തിരുവനന്തപുരം: യൂണിവേഴ്സിറ്രികളിൽ ഗവർണർക്ക് അമിത അധികാരം നൽകുന്ന യു.ജി.സി കരടുനയത്തിനെതിരായി നാളെ സർക്കാർ നടത്തുന്ന കൺവെൻഷൻ വിവാദത്തിൽ.
യു.ജി.സിക്കെതിരായ ദേശീയതല സമര പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനാണ് കൺവെൻഷൻ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ 1200 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
കൺവെൻഷനിൽ പങ്കെടുക്കുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡ്യൂട്ടി ലീവും സർട്ടിഫിക്കറ്റും നൽകാനുള്ള സർക്കാർ ഉത്തരവാണ് വിവാദത്തിലായത്. വിദ്യാർത്ഥികൾക്ക് ഹാജരും നൽകും. പങ്കെടുപ്പിക്കുന്നവരുടെ ചെലവുകൾ സർവകലാശാലകൾ വഹിക്കണം.
ഇതിനെതിരേ കേരള സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഗവർണർക്ക് പരാതി നൽകിയതോടെ വിഷയം വേറെ തലത്തിലായി. ഓഡിറ്റ് ഉള്ളതിനാൽ സമരത്തിനു പോവുന്നവർക്ക് ചെലവ് നൽകിയാൽ കുഴപ്പമാവുമെന്നാണ് യൂണിവേഴ്സിറ്റികളുടെ വിലയിരുത്തൽ.
കൺവെൻഷനിൽ സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുപ്പിക്കേണ്ടവരുടെ ക്വാട്ടയും സർക്കാർ നിശ്ചയിച്ചു. കേരള സർവകലാശാല - 400, കെ.ടി.യു - 100, ഓപ്പൺ - 20, ഉന്നത വിദ്യാഭ്യാസ കൗൺസിൽ - 30, ഐ.എച്ച്.ആർ.ഡി - 50, ഡി.സി.ഇ - 50, എൽ.ബി.എസ് - 50, സി-ആപ്‌റ്റ് - 10, അസാപ്പ് - 10, കെ.എസ്.എസ്.ടി.എം - 10, എൻ.എസ്.എസ് വോളണ്ടിയർ - 100, മറ്റ് സർവകലാശാലകൾ - 25 വീതം, വിദ്യാർത്ഥികൾ - 300 ഇങ്ങനെയാണ് ക്വോട്ട.
കേരള, സാങ്കേതിക സർവകലാശാലകളുടെ ഭരണനേതൃത്വം, അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർ പങ്കെടുക്കണം. പങ്കാളിത്ത സർട്ടിഫിക്കറ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി നൽകും.
ഇത് ഹാജരാക്കുന്നവർക്കാണ് ഡ്യൂട്ടിലീവും ഹാജരും ലഭിക്കുക. കൺവെഷനിലെ ചെലവുകൾ അതത് സ്ഥാപനങ്ങൾ വഹിക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
യു.ജി.സിയുടെ കരടുനയത്തിനെതിരായ സർക്കാരിന്റെ ദേശീയ കൺവെൻഷൻ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും.
ഉന്നതവിദ്യാഭ്യാസ മന്ത്രിമാരായ ഡോ. എം സി സുധാകർ (കർണാടകം), ഡോ. ഗോവി ചെഴിയാൻ (തമിഴ്നാട്), ഹർജോത് സിംഗ് ബെയ്‌ൻസ് (പഞ്ചാബ്), തെലങ്കാന ഐടി മന്ത്രി ഡി. ശ്രീധർ ബാബു എന്നിവർ വിശിഷ്ടാതിഥികളാവും. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 1200 പേർ പങ്കെടുക്കും.
മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാർ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികളുണ്ടാവും.
പണം മുടക്കാൻ സംസ്ഥാന സർക്കാരും നേട്ടം കൊയ്യാൻ കേന്ദ്രസർക്കാരും എന്ന സമീപനത്തെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് യുജിസി കരടുനയം.
അമിതാധികാര കേന്ദ്രീകരണ സമീപനത്തോടുകൂടിയ കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഇടപെടലിനെ പ്രതിരോധിക്കാനുള്ള ദേശീയ പ്രതികരണവേദിയാണിതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
യു.ജി.സി നയത്തെ നിയമപരമായി നേരിടും. സർക്കാരിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന നിലയിൽ സർവകലാശാലകളെ ഉപയോഗപ്പെടുത്താനാണ് ശ്രമം. അക്കാഡമിഷ്യന്മാരല്ലാത്തവർ വി.സിയായാൽ ഗുണനിലവാരം ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു.