തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതിയംഗവും തലസ്ഥാനത്തെ എം.പിയുമായ ശശി തരൂരിന്റെ മോദി സ്തുതിയിലും പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള പുകഴ്ത്തലിലും കോൺഗ്രസിൽ അതൃപ്തി. ഇതുസംബന്ധിച്ച് തരൂർ എഴുതിയ ലേഖനമാണ് വിവാദമായിരിക്കുന്നത്.
മുമ്പ് നിരവധി തവണ തരൂരിന്റെ ഭാഗത്ത് നിന്നുമുള്ള ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു വിഭാഗം നേതാക്കൾ ഇതുസംബന്ധിച്ച് ഹൈക്കമാന്റിന് പരാതി നൽകിയെന്നാണ് ലഭിക്കുന്ന വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം സംബന്ധിച്ച് നിരന്തര ആക്ഷേപങ്ങൾ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉയർത്തുന്നതിനിടെയാണ് തരൂരിന്റെ പുകഴ്ത്തലെന്നതും യാഥാർത്ഥ്യമാണ്.
സംസ്ഥാന സർക്കാരിന്റെ വ്യവസായ നയങ്ങളെ പുകഴ്ത്തിയുള്ള ലേഖനത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നലെ മറ്റൊരു പ്രവർത്തകസമിതിയംഗമായ രമേശ് ചെന്നിത്തലയും വിമർശനവുമായി രംഗത്തിറങ്ങിയിരുന്നു.
എന്നാൽ താൻ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നും വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
താൻ എഴുതിയ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇന്റർനെറ്റിൽ നിന്നുമടക്കം ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇത് എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലാണ് സംസ്ഥാന സർക്കാരിന്റെ വ്യവസായനയത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഠഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.