തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ വഴിവിട്ട ഇടപെടലുകൾക്ക് നാഴികയ്ക്ക് നാൽപ്പതുവട്ടം കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാർ കേരളത്തിലും അതേ നിലപാട് നടപ്പാക്കുന്നു.
ഹയർസെക്കൻഡറിയിൽ ഒരു ബാച്ചില്‍ 25 വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ ആ ബാച്ചുകളില്‍ സ്ഥിര അധ്യാപക നിയമനം വേണ്ടെന്നാണ് തീരുമാനം. ഇത് സംസ്ഥാനത്തെ കുട്ടികൾ കുറവുള്ള സ്കൂളുകളെ പ്രതികൂലമായി ബാധിക്കും.
സംസ്ഥാനത്തെ ഗവണ്‍മെന്റ് സ്‌കൂളുകളിലെ 133 ബാച്ചുകളും, എയ്ഡഡ് മേഖലയില്‍ 20 ബാച്ചുകളും പ്രതിസന്ധിയിലാകും. 447 അൺ എയ്ഡഡ് ബാച്ചുകളിലും സർക്കാർ കണക്കിനനുസരിച്ച് കുട്ടികളില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശാവർക്കർമാരുടെ സമരവും പി.എസ്.സിയിലെ കൂറ്റൻ ശമ്പളവും ജനങ്ങളിൽ സർക്കാരിനെതിരായ വികാരം ഉണ്ടാക്കിയിരിക്കെയാണ് മറ്റൊരു ജനവിരുദ്ധ നീക്കം കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
ഹയർസെക്കൻഡറിയിൽ പഠനസൗകര്യങ്ങൾ കുറവുള്ള സ്ഥലങ്ങളിൽ അധികബാച്ചുകൾ നേരത്തേ അനുവദിച്ചിരുന്നു. എന്നാൽ അവയിൽ കുട്ടികൾ വൻതോതിൽ പ്രവേശനം നേടിയതുമില്ല. ഈ ബാച്ചുകളിൽ സ്ഥിരം അദ്ധ്യാപക തസ്തികകൾ നൽകില്ലെന്ന സർക്കാർ തീരുമാനം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതാണ്.
2024ല്‍ പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മനോജിന് വഭിച്ച വിവരാവകാശ രേഖയിലാണ് കുട്ടികളുടെ കുറവ് വ്യക്തമാക്കുന്ന കണക്കുകളുള്ളത്.
2024 ജൂണില്‍ പ്ലസ് വണ്‍ ക്ലാസില്‍ അഡ്മിഷന്‍ എടുത്തത് 3, 65, 043 വിദ്യാര്‍ത്ഥികളാണ്. മെറിറ്റ് സീറ്റുകളില്‍ 20,117 ഉം മാനേജ്‌മെന്റ് സീറ്റുകളില്‍ 3751 അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 27,517 സീറ്റുകളും ഒഴിഞ്ഞു കിടന്നു.
സംസ്ഥാനത്തെ 25 താഴെ വിദ്യാര്‍ത്ഥികള്‍ ഉള്ള ബാച്ചുകള്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 133, എയ്ഡഡ് മേഖലയില്‍ 20 ബാച്ചുകളും ആണ്, ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുറവുള്ള ഗവണ്‍മെന്റ് സ്‌കൂളുകള്‍ ആലപ്പുഴയില്‍ 22 പത്തനംതിട്ടയില്‍ 21 കോട്ടയത്ത് 17 എറണാകുളം 16 എന്ന് നിരക്കിലാണ്.
അണ്‍ എക്കണോമിക് ആയിട്ടുള്ള എയ്ഡഡ് ബാച്ചുകള്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയില്‍ എട്ടും കോട്ടയത്ത് മൂന്നും ഇടുക്കി കൊല്ലം ആലപ്പുഴ ജില്ലകളില്‍ രണ്ട് വീതവും കണ്ണൂര്‍ എറണാകുളം പാലക്കാട് എന്നീ ജില്ലകളില്‍ ഒന്ന് വീതവുമാണ്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഏകീകരണ നീക്കവും, എൻട്രൻസ് പരീക്ഷയിലെ മാര്‍ക്ക് സമീകരണവുമായി ബന്ധപ്പെട്ട് കേരള ഹയർ സെക്കണ്ടറിയിലെ മിടുക്കരായ വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നത് എന്ന് അധ്യാപകര്‍ പറയുന്നു.
അതേസമയം കുട്ടികൾ കുറവുള്ള ബാച്ചുകളിൽ സ്ഥിരം അദ്ധ്യാപകർ വേണ്ടെന്ന സർക്കാർ തീരുമാനം പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.