തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ കൊല്ലത്തെ എം.എൽ.എയായ എം. മുകേഷിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. പാർട്ടി ചിഹ്നത്തിൽ രണ്ട് തവണ ജയിച്ച് നിയമസഭാംഗമാവുകയും ഒരു തവണ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവുകയും ചെയ്ത മുകേഷിനെയാണ് സമ്മേളന സ്ഥലത്തു നിന്നും വിലക്കിയിട്ടുള്ളതെന്നും വിലയിരുത്തപ്പെടുന്നു.
പീഡനക്കേസിൽ ഉൾപ്പെട്ടതോടെ സി.പി.എം മുകേഷിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും പറയപ്പെടുന്നു. പാർട്ടി വേദികളിൽ നിന്ന് ഒഴിവാക്കിയെങ്കിലും എം.എൽ.എ സ്ഥാനത്ത് മുകേഷ് തുടരുകയാണ്.
കൊല്ലം നഗരം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിലെ എം.എൽ.എയെ പാർട്ടി സമ്മേളനനഗരിയിൽ ഇതുവരെ കണ്ടിട്ടില്ലെന്നതും പ്രത്യേകതയായി.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് മോഡലും സിനിമാതാരവുമായ യുവതി മുകേഷിനെതിരെ പീഡനാരോപണവുമായി രംഗത്ത് എത്തിയത്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് സിനിമയുടെ ചർച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നും ശരീരഭാഗങ്ങളിൽ ബലമായി കടന്നുപിടിച്ചുവെന്നുമാണ് പരാതി.
നടി തന്നെ മാദ്ധ്യമങ്ങളോട് ഇക്കാര്യങ്ങൾ പരസ്യമായി വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
എന്നാൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എമ്മുള്ളത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രം രാജിയെന്നാണ് ഇതു സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയിട്ടുള്ളത്.
മുകേഷ് എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിലയുറപ്പിച്ചതോടെ എം.എൽ.എ സ്ഥാനത്ത് അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാൽ സി.പിഎം സംസ്ഥാന സമ്മേളന വേദിയിലേക്കുള്ള വരവിന് വിലക്കുണ്ടെന്നാണ് സംസാരം.