തിരുവനന്തപുരം: മണിപ്പൂരിൽ ബിരേൻ സിംഗിന്റെ രാജിയിൽ കലാശിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ വെല്ലുവിളി. കഴിഞ്ഞ 21 മാസമായി കലാപം കത്തിപ്പടരുന്ന സംസ്ഥാനത്ത് 250 ലേറെമപ്പർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.
ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങളും വീടുകളുമുൾപ്പെടെ അഗ്‌നിക്കിരയാക്കപ്പെട്ടു. രാജ്യമാകെ പ്രതിഷേധം കത്തിപ്പടരുമ്പോഴും ബിജെപി - സംഘപരിവാർ തണലിൽ തുടർന്ന ക്രൈസ്തവ പീഡകനായ മുഖ്യമന്ത്രിക്കാണ് ഒടുവിൽ ഗത്യന്തരമില്ലാതെ പടിയിറങ്ങേണ്ടി വന്നത്.
/sathyam/media/media_files/2025/01/12/QScsbNPYnW7MlJ6qZhq2.jpg)
മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയപരമായ സംഘർഷം വർഗീയമാകുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. അടിയന്തര നടപടികളെടുക്കുന്നതിനു കലാപം തടയേണ്ടതിന് പകരം മെയ്‌തെയ് വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവർത്തിച്ച മുഖ്യമന്ത്രി മണിപ്പുരിനും രാജ്യത്തിനും നാണക്കേടായി മാറിയിരുന്നു.
വലിയ കെടുതികളും കൊലവിളികളും സാധാരണയായ സംസ്ഥാനത്ത് സമാധാനത്തിന് പല വഴികൾ തേടിയെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇത്രയേറെ ഗൗരവമായ സ്ഥിതി വിശേഷം ഉടലെടുത്തിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും വിമർശനവിധേയമായി.
/sathyam/media/media_files/ygt5ilYEMAIeE8GoO3SG.jpg)
വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ജനതയെ വിഭജിച്ച് എന്നും അധികാരം കയ്യാളാനുള്ള ബിജെപിയുടെ രാഷ്ട്രീയ താലപര്യങ്ങളുടെ പരിണിതഫലമാണ് കലാപമെന്നും ആരോപണങ്ങളുയർന്നിരുന്നു.
അറുപതിനായിരത്തിലേറെപ്പേർ വീടുവിട്ട് ഓടിപ്പോയിട്ടും ദുരിതാശ്വാസ ക്യാംപുകളിൽനിന്നുപോലും സ്ത്രീകളും കുഞ്ഞുങ്ങളും തട്ടിയെടുക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമുണ്ടായിട്ടും, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രീം കോടതിപോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മണിപ്പുരിൽ സമാധാനം സാധ്യമാക്കാൻ ആത്മാർഥമായ ശ്രമത്തിനു കേന്ദ്രത്തിൽ നിന്നും ഒരു നടപടിയുമുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.
മണിപ്പുരിലെ സർക്കാരിനു ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളായ എൻപിപിയും ജെഡിയുവും പിന്തുണ പിൻവലിച്ചതോടെയാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്.
തുടർന്ന് മാസങ്ങൾക്കിപ്പുറം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി എംഎൽഎമാർ തീർത്ത് പറഞ്ഞതോടെയാണ് ബിരേൻ സിംഗിനുള്ള പാർട്ടിയുടെ സംരക്ഷണവേലി പൊട്ടിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായത്.