തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സംവിധാനത്തെ നിലവിലെ മുഖ്യമന്ത്രിയും പാർട്ടി പി.ബി അംഗവുമായ പിണറായി വിജയൻ തന്നെ നയിക്കാൻ കളമൊരുങ്ങുന്നു.
മുഖ്യമന്ത്രിക്ക് പാർട്ടി സംഘടനാ ചട്ടക്കൂടിൽ തുടരുന്നതിന് ഇളവ് നൽകിയിട്ടുണ്ടെന്നും പ്രായപരിധി മാനദണ്ഡം ബാധകമാവില്ലെന്നും മുമ്പ് തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ തുടരുന്നതിന് പുറമേ പൊളിറ്റ് ബ്യൂറോയൽ തുടരാനും പാർട്ടി പിണറായിക്ക് അനുമതി നൽകിയേക്കും.
കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവും ഇ.പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ഏതാണ്ട് ധാരണയായിക്കഴിഞ്ഞു. നിരവധി ആരോപണങ്ങൾ ഇ.പിക്കെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനം തെറിച്ചുവെങ്കിലും പാർട്ടി സി.സിയിൽ തുടരാൻ തന്നെയാണ് സാധ്യത.
സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതുകൊണ്ട് തന്നെ മെയ്യിൽ 75 തികയുന്ന ഇ.പിക്കും പുറത്ത് പോകേണ്ടി വരില്ല.
പശ്ചിമ ബംഗാളിലടക്കം അധികാരത്തിലേക്കുള്ള തിരിച്ചു വരവ് നിലവിൽ അപ്രായോഗികമായാണ് പാർട്ടി കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഭരണം നിലനിർത്താൻ മൂന്നാമതും പിണറായി വിജയൻ തന്നെ നയിക്കട്ടെയെന്ന തീരുമാനമാണ് വരാനിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സി.പി.എം സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ പാർട്ടിയിലെ ചില ഉന്നതരുടെ സഹായത്തോടെ പിണറായിക്കെതിരെ കരുക്കൾ നീക്കാൻ ഇറങ്ങിയ പി.വി അൻവറിന്റെ നീക്കങ്ങളിൽ പിണറായി പക്ഷത്തിന് സംശയം ജനിച്ചിരുന്നു.
കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗത്തെ മുൻനിർത്തി പിണറായി വിരുദ്ധപക്ഷം പാർട്ടി പിടിക്കാനുള്ള ഒളിപ്പോരിന് തുടക്കം കുറിച്ചുവെന്ന കാര്യം മണത്തറിഞ്ഞതോടെ പിണറായി വിജയനും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്നവരും ജാഗരൂകരായി.
പിണങ്ങി നിന്ന ഇ.പി ജയരാജനെ പിണറായി തന്നെ അനുനയിപ്പിച്ച കളത്തിലിറക്കി. ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ പിണറായിക്കുഗ സർക്കാരിനുമെതിരെ അൻവർ ഉയർത്തിയ ചില വിമർശനങ്ങൾ വന്നെങ്കിലും ജില്ലാ സമ്മേളനത്തോടെ പാർട്ടി തിരിച്ചുപടിക്കാൻ പിണറായി പക്ഷത്തിന് കഴിഞ്ഞു.
പത്തനംതിട്ട പിണറായി വിരുദ്ധപക്ഷം നേടിയപ്പോൾ വയനാട്, കോഴിക്കോട് അടക്കമുള്ളയിടങ്ങളിൽ പിണറായി പക്ഷം മിന്നൽ നീക്കങ്ങളിലൂടെ തങ്ങളുടെ ആധിപത്യം നിലനിർത്തി.
പൂർണ്ണമായും പിണറായിക്ക് വഴങ്ങി നിൽക്കുന്ന പാർട്ടിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. പാർട്ടി സെക്രട്ടറിക്കും മുകളിൽ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ നിലവിൽ പിണറായിക്ക് കഴിയുന്നുണ്ടെന്നതാണ് ഏറ്റവും ശ്രേദ്ധയം.
കൊല്ലം ജില്ലാ സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലേക്ക് പുതിയ നേതാക്കൾ എത്തും. പൂർണ്ണമായും പിണറായിക്ക് വഴങ്ങി നിൽക്കുന്ന എം.വി ഗോവിന്ദൻ തന്നെ പാർട്ടി സെക്രട്ടറിയായി തുടരാനുള്ള സാദ്ധ്യതയാണ് ഇതുവരെ തെളിഞ്ഞ് കാണുന്നത്.