തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌ക്കാരങ്ങളെയും വ്യവസായ നയത്തെയും പുകഴ്ത്തിയ ശശി തരൂരിലന്റെ നടപടിക്ക് പിന്നിൽ കോർപ്പറേറ്റ് താൽപര്യങ്ങളുണ്ടോയെന്ന ചോദ്യമുയരുന്നു.
അദാനിയടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ വ്യവസായ ഭീമൻമാരുമായി തരൂരിനുള്ള സൗഹൃദം വളരെ പ്രസിദ്ധമാണ്.
സംസ്ഥാനത്തേക്ക് ബഹുരാഷ്ട്ര ഭീമൻമാർക്ക് കടന്നുവരാനുള്ള നിലമൊരുക്കലാണോ ഈ പുകഴ്ത്തലുകൾക്ക് പിന്നിലെന്ന് സംശയിക്കുന്നവരും കുറവല്ല.
എന്നാൽ ഇത് അദ്ദേഹത്തിന്റെ റിസർച്ച് സംഘത്തിന് പറ്റിയ പിഴവാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
തരൂരിന്റെ പല ലേഖനങ്ങൾക്ക് വേണ്ടിയും വിവരങ്ങൾ ശേഖരിക്കുന്ന റിസർച്ച് സംഘത്തിന്റെ മണ്ടത്തരങ്ങൾ അദ്ദേഹത്തെ ഇത്തവണ കുഴിയിൽ ചാടിച്ചുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ ചിലർ വ്യക്തമാക്കുന്നത്.
ഒമ്പത് മാസം മുമ്പ് അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സി.പി.എമ്മിന്റെ മുഴുവൻ നയങ്ങളെയും സർക്കാർ നേട്ടങ്ങളെന്ന് പറഞ്ഞ് അവതരിപ്പിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അടക്കമുള്ള കാര്യങ്ങളെയും നിശിതമായി വിമർശിച്ചാണ് വോട്ട് തേടിയത്.
9 മാസങ്ങൾക്ക് ശേഷം പൊടുന്നനെയുള്ള മാറ്റമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അന്നില്ലാത്ത ഡേറ്റ പെട്ടെന്ന് എവിടെ നിന്നും പൊട്ടി വീണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക തന്നെ നിർത്തലാക്കിയ അവസ്ഥയിലാണുള്ളതെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിപ്രായം.
നലവിലെ ലോകോത്തര ഏജൻസികളുടെ ഡേറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദീകരണം ഇതോടെ തരൂരിന് വീണ്ടും തിരിച്ചടിയായി. തരൂരിന്റെ റിസർച്ച് സംഘത്തിന് തുടർച്ചയായി തെറ്റ് സംഭവിക്കുന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡിസംബർ 29ന് മാതൃഭൂമിയിൽ മഹാത്മാഗാന്ധി അധ്യക്ഷം വഹിച്ച ബലെഗാവി കോൺഗ്രസ് സമ്മേളനത്തെക്കുറിച്ച് 'ആഴത്തിൽ പതിഞ്ഞ ഹ്രസ്വാധ്യക്ഷം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലും തെറ്റ് സംഭവിച്ചിരുന്നുവെന്ന് പ്രശസ്ത എുത്തുകാരി സുധാമേനോനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലേഖനത്തിൽ ഗാന്ധിജി വെറും അഞ്ചു മാസക്കാലം മാത്രമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും, 1924 ഡിസംബർ 26 ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഗാന്ധിജി, 1925 ഏപ്രിലിൽ ആ സ്ഥാനം സരോജിനി നായിഡുവിന് കൈമാറി എന്നും, അധ്യക്ഷസ്ഥാനത്ത് തുടരാൻ അദ്ദേഹം താല്പര്യം കാണിച്ചില്ലെന്നും തരൂർ എഴുതിയത് ശരിയല്ലെന്നും ഗാന്ധിജി ഒരു വർഷക്കാലം മുഴുവൻ കോൺഗ്രസ് അധ്യക്ഷനായിരുന്നുവെന്നും മറ്റൊരു പുസ്തകത്തെ ഉദ്ധരിച്ച് അവർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ഇതുപോലെ തന്നെ ആധികാരികമല്ലാത്ത വിവരങ്ങൾ വെച്ച് സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതാണ് തരൂർ പുലിവാല് പിടിക്കാൻ കാരണമായതെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.