/sathyam/media/media_files/2025/03/04/HQZbarMI9X3yjEBDHoqM.jpg)
തിരുവനന്തപുരം: നാനൂറിലേറെ ജീവനുകളെടുത്ത് കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾ ദുരന്തത്തിന്റെ ആഘാതം മാറും മുൻപേ വയനാടൻ മലനിരകൾ തുരന്ന് പുതിയ തുരങ്കപ്പാതയുണ്ടാക്കാൻ സർക്കാർ. ഉരുൾ ദുരന്തമുണ്ടായതിന് തൊട്ടടുത്തായി അവസാനിക്കുന്ന തുരങ്കപ്പാത വയനാട്ടിലേക്കുള്ള ചുരംപാതയ്ക്ക് ബദലായാണ് നിർമ്മിക്കുന്നത്. തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിക്കഴിഞ്ഞു.
ഇതോടെ തുരങ്കപ്പാത നിർമ്മാണം തുടങ്ങാൻ സർക്കാരിന് കഴിയും. നേരത്തേ ഉരുൾപൊട്ടൽ മേഖലയിലെ തുരങ്കമുണ്ടാക്കലിൽ ഹൈക്കോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്.
ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. ആനക്കാംപൊയിലിൽനിന്നു തുടങ്ങുന്ന തുരങ്കപാത അവസാനിക്കുന്നത് ചൂരൽമലയോടു ചേർന്ന കള്ളാടിയിലാണ്. ചൂരൽമലയിലാണ് ഉരുൾദുരന്തം ഏറെ നാശം വിതച്ചത്.
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റർ ദീരമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.
പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയിൽ പാത മാറും. 8.735 കി.മീ ദൂരത്തിലുള്ള തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപയാണ് കണക്കാക്കുന്ന ചെലവ്.
ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി: 14.995 ഹെക്ടർ, ഖനനമാലിന്യ നിർമാർജനത്തിന് വേണ്ടി: 10 ഹെക്ടർ, ഉപയോഗിക്കേണ്ട വനഭൂമി: 34.30 ഹെക്ടർ, അനുബന്ധ റോഡുകൾക്കായി വേണ്ട വനഭൂമി: 0.21 ഹെക്ടർ എന്നിങ്ങനെയാണ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ് പദ്ധതിക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിരുന്നു.
തുരങ്കപ്പാത നിർമ്മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നേരത്തേ നൽകിയിരുന്നു. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം.
5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്.
സംസ്ഥാന - ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെന്റാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചത്. സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റർ ദൂരത്തിൽ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധ റോഡും രണ്ടുവരി പാതയായി നിർമിക്കും.
1600 കിലോമീറ്റർ ദൈർഘ്യമുള്ള പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സങ്കീർണവും അതീവ ലോലവുമായ പ്രദേശത്താണ് തുരങ്കം നിർമിക്കുന്നത്. 150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമാണ് ഈ പ്രദേശം.
ഉരുൾപൊട്ടലുണ്ടാകുന്നതിനു മുൻപു തന്നെ തുരങ്കപാതയ്ക്കെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായതോടെ ഒരു കാരണവശാലും തുരങ്കപാത നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ.
എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണു സർക്കാർ തീരുമാനം. പരിസ്ഥിതി ലോല പ്രദേശത്തു നിർമാണം അതീവ ശ്രദ്ധയോടെ വേണം നടത്താനെന്നും മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണന്നും പരിസ്ഥിതി ആഘാത സമിതിയുടെ നിർദ്ദേശം.
കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം. വയനാട് - നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ കാര്യങ്ങൾ തീരുമാനിക്കാവൂ എന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. തുരങ്കപ്പാത നിർമാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചുരത്തിൽ 12 കിലോമീറ്റർ ചുരത്തിലെ 9 ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും. പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റർ ദൂരം കുറയും. തെക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് നഗരം പൂർണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബലമായ സ്ഥലത്തുകൂടിയാണ് തുരങ്കപ്പാത. അതീവ പാരിസ്ഥിതിക ദുർബലമായ ചെമ്പ്ര മലയുടെയും വെള്ളരി മലയുടെയും അടിയിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്.
ചെമ്പ്രമല, വെള്ളരി മല, വാവുൾ മല തുടങ്ങിയ മലകൾ ഉൾപ്പെടുന്നതിനെ ക്യാമൽ ഹംപ് കോംപ്ലക്സ് എന്നാണ് വിളിക്കുന്നത്. ചാലിയാറിന്റെ ഉത്ഭവസ്ഥലമായ വെള്ളൊലിപ്പാറയ്ക്ക് സമീപത്തുനിന്നാണ് ഉരുൾപൊട്ടിയത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടു.
ഇത്രയും വലിയ പ്രകൃതിദുരന്തം നടന്ന സ്ഥലത്ത് വൻതോതിൽ പാറപൊട്ടിച്ചു നീക്കി തുരങ്കം പണിതാൽ എന്താകും അവസ്ഥയെന്നത് പ്രവചനാതീതമാണ്. ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും തുരങ്കപ്പാത വഴിവയ്ക്കും.
ഹിമാലയത്തിൽ മാത്രം കാണുന്ന ചിലപ്പൻ കിളികളുടെ ആവാസകേന്ദ്രമാണ് ചെമ്പ്രമല. ചിലപ്പൻ കിളികളുടെ പൂർവികർ 3000 കിലോമീറ്റർ സഞ്ചരിച്ച് ഡെക്കാൻ പീഠഭൂമി കടന്ന് ഇവിടെയെത്തിയെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്.
മറ്റനേകം അപൂർവ സസ്യങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ചെമ്പ്ര മലയുെട മധ്യത്തിലാണ് ഹൃദയതടാകമുള്ളത്. നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള സസ്യങ്ങൾ മലയിലുണ്ട്. വയനാട് ജില്ലയിൽ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി മഴ ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്ര മലയും താഴ്‌വാരവും.
ഓരോ വർഷം കഴിയുന്തോറും മഴയുടെ തീവ്രത ഈ പ്രദേശത്ത് കൂടിക്കൂടി വരുകയാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വർധിക്കുന്നു. തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. ഉരുൾപൊട്ടലിന് ആക്കം കൂടാം.
ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതൽ നിലനിൽക്കുന്ന സ്ഥലമാണിത്. 2019ൽ പുത്തുമലയിലെ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിച്ചു. ഇതേ വർഷവും തുടർന്നുള്ള വർഷങ്ങളിലും ഈ മലനിരകളുടെ പല ഭാഗത്തും ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി.
മഴ പെയ്താൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാൻ പാകത്തിനാണ് ഈ മലകളുടെ പല ഭാഗവും. അതേസമയം, തുരങ്കപാതയ്ക്ക് മുടക്കാൻ പോകുന്ന 2000 കോടിയിൽനിന്ന് 500 കോടി മുടക്കിയാൽ താമരശ്ശേരി ചുരം വീതി കൂട്ടി ബലപ്പെടുത്താമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കഴിഞ്ഞ പ്രളയാനന്തരം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ പ്രദേശത്ത് മനുഷ്യരുടെ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ ഒന്നിലും കസ്തൂരിരംഗൻ റിപ്പോർട്ടിൽ നാച്ചുറൽ ലാൻഡ്സ്‌കേപ്പിലും ഉൾപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശത്താണ് തുരങ്കപ്പാത വരുന്നത്.