തിരുവനന്തപുരം: സമീപകാല വിവാദങ്ങളും നേതാക്കൾ തമ്മിലുള്ള പടലപിണക്കങ്ങളും സംസ്ഥാനത്ത് യു.ഡി.എഫിനും കോൺഗ്രസിനും തിരിച്ചടിയാവുന്നു. 9 വർഷമായി പ്രതിപക്ഷത്ത് തുടരുന്ന യു.ഡി.എഫിനും കോൺഗ്രസിനും ഫലപ്രദമായി ഇടതുമുന്നണിക്കും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയ മുന്നേറ്റം നടത്താനാവുന്നില്ലെന്നാണ് വിലയിരുത്തലുള്ളത്.
അധികാരമോഹവും നേതാക്കൾക്കിടയിലുള്ള മൂപ്പിളമ തർക്കവും ഏകോപനമില്ലായ്മയുമാണ് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിയെ കുഴിയിൽ ചാടിക്കുന്നത്.
മദ്യനയത്തിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി ബ്രൂവറിക്കുള്ള അനുമതിയും സർക്കാരിന് അധിക വരുമാനമാർഗമായി കിഫ്ബി വഴി നിർമ്മിച്ച റോഡുകളിൽ നിന്നും ടോൾ പിരിക്കാൻ തത്വത്തിലുള്ള രണ്ടാം പിണറായി സർക്കാരിന്റെ തീരുമാനവുമാണ് ഏറ്റവും അവസാനം വിവാദമായിട്ടുള്ളത്.
ക്യാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനെതിരെ ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ പരസ്യമായി ആക്ഷേപം ഉന്നയിച്ച് സർക്കാരിനെ അടിക്കാനുള്ള വടി രാഷ്ട്രീയമായി യു.ഡി.എഫിന് വെച്ച് നീട്ടിയിട്ടും അത് മുതലെടുക്കാൻ മുന്നണിക്കോ കോൺ്രഗസിനോ കഴിഞ്ഞിട്ടില്ല.
അതിന് പകരം ശശി തരൂരിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുപ്പിക്കുന്നതിൽ കോൺഗ്രസ് വ്യാപൃതരാവുകയും ചെയ്തു.
വയനാട് പൂക്കോട് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ റാഗിംഗിനിടെ കൊല്ലപ്പെട്ട സംഭവം, നവീൻ ബാബുവിന്റെ മരണം, കെ-റെയിൽ, എ.ഡി.ജി.പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഇടത് എം.എൽ.എയായ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ, കാർബോറാണ്ടം കമ്പനിയുമായി ബന്ധപ്പെട്ട വൈദ്യുതി കരാറിലെ അഴിമതി, റേഷൻ മുടക്കം, വിലക്കയറ്റം,
/sathyam/media/media_files/2025/02/03/il1r4yN168TFcIlq2LJA.jpg)
ഉദ്യോഗസ്ഥരുടെ ശമ്പളം വർധിപ്പിക്കാത്ത സർക്കാർ നടപടി, ബജറ്റിലെ അന്യായമായ ഭൂനികുതിയിലടക്കമുള്ള വർധന, ഒന്നാം പിണറായി സർക്കാരിന് മേൽ ആരോപിക്കപ്പെട്ട സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ തട്ടിപ്പ്, കോവിഡ് കാലത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച അഴിമതി ആരോപണങ്ങൾ, ആരോഗ്യ ഡേറ്റ സ്വകാര്യ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ച വിഷയം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിൽ പെട്ട് ഇടത് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിലായിട്ടും കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ രാഷ്ട്രീയ മുന്നേറ്റം ഫലപ്രദമായി നടത്തുവാൻ യു.ഡി.എഫിനും കോൺഗ്രസിനും സാധിച്ചിട്ടില്ല.
രണ്ടാം പണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന നിയമസഭ - ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം വർധിപ്പിച്ച് യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞത് ജനവികാരം പ്രതിപക്ഷത്തിന് അനുകൂലമായത് കൊണ്ടാണ്.
എന്നാൽ സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കുന്നതിന് പകരം പാർട്ടിയിലെ തമ്മിൽക്കുത്തും അഭിപ്രായവ്യത്യാസങ്ങളും വലിച്ചു നീട്ടുന്നതിലാണ് നേതാക്കൾ ശ്രദ്ധിക്കുന്നത്.
സംഘടനാ സംവിധാനത്തിന്റെ ദൗർബല്യം പരിഹരിക്കാനോ സംസ്ഥാനത്തെ 60 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ പടച്ചുണ്ടാക്കിയ ആശയങ്ങൾ താഴേത്തട്ടിൽ നടപ്പാക്കാനോ കോൺഗ്രസ് മിനക്കെടുന്നുമില്ല.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷത്തിൽ ഏകോപനത്തോടെ പ്രവർത്തിച്ച് ഐക്യസന്ദേശം പുറത്തേക്ക് നൽകാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
/sathyam/media/media_files/2024/12/17/Q2evHsUFabRmFD9bXWAG.jpg)
പഞ്ചായത്ത് - മുൻസിപ്പൽ - കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം യു.ഡി.എഫ് നേടിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി ഇത്തവണയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നതിൽ തർക്കമില്ല.
പടിപടിയായുള്ള വർച്ചയിലൂടെ മൂന്നാം രാഷ്ട്രീയ കക്ഷിയായി വളർന്ന് വരുന്ന ബി.ജെ.പി സംസ്ഥാനത്ത് അവരുടെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
മുമ്പ് നേമത്ത് നിന്നും നിയമസഭയിലും നിലവിൽ തൃശ്ശൂരിൽ നിന്നും ലോക്‌സഭയിലും അംഗത്വമുള്ള പാർട്ടിയിലേക്ക് ഭരണവിരുദ്ധ വികാരത്തിന്റെ അടിസ്ഥാനരത്തിൽ ഒഴുകുന്ന വോട്ടുകൾ യു.ഡി.എഫിന്റെ മരണമണിയാവും മുഴക്കുക.
അതുകൊണ്ട് തന്നെ കോൺഗ്രസും യു.ഡി.എഫും ഗൗരവപൂർവ്വം കരുക്കൾ നീക്കിയില്ലെങ്കിൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.