തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പുന:സംഘടനയ്ക്ക് കളമൊരുങ്ങുന്നു. കേരളത്തിലെ നേതാക്കളുമായുള്ള കേന്ദ്ര നേതൃത്വത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. കെപിസിസി, ഡിസിസി പുന:സംഘടനയാണ് ഉടനെ നടക്കാനൊരുങ്ങുന്നതെന്നാണ് സൂചന.
നേതൃമാറ്റം സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങളില്ലെങ്കിലും അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ തനിക്ക് വിമുഖതയില്ലെന്ന് കെ.സുധാകരന്റെ തുറന്ന് പറച്ചിൽ ഇത്തരമൊരു ചർച്ചയിലേക്ക് വഴി തുറന്നേക്കും.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ആശയവിനിമയം നടത്തിയിരുന്നു.
/sathyam/media/media_files/2024/12/16/OWbcd6y4mZyfqx9UV4Km.jpg)
ഇത് സംബന്ധിച്ച ശുപാർശകളടങ്ങിയ റിപ്പോർട്ടും എഐസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ശശി തരൂർ ഉൾപ്പെടെ ഉള്ള നേതാക്കൾ സുധാകരനെ പിണയ്‌ക്കുന്നുണ്ട്.
നേതൃമാറ്റമുണ്ടായാൽ പുതിയ അദ്ധ്യക്ഷനടക്കം സമ്പൂർണ്ണ പുന:സംഘടനയ്ക്കാവും പാർട്ടിയിൽ വഴിയൊരുങ്ങുക.
പുന:സംഘടനാ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും തുടർന്ന് നടക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും പാർട്ടി കടക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുതൽ പുന:സംഘടന വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ പിന്നീട് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടന്നതോടെ വീണ്ടും ഇത് മുന്നോട്ട് പോയി.
ഇതിനിടെ ചേർന്ന കോഴിക്കോട് ചിന്തൻ ശിബിരത്തിലും, വയനാട്ടിൽ ചേർന്ന നേതൃയോഗത്തിലും പുന:സംഘടന വേണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ അന്നും നേതൃമാറ്റം സംബന്ധിച്ച് കൃത്യമായ ആലോചനകളോ ആശയവിനിമയമോ നടന്നിരുന്നില്ല.
നിലവിൽ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരൻ മാറിയാൽ അടൂർ പ്രകാശ്, സണ്ണി ജോസഫ്, റോജി.എം.ജോൺ എന്നിവരാണ് പട്ടികയിലുള്ളത്.
/sathyam/media/media_files/2025/02/27/fGxFigKfUDOuME4YIyF4.jpg)
ചെറുപ്പക്കാർ തലപ്പത്തേക്ക് വരണമെന്ന ആവശ്യം പാർട്ടിയിലുണ്ടെങ്കിലും പ്രവർത്തന മികവും സാമുദായിക സമവാക്യങ്ങളും കൂടി ചർച്ച ചെയ്ത ശേഷമാവും തീരുമാനമുണ്ടാവുക.
കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ഡിസിസി അദ്ധ്യക്ഷൻമാർ, ഡിസിസി ഭാരവാഹികൾ എന്നീ പദവികളിൽ 50 ശതമാനം ചെറുപ്പക്കാരും വനിതാ പ്രാതിനിധ്യവും വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നാളെ നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ എന്നിവർക്ക് പുറമേ സംസ്ഥാനത്ത് നിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ, മുൻ കെപിസിസി അദ്ധ്യക്ഷൻ, എംപിമാർ എന്നിവരും രാഷ്ട്രീയകാര്യസമിതിയംഗങ്ങളിൽ ചിലരും പങ്കെടുക്കും.
പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാൽ യോഗത്തിൽ നിന്നും വിട്ടുനിന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
കെ.സിയുടെ അമിത ഇടപെടൽ പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്ന് സംസ്ഥാനത്തെ ചില നേതാക്കൾ പരാതിപ്പെട്ടതായും പറയുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിട്ടു നിൽക്കാൻ ആലോചിക്കുന്നത്.
അതേസമയം, വേണുഗോപാൽ വിട്ടു നിന്നാൽ യോഗ ശേഷം കേരളത്തിൽ നിന്നുള്ള നേതാക്കൾ അദ്ദേഹവുമായി പിന്നീട് കൂടിക്കാഴ്ച്ച നടത്താനും സാദ്ധ്യതയുണ്ട്.