തിരുവനന്തപുരം: ശശി തരൂർ 'ഇന്ത്യൻ എക്‌സ്പ്രസിൽ' എുതിയ ലേഖനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ തലത്തിലേക്ക്. വിഷയത്തിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ ഇതേ ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
ഡൽഹിയിൽ നാളെ കേരള നേതാക്കളുടെ യോഗം നടക്കാനിരിെക്ക പുറത്ത് വന്ന ലേഖനത്തിന് ഏറെ രാഷ്ട്രീയ മാനവും കൽപ്പിക്കപ്പെടുന്നുണ്ട്.
പരമ്പരാഗത കോൺഗ്രസുകാരനല്ലാത്ത തരൂർ ഐക്യരാഷ്ട്ര സഭയിലെ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പാർട്ടിയിലെത്തിയത്. ലോക്‌സഭയിലേക്ക് പാർട്ടി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹത്തെ മന്ത്രിയാക്കുകയും ചെയ്‌തെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.
പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഇല്ലാതെയാണ് താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം നൽകുന്ന സൂചനയെന്നും, ഒരു പാർട്ടിയുടെ ആദർശങ്ങളിലും തത്വങ്ങളിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും തനിക്ക് മുന്നിൽ മറ്റ് വഴികൾ ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
https://www.newindianexpress.com/states/kerala/2025/Feb/27/congress-has-given-tharoor-more-than-what-he-deserves
കോൺഗ്രസിന്റെ പരമ്പരാഗത അനുഭാവികളായ ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് അദ്ദേഹം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്, അല്ലാതെ കോൺഗ്രസിതര അനുഭാവികളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ബലത്തിലല്ല വിജയമുണ്ടായത്.
എഴുത്തുകാരൻ എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം കൊണ്ട് തനിക്ക് എല്ലാ സ്ഥാനങ്ങളും വേണമെന്ന നിലപാടിലാണ് തരൂർ. ഇന്ത്യയെക്കുറിച്ചും കോൺഗ്രസ് പാർട്ടിയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് ഈ ധാരണ അദ്ദേഹം വെച്ചുപുലർത്തുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റും മുഖ്യമന്ത്രിയുമായിരുന്ന കെ.കാമരാജിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ പ്രായോഗിക തലത്തിലും ഭരണാധികാരി എന്ന നിലയിലും കാമരാജ് അതി പ്രഗത്ഭനായ നേതാവായിരുന്നു.
ഇതേ പോലെ നിരവധി നേതാക്കൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നന്നേ കുറവായിരുന്നു, പക്ഷേ അവർ ജനമനസുകൾ കീഴടക്കിയവരാണെന്ന കാര്യവും അദ്ദേഹം ലേഖനത്തിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച തരൂരിന് വിദേശകാര്യ പാർലമെന്ററി കമ്മറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസ് നൽകി. പദവി വഹിക്കാൻ അദ്ദേഹം തികച്ചും യോഗ്യനാണ്.
പ്രാഗത്ഭ്യവും കഴിവുമുള്ള നിരവധി പേരുള്ള കോൺഗ്രസ് നേതൃക്ഷാമം തീരെ ഇല്ലാത്ത പാർട്ടിയാണ്. തരൂരിന് അർഹിക്കുന്നതിനേക്കാൾ കൂടുതൽ പദവികൾ നൽകിയ പാർട്ടിയാണ് കോൺഗ്രസെന്ന കാര്യം മറക്കരുത്.
കോൺഗ്രസ് മുക്ത ഇന്ത്യക്കായി പ്രതിജ്ഞ എടുത്തിരിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന പിണറായി സർക്കാരുമായി കോൺഗ്രസ് നിരന്തര ഏറ്റുമുട്ടലിലാണ്. ഇത്തരമൊരു ഘട്ടത്തിലാണ് തരൂർ ഒരു തരത്തിലും നീതികരിക്കാനാവാത്ത ആവശ്യങ്ങളുമായി പൊതുമധ്യത്തിലേക്ക് വന്നത്.
പാർട്ടിയുടെ ആഭ്യന്തര വേദികളിൽ നടത്തേണ്ട ചർച്ച പൊതുമണ്ഡലത്തിലേക്ക് വലിച്ചിട്ട അദ്ദേഹത്തിന്റെ പ്രവർത്തി ജനങ്ങൾക്കിടയിൽ കോൺഗ്രസിനെക്കു റിച്ച് അവമതിപ്പുണ്ടാക്കി.
കോൺഗ്രസിന് കേരളത്തിൽ ശക്തമായ അടിത്തറയുണ്ട്. അവിടെ പാർട്ടിയെ നയിക്കാൻ ആഗ്രഹിക്കുന്ന തരൂരിന് സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് കൃത്യമായ അറിവില്ല.
യഥാർത്ഥത്തിൽ തരൂരിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം തരുരിന് തന്നെക്കുറിച്ചുള്ള അതിശയോക്തി കലർന്ന അഭിപ്രായത്തിൽ നിന്നും ഉയർന്നതാണെന്നും പി.ജെ കുര്യൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.