തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുേന്നാടിയായുള്ള സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമാവുമ്പോൾ സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കുള്ള നീക്കം സജീവമാക്കി സി.പി.എം.
സംസ്ഥാനത്തെ മൂന്നാം ശക്തിയെന്ന നിലയിൽ ഉയർന്നു വരുന്ന ബി.ജെ.പിയെ പരിേപാഷിപ്പിച്ച് ഭരണവിരുദ്ധ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ട് ഭിന്നിപ്പിക്കാനാണ് സി.പി.എം നീക്കം നടത്തുന്നത്.
സമ്മേളനത്തിന് കൊടി ഉയരും മുമ്പ് കേരളത്തിലെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെ നിശിതമായി വിമർശിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതിയിട്ടുണ്ട്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബി.ജെ.പിക്ക് വഴിയൊരുക്കുന്നുവെന്ന തരത്തിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
ദേശീയ തലത്തിൽ കോൺഗ്രസിന് ശക്തിയില്ലെന്നും മൂന്നാം ബദലെന്ന രൂപത്തിൽ ആർ.ജെ.ഡിയും, സമാജ്‌വാദി പാർട്ടിയും ഉയർന്നു വരുന്നുവെന്നും ധ്വനിയുള്ള പരാമർശവും അതിലുണ്ട്.
ഡൽഹിയിൽ ആം ആദ്മിയുടെ തോൽവിക്ക് പിന്നിലും കോൺഗ്രസാണെന്ന് പറഞ്ഞ് വെയ്ക്കുന്ന ലേഖനം യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന് മുന്നറിയിപ്പും നൽകുന്നുണ്ട്. സി.പി.എമ്മിന് മാത്രമേ ബി.ജെ.പിയെ നേരിടാനാവൂഎന്നും ലേഖനം പറഞ്ഞുവെയ്ക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത് പോലെ ബി.ജെ.പി സഹായം വാങ്ങി യു.ഡി.എഫിനെ തോൽപ്പിക്കാനുള്ള തന്ത്രത്തിന്റെ ആദ്യപടിയായാണ് കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നത്.
6 ശതമാനം ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പിന്റെ വോട്ട് കണക്കിൽ നിന്നും വ്യക്തമാകുന്നു.
സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീലുണ്ടെന്ന രാഷ്ട്രീയ യാഥാർത്ഥ്യത്തെ മറച്ചുവെയ്ക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ഒരു വഴിയിലൂടെ പറയുമ്പോൾ മറുവശത്ത് ന്യൂനപക്ഷങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമവും സജീവമാണ്.
കഴഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലടക്കം ബി.ജെ.പിയെ വിജയിപ്പിക്കുന്നതിൽ സി.പി.എം നിർണായക പങ്ക് വഹിച്ചതിന് പിന്നിൽ സി.പി.എം നേതൃത്വത്തിലെ ഉന്നതരുടെ അഴിമതിക്ക് പിന്നാലെയുള്ള കേന്ദ്ര ഏജൻസികളുടെ കടന്ന് വരവാണെന്നും വിലയിരുത്തലുണ്ട്.
നിലവിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബി.ജെ.പിക്കും സി.പി.എമ്മിനും ഇടയിൽ ധാരണ രൂപപ്പെടാനുള്ള സാധ്യതയും വളരെ വലുതാണ്.