തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കാലത്തും വിദ്വേഷ പ്രസംഗത്തിന് കുറവില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ഇന്ത്യ ഹേറ്റ് ലാബ് പുറത്ത് വിട്ടു.
പൊതുതിരഞ്ഞെടുപ്പ് കാലത്താണ് മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചതെന്നും ഈ റിസർച്ച് സ്ഥാപനത്തിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
2023 ൽ 668 വിദ്വേഷ പ്രസംഗങ്ങൾ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ 2024ൽ 74.4 ശതമാനം വർദ്ധനവ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തുള്ള മുസ്ലീം വിഭാഗത്തെ നുഴഞ്ഞ് കയറ്റക്കാരായി ചിത്രീകരിച്ചുള്ള മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വലിയ തോതിൽ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കാനിരിക്കെ പുറത്ത് വന്ന് റിപ്പോർട്ടുകൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിനിടയിൽ ഇക്കാര്യത്തിൽ ചർച്ചയുണ്ടാവാനുള്ള സാദ്ധ്യതും തള്ളിക്കളായാനാവില്ല.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ മനുഷ്യവാകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് വിവിധ അമേരിക്കൻ ഏജൻസികൾ മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിദ്വേഷ പ്രസംഗങ്ങൾ ഇത്ര കണ്ട് വർധിച്ചത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
നിലവിൽ കേന്ദ്രത്തിലടക്കം രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ ഭരണം കൈയ്യാളുന്ന ബിജെപി - സംഘപരിവാർ സംവിധാനങ്ങളിൽ നിന്നുള്ള പ്രസംഗങ്ങളാണ് കണക്കുകളിൽ ഉള്ളത്.
ഇതിനിടെ കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.
ക്രൈസ്തവ വിഭാഗത്തിൽ നിന്നും വോട്ടുകൾ സംഘപരിവാർ ക്യാമ്പിലേക്ക് ചോർന്നത് തൃശ്ശൂരിൽ ബിജെപിയുടെ ജയത്തിന് വഴിവെച്ചതെന്നാണ് അവരുടെ അവകാശവാദം. അതുകൊണ്ട് തന്നെ കുടുതൽ ഇടങ്ങളിൽ അവരുമായി ആശയവിനിമയം നടത്താനും ബിജെപി നേതാക്കൾ ശ്രമങ്ങൾ തുടരുകയാണ്.