തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നിട്ട് നിയമം കൊണ്ടുവരുന്ന പിണറായി സർക്കാർ, കേരളത്തിലെവിടെയും അവർക്ക് ക്യാമ്പസുകൾ തുറക്കാനുള്ള അനുമതി രഹസ്യമായി നൽകുന്നു.
സ്വകാര്യ സർവ്വകലാശാലകൾക്ക് കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാനുള്ള നിയമഭേദഗതിയാണ് വരുന്നത്. ഇത് പൊതു സർവ്വകലാശാലകൾക്ക് ദോഷം ചെയ്യുമെന്ന് ആരോപണമുയരുന്നുണ്ട്. അനന്ത സാധ്യതയുള്ള കച്ചവടലക്ഷ്യമെന്നാണ് ആരോപണം.
കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലും സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനെ പാർട്ടി ന്യായീകരിക്കുന്നതിനിടെയാണ് രഹസ്യമായി അവർക്ക് ഇളവുകൾ നൽകുന്നത്.
സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന് പിന്നിൽ സർക്കാരിന് കച്ചവട ലക്ഷ്യമുണ്ടെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച സ്വകാര്യ സർവ്വകലാശാല ബില്ലിൽ സർവകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ടായിക്കുമെന്നും കോളേജുകളെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാൻ പാടില്ലെന്നും സംസ്ഥാനത്ത് ഒരു മൾട്ടി ക്യാമ്പസായി പ്രവർത്തിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാൽ സർക്കാരിന്റെ അനുമതിയോടുകൂടി കൂടുതൽ ക്യാമ്പസുകൾ ആരംഭിക്കാമെന്ന പുതിയൊരു വ്യവസ്ഥ കൂടി ഔദ്യോഗിക ഭേദഗതിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നൽകുകയും സബ്ജക്ട് കമ്മിറ്റി അത് പാസാക്കുകയും ചെയ്തു.
മെഡിക്കൽ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്വാശ്രയ എൻജിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളുമുള്ള കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനുള്ള നിയമഭേദഗതിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതോടെ നിലവിൽ പൊതു സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയോടെ സ്വകാര്യ സർവകലാശാലയുടെ ഭാഗമാക്കാനാവും. ഇത് പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കും.
അനന്ത സാധ്യതയുള്ള കച്ചവട ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവ്വകലാശാല ബിൽ സർക്കാർ തിരക്കിട്ട് നിയമസഭയിൽ അവതരിപ്പിച്ചതെന്നും, സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിൽ കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാനുള്ള പുതിയ നിയമഭേദഗതി നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യമുയരുകയാണ്.
വിദേശപഠനത്തിനുള്ള മലയാളികളുടെ ഒഴുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ആധുനിക കോഴ്സുകളും ലോകോത്തര സൗകര്യങ്ങളുമുള്ള സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.
കേരളത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങാൻ രാജ്യത്തെ പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പുകളും ട്രസ്റ്റുകളും സൊസൈറ്റികളും രംഗത്തുണ്ട്. കൊല്ലം, തിരുവനന്തപുരം,ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ യൂണിവേഴ്സിറ്റികൾക്കായി തമിഴ്നാട്, കർണാടക, ഡൽഹി, മുംബയ് എന്നിവിടങ്ങളിലെ വൻഗ്രൂപ്പുകളാണ് രംഗത്തുള്ളത്.
മെഡിക്കൽ, ഡെന്റൽ, എൻജിനിയറിംഗ്, നിയമം, മാനേജ്മെന്റ്, സയൻസ്, പാരാമെഡിക്കൽ എന്നിവയിലെല്ലാം പഠന സൗകര്യമുള്ളവയാണിവ. യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദംനൽകൽ എന്നിവയ്ക്ക് യൂണിവേഴ്സിറ്റിക്ക് അധികാരം.
സ്വകാര്യ സർവകലാശാലകൾ വമ്പൻ ടൗൺഷിപ്പുകളാക്കാം. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, പാർപ്പിട കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകും.
ഇതോടെ യൂണിവേഴ്സിറ്റികൾക്ക് ചുറ്റുമുള്ള പ്രദേശം സംയോജിത ടൗൺഷിപ്പുകളായി വളരും. ഇത്തരം ടൗൺഷിപ്പുകൾ വരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വികസിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
സ്വകാര്യ യൂണിവേഴ്സിറ്റി വരുന്നതോടെ പൊതുസർവകലാശാലകൾ പ്രതിസന്ധിയിലാവുമെന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആശങ്കയുണ്ട്. ലാഭേശ്ചയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസത്തെ കച്ചവട കേന്ദ്രമാക്കുമെന്നും കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയെ ഇതു ഗുരുതരമായി ബാധിക്കുമെന്നും ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ (എഫ്.യു.ഇ.ഒ) വ്യക്തമാക്കി.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ളവർക്ക് സ്വകാര്യ സർവകലാശാലകൾ അപ്രാപ്യമാവും. സംവരണവും ഫീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും.
പൊതു സർവകലാശാലകളെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സർക്കാർ തയ്യാറാകണം. വ്യവസായ, തൊഴിൽ ബന്ധിത കോഴ്സുകളും മികച്ച സിലബസുകളുമുണ്ടാവണം - എഫ്.യു.ഇ.ഒ വിലയിരുത്തി.