തിരുവനന്തപുരം: സി.പി.എമ്മുകാരനായ അദ്ധ്യാപകന് കേരള സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറാവാൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഭേദഗതിയുമായി മന്ത്രി ബിന്ദു. സിൻഡിക്കേറ്റംഗവും സി.പി.എം അദ്ധ്യാപക സംഘടനാ നേതാവുമായ അദ്ധ്യാപകന് വേണ്ടിയാണ് ഈ കള്ളക്കളി.
തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. സബ്ജക്ട് കമ്മിറ്റി ചേർന്നപ്പോഴാണ് വിവാദ ഭേദഗതിയുമായി മന്ത്രി ബിന്ദു രംഗത്തെത്തിയത്.
പ്രോ വൈസ്ചാൻസലർമാരുടെ നിയമനത്തിലെ യോഗ്യത പ്രൊഫസറുടേതിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറുടേതായി താഴ്ത്താനാണ് മന്ത്രിയുടെ ഭേദഗതി.
പത്തുവർഷം പരിചയമുള്ള പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരെ പി.വി.സിയാക്കാനായിരുന്നു സഭയിൽ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥ. എന്നാൽ ഇതിനൊപ്പം അസോസിയേറ്റ് പ്രൊഫസർ എന്ന് കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ശുപാർശ സബ്ജക്ട് കമ്മിറ്റി അംഗീകരിക്കുന്നതോടെ അസോ. പ്രൊഫസർമാർക്കും പി.വി.സിയാവാൻ അവസരമൊരുങ്ങും. ഇടത് അദ്ധ്യാപക സംഘടനാ നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ഭേദഗതിയെന്നാണ് ആക്ഷേപം.
യോഗ്യത കുറയ്ക്കാനുള്ള ശുപാർശ ഔദ്യോഗിക ഭേദഗതിയായാണ് മന്ത്രി സബ്ജക്ട് കമ്മിറ്റിക്ക് നൽകിയത്. യൂണിവേഴ്സിറ്റിയിൽ സീനിയർ പ്രൊഫസർമാരും പ്രൊഫസറുടെ പദവിയിലുള്ള സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരും അഫിലിയേറ്റഡ് കോളേജുകളിൽ പ്രിൻസിപ്പൽമാരും ധാരാളമുള്ളപ്പോഴാണ് പി.വി.സിയാവാനുള്ള യോഗ്യതയിൽ ഇളവുനൽകുന്നത്.
ബില്ലിലൂടെ വൈസ്ചാൻസലറുടെ നിരവധി അധികാരങ്ങൾ പി.വി.സിക്ക് നൽകുന്നുണ്ട്. യുജിസിയുടെ പുതിയ കരടുനയത്തിൽ പിവിസി തസ്തിക തന്നെ ഒഴിവാക്കിയിരിക്കുമ്പോഴാണ് സംസ്ഥാന സർവകലാശാലകളിൽ വിസി യുടെ അധികാരങ്ങൾ പിവിസിക്ക് കൈമാറുന്നത്.
പ്രോ വൈസ്ചാൻസലർക്ക് താഴെയുള്ള രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് കൺട്രോളർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രൊഫസർ പദവിയിലുള്ളവർ ആയിരിക്കെയാണ് പി.വി.സി നിയമനത്തിന് സർക്കാരിന്റെ കള്ളക്കളി.
ചാൻസലറുടെ അഭാവത്തിൽ വൈസ് ചാൻസലർക്ക് പകരം പ്രോചാൻസലാറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ സർവകലാശാല നിയമഭേദഗതി.
അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളും സംസ്ഥാന മന്ത്രിയിലേക്ക് ചുരുങ്ങും. അതോടെ സർവ്വകലാശാലകളുടെ സ്വയംഭരണ സ്വഭാവം പൂർണ്ണമായും നഷ്ടമാകുമെന്ന് വിമർശനമുണ്ട്.
മന്ത്രിക്ക് സർവ്വകലാശാലയെ സംബന്ധിച്ച ഏത് ഫയലും വിളിച്ചു വരുത്തി പരിശോധിക്കാം. അദ്ധ്യാപക നിയമനം, സിലബസ്, രജിസ്ട്രാർ നിയമനം, കോഴ്സ് നിശ്ചയിക്കൽ, പരീക്ഷാ നടത്തിപ്പ് എന്നിവയിലും ഇടപെടാം.
സിൻഡിക്കേറ്റ് കൂടാനാകാത്ത സാഹചര്യത്തിൽ അടിയന്തര തീരുമാനങ്ങളെടുക്കാനുള്ള വൈസ് ചാൻസലറുടെ അധികാരം എടുത്തു കളയാനും വ്യവസ്ഥയുണ്ട്.
സർവ്വകലാശാല ട്രിബ്യൂണൽ അധികാരവും ബോർഡ് ഒഫ് സ്റ്റഡീസിനെ നിയമിക്കാനുള്ള അധികാരവും പോകും. പകരം മന്ത്രിയുടെ നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിനാകും ചുമതല.