തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‌സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് സംസ്ഥാനത്ത് വന്‍ വിവാദത്തിലേയ്ക്ക്.
പി.എസ്.സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
ഇതോടെ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയും മാസശമ്പളമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇത് യഥാക്രമം 4 ലക്ഷവും 3.75 ലക്ഷവുമായി മാറും.
മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയർമാൻറെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധനയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. വിവാദങ്ങളെ തുടർന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്ന ശുപാർശയാണ് ഇപ്പോൾ നടപ്പാക്കിയത്.
നിലവിലെ പി.എസ്.സി അംഗങ്ങൾക്കുള്ള ശമ്പള വർധനയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐയുടെ സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്ത് വന്നിട്ടുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്ന കീഴ്‌വഴക്കം ഇടത് സർക്കാർ അട്ടമറിച്ചതിൽ അവർ കടുത്ത അമർഷമാണ് രേഖപ്പെടുത്തുന്നത്.
ക്ഷേമപെൻഷൻ മുടങ്ങുകയും വയനാട് പുനരധിവാസത്തിനുള്ള തുക കണ്ടെത്താൻ സർക്കാർ നെട്ടോട്ടമോടുകയും വേണ്ടത്ര പണമില്ലാത്തതിനാൽ സാധാരണക്കാർക്കുള്ള റേഷൻ മുടങ്ങുകയും ചെയ്യുന്ന അവസരത്തിൽ പി.എസ്.സി അംഗങ്ങളുടെ ശമ്പള വർധന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കും.
സംസ്ഥാനത്ത് 19 അംഗങ്ങൾക്ക് പുറമേ ചെയർമാനും സെക്രട്ടറിയുമടക്കം 21 അംഗങ്ങളാണ് ആകെ പി.എസ്.സിക്കുള്ളത്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിലവിൽ ആകെ നാലംഗങ്ങളാണുള്ളത്.
ഗവർണറുമായി പോര് നടക്കുന്നതിനാൽ അവിടെ ചെയർമാനും ഇതുവരെ നിയമിതനായിട്ടില്ല. ആന്ധ്ര - 8, കർണാടക - 10, തെലുങ്കാന - 10 എന്നിങ്ങനെയാണ് ചെയർമാനും സെക്രട്ടറിയുമടക്കമുള്ള പി.എസ്.സിയുടെ അംഗബലം.