പൊലീസ് പന്തു തട്ടി തുടങ്ങിയിട്ട് 40 വർഷം. മറ്റന്നാൾ പഴയ ചുണക്കുട്ടികൾ വീണ്ടുമിറങ്ങും. ഐ.എം വിജയനും കെ.ടി ചാക്കോയും ഷറഫലിയും വീണ്ടും ബൂട്ടണിയുന്നത് കാണാൻ കേരളമൊരുങ്ങുന്നു. അപ്പോഴും വേദനയായി വി.പി സത്യൻ

തൊണ്ണൂറുകളിൽ രാജ്യത്താകമാനമുള്ള പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബുകളോട് ഏറ്റുമുട്ടിയ കേരളത്തിന്റെ ചെകുത്താൻമാർ രണ്ട് തവണ ഫെഡറേഷൻ കപ്പ് കേരളത്തിലെത്തിച്ചു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sharaf ali kt chacko im vijayan vp sathyam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: 1990കളിൽ മലയാളത്തിന്റെ യുവത്വത്തെ ത്രസിപ്പിച്ച പൊലീസ് ടീമിന് നാൽപ്പത് തികയുന്നു. മറ്റന്നാൾ നൽപ്പതാം വാർഷികാഘോഷം തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടക്കും. 

Advertisment

ചടങ്ങിൽ പത്മശ്രീ ലഭിച്ച ഐ.എം വിജയനെയും പരിശീലകരായിരുന്ന എ.എം ശ്രീധരൻ, ഗബ്രിയേൽ ജോസ് തുടങ്ങിയവരെയും ആദരിക്കും. ഫെഡറേഷൻ കപ്പും സന്തോഷ് ട്രോഫിയും വിജയിച്ച ടീമിന്റെ ക്യാപ്റ്റൻ കുരികേശ് മാത്യുവായിരുന്നു.

vijayan gabriel sreedharan


എട്ടിലധകം അന്താരാഷ്ട്ര ഫുട്‌ബോൾ താരങ്ങളെയാണ് ടീം ഇതിനകം വളർത്തിയെടുത്തത്. മറ്റന്നാൾ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങുകൾക്ക് ശേഷം വീണ്ടും ടീം കേരളത്തിന്റെ ജഴ്‌സിയും ബൂട്ടുമണിയും. പ്രദർശന മത്സരത്തിൽ പൊലീസ് ടീമും കേരള ഇലവനും ഏറ്റുമുട്ടും. 


ഒരു കാലത്ത് കാൽപ്പന്തിനോടുള്ള മലയാളികളുടെ സ്‌നേഹത്തെ ഗ്രൗണ്ടിൽ ആവാഹിച്ചവർ വീണ്ടുമിറങ്ങുന്നത് കാണാൻ നിരവധി പേരുടെ സാന്നിധ്യവുമുണ്ടാവും.

തൊണ്ണൂറുകളിൽ രാജ്യത്താകമാനമുള്ള പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബുകളോട് ഏറ്റുമുട്ടിയ കേരളത്തിന്റെ ചെകുത്താൻമാർ രണ്ട് തവണ ഫെഡറേഷൻ കപ്പ് കേരളത്തിലെത്തിച്ചു. 

ഇന്ത്യയിലാദ്യമായാണ് ഒരു പൊലീസ് ടീം ഫെഡറേഷൻ കപ്പ് സ്വന്തമാക്കുന്നത്. എം.കെ ജോസഫായിരുന്നു അന്നത്തെ ഡി.ജി.പി. അന്നത്തെ ഫെഡറേഷൻ കപ്പിൽ മാറ്റുരയ്ക്കാൻ കൽക്കത്തയിൽ നിന്നുള്ള പ്രൊഫഷണൽ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദ്ദൻസ് സ്‌പോർട്ടിംഗ് എന്നീ വമ്പൻമാരും സാൽഗോക്കർ, പഞ്ചാബ്, ജെ.സി.ടി, മഹീന്ദ്ര, ഡെംപോ തുടങ്ങിയ കാൽപ്പന്തിന്റെ തമ്പുരാക്കൻമാരുമാണ് എത്തിയിരിന്നത്. 


ഗോലിയാത്തിനെ കവണയിൽ വെച്ച കല്ല് കൊണ്ടിച്ചു വീഴ്ത്തിയ ദാവീദിനെ പോലെ നെഞ്ചൂക്കം പന്തടക്കവും പ്രദർശിപ്പിച്ചിരുന്ന കേരള പൊലീസ് ടീം ഗ്രൗണ്ടുകൾ വെട്ടിപ്പിടിച്ചും വമ്പൻമാരെ വീഴ്ത്തിയുമാണ് കപ്പുകളോരോന്നും സ്വന്തമാക്കിയത്.


മലയാളികളുടെ മനസിൽ മാറ്റൊലിക്കൊള്ളുന്ന ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം വിജയനും പാപ്പച്ചനുമടക്കം എല്ലാവരും പന്ത് തട്ടാൻ ഗ്രൗണ്ടിലെത്തുമ്പോൾ നൊമ്പരമായി മാറുന്നത് വട്ടപ്പറമ്പത്ത് സത്യൻ എന്ന വി.പി സത്യനാണ്. കേരള പൊലീസിലൂടെ ഇന്ത്യൻ ടീമിന്റെ നായകനായ സത്യൻ ഓർമ്മയായി. 

vp sathyam

പൊലീസിനൊപ്പം ചുവട് വെച്ച സത്യൻ മുഹമ്മദൻസിലും മോഹൻ ബഗാനിലും കളിച്ച ശേഷം ഇന്ത്യൻ ബാങ്കിന്റെ ജേഴ്‌സിയുമണിഞ്ഞു.

1995 സാഫ് ഗെയിംസിൽ ഇന്ത്യയെ സ്വർണ്ണമണിയിച്ച അദ്ദേഹം 2006 ജൂലൈ 18 ന് ജീവിതത്തിന് രാജിക്കത്തെഴുതുകയായിരുന്നു. 2018 ൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ക്യാപ്റ്റൻ എന്ന മലയാള ചലച്ചിത്രം പുറത്തിറങ്ങുകയും ചെയ്തു.

Advertisment