കാൻ. മുകേഷിനെതിരേ കൊല്ലത്ത് സിപിഎമ്മിലും സിപിഐയിലും ശക്തമായ എതിർപ്പ്. ഇനിയെങ്കിലും മുകേഷിനെ നിയന്ത്രിച്ച് പാർട്ടിയുടെ ചട്ടക്കൂടിലാക്കാൻ ശ്രമിച്ച് സിപിഎം

പീഡനത്തിന് രണ്ട് കുറ്റപത്രങ്ങളായതോടെ എംഎൽഎ എം.മുകേഷിനു മേൽ സിപിഎം നിയന്ത്രണം വരുമെന്ന് ഉറപ്പാണ്. എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ പാർട്ടി ചട്ടക്കൂടിൽ നിയന്ത്രിക്കാനുള്ള നീക്കമാണ്.

New Update
mukesh mla
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ രണ്ട് കുറ്റപത്രങ്ങൾ പോലീസ് കോടതിയിൽ നൽകിക്കഴി‍ഞ്ഞിട്ടും നടനും എം.എൽ.എയുമായ എം. മുകേഷിനെ സി.പി.എം പിന്തുണയ്ക്കുന്നത് ഉപതിരഞ്ഞെടുപ്പുണ്ടായാൽ കൊല്ലം നിയമസഭാ സീറ്റ് കൈവിട്ടുപോവുമെന്ന ഉത്തമ ബോദ്ധ്യമുള്ളതിനാലാണ്.

Advertisment

പാർട്ടി ചട്ടക്കൂടിനുള്ളിൽ നിൽക്കുകയോ പാർട്ടിക്ക് വഴങ്ങുകയോ ചെയ്യാതെ സിപിഎമ്മിനെ നിരന്തരം കുഴപ്പത്തിലാക്കുകയാണ് മുകേഷ്. അടുത്ത ഏപ്രിൽ വരെ മുകേഷ് നിയമസഭാ അംഗമായി തുടരട്ടെയെന്ന് സി.പി.എം തീരുമാനമെടുക്കാൻ രണ്ട് കാരണങ്ങളുണ്ട്.

സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, പീഡനക്കേസിൽ കുരുങ്ങി അവിടുത്തെ എംഎൽഎ രാജിവച്ചൊഴിയുന്നത് പാർട്ടിക്ക് കടുത്ത ക്ഷീണമാണ്.


രണ്ടുവട്ടം എം.എൽ.എയായ മുകേഷിന് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും കോടതി തീരുമാനം എടുക്കട്ടെയെന്നും മുകേഷ് അതുവരെ എം.എൽ.എയായി തുടരു‌മെന്നും സി.പി.എം പറയുന്നതിന്റെ യുക്തി ഇതാണ്.


അതേസമയം, മുകേഷിന്റെ രാജിക്കായി പ്രതിപക്ഷവും വാദിയായ നടിയും രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിൽ ഇത് അലയടിക്കുമെന്നാണ് വിലയിരുത്തൽ.

ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികപീഡന പരാതിയിലാണ്  എം. മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ഡിജിറ്റൽ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തിയാണ് കുറ്റുപത്രം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കഴിഞ്ഞദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 

കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ആലുവ സ്വദേശിനി മുകേഷിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും ലൈംഗികമായി ചൂഷണംചെയ്‌തെന്നായിരുന്നു പരാതി.  


2010ലാണ് കേസിനാസ്പദമായ സംഭവം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പോലീസിന് സാധിച്ചു. ഇ-മെയിൽ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യതെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകളും കുറ്റപത്രത്തിലുണ്ട്.


കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യമത്തിൽ വിട്ടിരുന്നു. അതോടെ നടി പരാതി പിൻവലിക്കാൻ തയ്യാറായി രംഗത്തുവന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

എറണാകുളത്തുള്ള വില്ലയിൽ വച്ചും തൃശൂരിൽ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസെടുത്തു. രണ്ടിലും കുറ്റപത്രം നൽകി. മരടിലെ വില്ലയിൽ വച്ച് പീഡിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പീഡനത്തിന് രണ്ട് കുറ്റപത്രങ്ങളായതോടെ എംഎൽഎ എം.മുകേഷിനു മേൽ സിപിഎം നിയന്ത്രണം വരുമെന്ന് ഉറപ്പാണ്. എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ പാർട്ടി ചട്ടക്കൂടിൽ നിയന്ത്രിക്കാനുള്ള നീക്കമാണ്.


ഇതിന്റെ ഭാഗമായി മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം നിരീക്ഷിക്കാമെങ്കിലും പാർട്ടി അംഗമല്ലാത്തയാൾക്കെതിരെ സംഘടനാതല നടപടി അസാദ്ധ്യമാണ്.


എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം പാർട്ടിയുമായി ബന്ധമില്ലാത്ത തരത്തിലാണെന്നും വിമർശനം ഉയർന്നു. പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പലപ്പോഴും എംഎൽഎയുടെ സാന്നിധ്യം ഉണ്ടാകുന്നില്ല.

പാർട്ടി എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ നിലപാടുകളോടു പാർട്ടിക്കു ഉത്തരവാദിത്തമുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്.

മുകേശിനെതിരായ ലൈംഗിക പീഡന പരാതികളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ അതിരൂക്ഷമായ വിമർശനം ഉണ്ടായിരുന്നു. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.


മുകേഷിനെതിരേ നടിമാരുടെ പരാതിയിൽ ഗൗരവമായ അന്വേഷണം വേണമെന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിലപാടിനെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും രണ്ട് കുറ്റപത്രങ്ങൾ നൽകിയതും.


സി.പി.ഐയും മുകേഷിന് എതിരാണ്. നേരത്തേ ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതികളെച്ചൊല്ലി സിപിഐ മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു.

കോൺക്രീറ്റ് നിർമിതികളെ എതിർക്കുന്നവരെ വികസന വിരോധികളാക്കുന്ന എം മുകേഷ് എംഎൽഎയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്ന് സിപിഐ വിമർശിച്ചിരുന്നു. കായൽ കൈയ്യേറ്റവും മാലിന്യ ശേഖരവും തടയാൻ എംഎൽഎയ്ക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ടായിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് മുകേഷ് പറയുന്നത്. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നാണ് നിലപാട്.

സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല.  2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് ഓർമയില്ലെന്ന്.

പല പ്രാവശ്യം ഞാൻ ഫോൺ വിളിച്ചു, എടുത്തില്ല എന്നാണു പറയുന്നത്. ഫോൺ എടുക്കാതെ ഞാൻ ആണോ അല്ലയോ എന്ന് എങ്ങനെ അറിയും. മുൻപു നടന്ന കാര്യം ഇപ്പോൾ‌ കൊണ്ടുവരുന്നതു ബാലിശമാണ് ഇതാണ് മുകേഷ് പറയുന്നത്.

എന്നാൽ പീഡനത്തിന് ഡിജിറ്റൽ തെളിവുകളടക്കം ലഭ്യമായതിനാലാണ് കുറ്റപത്രം നൽകിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

Advertisment