/sathyam/media/media_files/2025/02/12/0iEgJa9MaQ5y9oQ37f3a.jpg)
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവുകളല്ലാതെ ജനക്ഷേമ, വികസന പദ്ധതികൾ കുറവെന്ന ആക്ഷേപത്തിനിടെ 30 സുപ്രധാന പ്രഖ്യാപനങ്ങളുമായി സർക്കാർ.
ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് 30 പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. എം.എൽ.എമാരുടെ കൂടി ആവശ്യപ്രകാരമാണ് പുതിയ പ്രഖ്യാപനങ്ങൾ.
മണ്ഡലത്തിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താത്തതിൽ എം.എൽ.എമാർ ബജറ്റ് ചർച്ചയിൽ പരാതി ഉന്നയിച്ചിരുന്നു. തന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാത്തതിൽ എം.കെ മുനീർ സഭയിൽ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനങ്ങൾ സഹിതമായിരിക്കും ബജറ്റ് പാസാക്കുക.
ധനമന്ത്രി അൽപ്പം മുൻപ് നടത്തിയ പ്രഖ്യാപങ്ങൾ ഇവയാണ്. എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍സെന്ററിന്റെ വികസനത്തിനായി 2 കോടി രൂപ വകയിരുത്തുന്നു.
പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കര്‍ഷകരുടെ ദുരിതാശ്വാസത്തിനായി 7.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കുറച്ച് കുടിശ്ശികയുണ്ട്. ഈ കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടി സ്വീകരിക്കും.
നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതി തയ്യാറാക്കും. പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകര്‍ന്ന അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.
കാംകോയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുന്നു. കൂത്തുപറമ്പിലെ നരിക്കോട് മല വാഴമല വിമാനപ്പാറ, പഴശ്ശി ട്രക്ക് പാത്ത് എന്നിവ കേന്ദ്രീകരിച്ച് ഒരു ടൂറിസം ശൃംഖല രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മാനേജ്മെന്റ് പദ്ധതിയ്ക്കായി അധികമായി ഒരു കോടി രൂപ അനുവദിക്കുന്നു.
ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതിനായി 2 കോടി രൂപ അനുവദിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുളത്തൂര്‍ ജംഗ്ഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും.
പട്ടയം മിഷനില്‍ നിലവില്‍ 1,80,899 പട്ടയങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. പട്ടയമിഷന് നിലവില്‍ 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിന് പുറമേ 2 കോടി രൂപ കൂടി അനുവദിക്കുന്നു.
ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ 25 ലക്ഷം രൂപ വകിയിരുത്തുന്നു.
റവന്യൂ വകുപ്പ് നല്‍കിവരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി ഒരു കോടി രൂപ വകയിരുത്തുന്നു. ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നത് പരിഗണിക്കും.
ആയുര്‍വേദത്തിന് പ്രസിദ്ധമായ തൃത്താലയിലെ ആയുര്‍വേദ പാര്‍ക്കിന് 2 കോടി രൂപ വകയിരുത്തുന്നു. തിരുവനന്തപുരം ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെയുള്ള നാഷണല്‍ ഹൈവേ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി കിഫ്ബി വഴി പണം അനുവദിക്കും.
ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കരുമാളൂര്‍ പഞ്ചായത്തിനെയും കുന്നുകര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പാലം നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.
കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ശിപാര്‍കള്‍ സമയബന്ധിതമായി നടപ്പിലാക്കും. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നടപടി സ്വീകരിക്കും.
ജി.എസ്.ടി വകുപ്പിലെ നികുതിദായ സേവന വിഭാഗത്തിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഫേസ് ലെസ്സ് അഡ്ജൂഡിക്കേഷന്‍ സംവിധാനം നടപ്പിലാക്കും.
ഇതിനാവശ്യമായ സോഫ്റ്റുവെയര്‍ ഹാര്‍ഡ് വെയര്‍ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനായി 3 കോടി രൂപ അനുവദിക്കുന്നു. നിരീക്ഷ സ്ത്രീ നാടകവേദിയ്ക്ക് 5 ലക്ഷം രൂപ വകയിരുത്തുന്നു. കുറ്റ്യാടി ടൗണില്‍ നിന്നും പഴശ്ശി ചരിത്ര സ്മാരകം ഉള്‍പ്പടെയുള്ള മേഖല ടൂറിസം സാധ്യതയുള്ളതാണ്.
ഇത് വികസിപ്പിക്കുന്നതിനായി 2 കോടി രൂപ അനുവദിക്കും. വാമനപുരത്തെ വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘത്തിന് ഒറ്റത്തവണ ഗ്രാന്റായി 10 ലക്ഷം രൂപ അനുവദിക്കുന്നു.
കോഴിക്കോട് വെസ്റ്റ് ഹില്‍ ഹട്ട് റോഡ് പുലിമുട്ട് നിര്‍മ്മാണത്തിന് മദ്രാസ് ഐ.ഇ.ടി പഠന റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി ജിയോട്യൂബ് ഉപയോഗിച്ച് ആധുനിക നിര്‍മ്മാണ മാതൃകകളുടെ സാധ്യത പരിശോധിക്കും.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം എന്നത് കണക്കിലെടുത്ത് ആതിരപ്പിള്ളി ടൂറിസം മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള ആവശ്യമായി നടപടികള്‍ പരിഗണിക്കും. ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 2 കോടി അനുവദിക്കും.
കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ ബുക്ക് കഫേയ്ക്ക് 20 ലക്ഷം രൂപ അനുവദിക്കുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി റിംഗ് റോഡ് നിര്‍മ്മാണത്തിനുള്ള പദ്ധതി നടപ്പിലാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.
തോട്ടം മേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിനും ലയം പുനര്‍നിര്‍മ്മിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തുന്നു. തലശ്ശേരി താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കും. തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ (150 വര്‍ഷം പഴക്കമുള്ള തലശ്ശേരി മുനിസിപ്പാലിറ്റി കെട്ടിടം ഉള്‍പ്പടെ) സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി രൂപ വകയിരുത്തുന്നു.