തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക വിവരങ്ങളടങ്ങുന്ന അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. വകുപ്പുതല അന്വേഷം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ടിലെ ചില വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണ്. ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻബാബുവിന്റെ യാത്രയയപ്പ് യോഗം ആദ്യം നിശ്ചയിച്ചത് ഒക്‌ടോബർ 11നാണ്. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് 14ലേക്ക് മാറ്റുകയായിരുന്നു. 11ന് വൈകിട്ട് കളക്ടറെ ദിവ്യ ഫോണൽ വിളിച്ചിരുന്നു. കളക്ടറേറ്റിലെ പ്രധാന ഉദ്യോഗസ്ഥനെപ്പറ്റി ചില ഗുരുതരമായ ആരോപണങ്ങൾ തനിക്കുണ്ടെന്നും ദിവ്യ വ്യക്തമാക്കയിരുന്നു.
/sathyam/media/media_files/2025/03/08/to3SV3Y44KZck9THIK3P.jpg)
പിന്നീട് യോഗ ദിവസമായ 14ന് നാല് തവണ ദിവ്യയുടെ സഹായി വിളിച്ചു. പിന്നീട് പരിപാടി തുടങ്ങിയപ്പോൾ ദിവ്യ തന്നെ കളക്ടറെ വിളിച്ച് വരുന്നുണ്ടെന്ന് അറിയിച്ചു. എന്നാൽ നവീൻ ബാബുവിനെതിരായ ആരോപണം ഇപ്പോൾ ഉന്നയിക്കണോ എന്ന് കളക്ടർ ചോദിച്ചതായും മൊഴിയിലുണ്ട്.
പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയിലുമുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ശേഷം കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിൽ താൻ ഇതുവഴി പോയപ്പോൾ യോഗം നടക്കുന്നതറിഞ്ഞ് അവിടെ കയറിയെന്നാണ് ദിവ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ദിവ്യയുടെ യോഗത്തിലേക്കുള്ള വരവ് ആസൂത്രിതമാണെന്ന് വ്യക്തമാവുന്നുണ്ട്.
യോഗത്തിൽ നവീൻ ബാബുവിനെതിരെ അതിരൂക്ഷ വിമർശനം നടത്തിയ ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കണ്ണൂർ വിഷൻ ചാനൽ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. പെട്രോൾ പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളവുകളില്ല.
ഫയലുകൾ മന:പൂർവ്വം താമസിപ്പച്ചുവെന്നതും യാഥാർത്ഥ്യമല്ലെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നു. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബു ആത്മഹത്യ ചെയ്ത ശേഷവും പെട്രോൾ പമ്പുടമയെന്ന് പറയപ്പെടുന്ന പ്രശാന്തനെ കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ല. കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരും അഭിഭാഷകനുമായ പ്രവീൺബാബു അന്വേഷണസംഘത്തിന് പെറ്റീഷൻ നൽകി നാല് മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടിയില്ല.
ഇതിനിടെ പി.പി ദിവ്യയെ ന്യായീകരിച്ച് കണ്ണൂരിലെ സി.പിഐ നേതാവും രംഗത്ത് വന്നിരുന്നു. നവീൻ ബാബുവന്റെ മരണത്തേക്കാൾ നഷ്ടം പി.പി ദിവ്യയുടെ മാറ്റിനിർത്തലാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.