തിരുവനന്തപുരം: ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പ്രൊഫ. കെ.വി തോമസിനെ ഡൽഹിയിൽ തീറ്റിപ്പോറ്റുന്നത് എന്തിനാണെന്നാണ് സർക്കാരിനോട് മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്.
ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നൽകാനില്ലാതെ വലയുകയാണ് സർക്കാർ. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖത്തിനുള്ള കേന്ദ്ര സഹായം അടക്കം കേരളത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒരു ആവശ്യവും കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാൻ തോമസിന് കഴിഞ്ഞില്ല.
വയനാട്ടിലെ ഉരുൾ ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി കണ്ട് ബോദ്ധ്യപ്പെട്ടതാണെങ്കിലും കേരളം ആവശ്യപ്പെട്ട രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിപ്പിക്കാൻ തോമസിന് കഴിഞ്ഞില്ല.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരുപോലും പറഞ്ഞില്ല. ഒരു പദ്ധതിക്കും പണം അനുവദിച്ചുമില്ല. ചുമതലയേറ്റ് 2വർഷങ്ങളായിട്ടും കേരളത്തിന് ഒരു ഗുണവുമുണ്ടാക്കാൻ തോമസിന് കഴിഞ്ഞില്ല.
കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് അടിക്കടി വിമാനയാത്രയും ഇന്ത്യാ ടൂറുമല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് വാസ്തവം.
ഡൽഹിയിൽ കേരളാ ഹൗസും അവിടെ റസിഡന്റ് കമ്മിഷണറായും അഡിഷണൽ റസിഡന്റ് കമ്മിഷണറായും രണ്ട് ഐ.എ.എസുകാരുമുണ്ട്. പബ്ലിക് റിലേഷൻസ് വകുപ്പിലേതടക്കം ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. പിന്നെ എന്തിനാണ് പ്രത്യേക പ്രതിനിധി എന്ന പേരിലൊരു രാഷ്ട്രീയ നിയമനമെന്നാണ് ചോദ്യം.
സെക്രട്ടേറിയറ്റിനു മുന്നിൽ പൊരിവെയിലിലും കൊടുംതണുപ്പിലും സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരുടെ ന്യായമായ ആനുകൂല്യങ്ങൾ അവഗണിച്ചാണ്, തോമസിന് വീണ്ടും ഖജനാവിൽ നിന്ന് വാരിക്കോരി നൽകുന്നത്.
/sathyam/media/media_files/2025/02/04/3ZUl4XdhVZJ4tVmhjPoS.jpg)
ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്റെ വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമായാണ് ഉയർത്തുന്നത്. ഇതോടെ തോമസിന് യഥേഷ്ടം വിമാനയാത്ര നടത്താം.
കെ.വി.തോമസിന്റെ വാർഷിക യാത്രബത്തയ്ക്കായി 2025-26ലെ ബജറ്റിൽ വകയിരുത്തിയ അഞ്ച് ലക്ഷം രൂപയാണ് 11.31 ലക്ഷമാക്കി കൂട്ടുന്നത്. യാത്രാബത്തയ്ക്ക് 6.31 ലക്ഷം അധികം ചെലവാകുന്നുണ്ടെന്ന് കാട്ടിയാണിത്.
തോമസിന് ഒരു ലക്ഷംരൂപ ഓണറേറിയം നൽകുന്നതിന് പുറമേയാണ് ഇത്രയും തുക യാത്രാപ്പടിയായി നൽകുന്നത്. വിമാനയാത്ര നിരക്കു കുറവുള്ള ക്ലാസുകളിൽ മതിയെന്നാണ് തോമസ് ആദ്യം പറഞ്ഞതെങ്കിലും അതും കാര്യമായി നടക്കുന്നില്ല.
2023 ജനുവരിയിലാണ് ക്യാബിനറ്റ് റാങ്കിൽ തോമസിനെ നിയമിച്ചത്. ഓണറേറിയം, യാത്രാബത്ത അടക്കം 2024 വരെ തോമസിന് നൽകിയത് 57.41 ലക്ഷം രൂപയാണ്. ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ വിലസുന്ന കെ.വി.തോമസ് ശമ്പളം വേണ്ടെന്നുവച്ച് ഓണറേറിയം മതിയെന്ന് ഉദാരമനസ്കത കാട്ടിയിരുന്നു.
പിന്നീടാണ് ഈ വാഗ്ദാനത്തിനു പിന്നിലെ ഗുട്ടൻസ് പുറത്തായത്. കെ.വി. തോമസിന് ഓണറേറിയമായി പ്രതിമാസം നൽകുന്നത് ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ടെലിഫോൺ ചാർജ്, വാഹനം, യാത്രാ ബത്ത എന്നീ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.
കെ.വി. തോമസിനൊപ്പം നാലു ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. ഇതൊന്നും കാര്യമായി നടക്കുന്നില്ലെന്നാണ് വാസ്തവം.
തനിക്ക് ശമ്പളം വേണ്ടെന്നും ഒരു ലക്ഷം രൂപ ഓണറേറിയം മതിയെന്നുമായിരുന്നു തോമസിന്റെ വാഗ്ദാനം. ശമ്പളത്തിനു പകരം ഓണറേറിയം നൽകുമ്പോൾ, പെൻഷനും ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ അർഹതയുണ്ടാവും.
/sathyam/media/media_files/2025/02/04/5XyPzQ9deBvdd0AiZaur.jpg)
ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽനിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ.
ഓണറേറിയത്തിന് ഈ തടസ്സമില്ല. അതായത് കെ.വി.തോമസിന് എംപി പെൻഷൻ അതേപടി വാങ്ങാനുള്ള അടവായിരുന്നു ഇത്. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് ആദായനികുതി നൽകുകയും വേണ്ട.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ തോമസിന് 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.
കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയും ചെയ്തു.
22 വർഷക്കാലം പാർലമെന്റ് മെമ്പറായി പ്രവർത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെൻഷൻ. ഇതിന് പുറമെ 30 വർഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെൻഷൻ വേറെയും.
ശരാശരി 30 വർഷം അധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസർക്ക് 83,000 രൂപ വരെ പെൻഷനായി ലഭിക്കാൻ അർഹതയുണ്ടെന്നാണ് കണക്ക്. ഇതും കെ വി തോമസിന് കിട്ടും.
എംപിയും എംഎൽഎയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെൻഷനും ഒന്നിച്ച് കൈപ്പറ്റാൻ കെ വി തോമസിന് കഴിയില്ല.
എംപി പെൻഷനായ 59,000 വും പ്രൊഫസർ പെൻഷൻ 83,000വും പുതുതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ബാധകമല്ലാത്ത ഒരു ലക്ഷം രൂപയുടെ ഓണറേറിയവും കണക്കാക്കുമ്പോൾ 2,42,000 രൂപയാണ് പ്രതിമാസം കെവി തോമസിന്റെ കൈയിലെത്തുക.