തിരുവനന്തപുരം: കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്ന് വീമ്പിളക്കിയ സർക്കാരിനെ നയിക്കുന്ന സി.പി.എം സംസ്ഥാനത്തെ 34 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പി.പി.പി (പബ്ളിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാമെന്നാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ നിർദ്ദേശം.
ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് താത്പര്യമുള്ളവർക്ക് വ്യക്തമായ നിബന്ധനയോടെ കരാർപ്രകാരം ഏർപ്പെടുത്താവുന്നതാണെന്നും 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന വികസന രേഖയിൽ വ്യക്തമാക്കുന്നു.
ഒരുവിധത്തിലുള്ള പുനരുദ്ധാരണത്തിനും കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി.) പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യത ആരായാവുന്നതാണ്. താത്‌പര്യമുള്ളവർക്ക് നടത്തിക്കൊണ്ടുപോകുന്നതിന് നിബന്ധനകളോടെ കരാറിൽ ഏർപ്പെടാവുന്നതും പരിശോധിക്കാവുന്നതാണ് - നയത്തിൽ പറയുന്നത് ഇങ്ങനെയാണ്.
എന്നാൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ശക്തിപ്പെടുത്തുന്ന ബദൽ വികസന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്നാണ് നിയമസഭയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
കേന്ദ്രം വിൽക്കാൻ തീരുമാനിച്ച ഭെൽ, എച്ച്.എൻ.എൽ എന്നിവയുടെ ഏറ്റെടുക്കൽ പൂർത്തിയായി. ഭെല്ലിന്റെ 51 ശതമാനം ഓഹരികൾ സംസ്ഥാനം വാങ്ങി പൂർണ്ണമായും സംസ്ഥാനത്തിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി.
എച്ച്.എൻ.എല്ലിനെ ഏറ്റെടുത്ത് ബോർഡ് പുനസംഘടിപ്പിച്ചു. തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചു. സ്ഥാപനത്തിന്റെ പുനസംഘടനയ്ക്കായി ഉന്നതതല സാങ്കേതിക സമിതി പഠനം നടത്തുമെന്നും മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞിരുന്നതാണ്. ഇതിന് വിരുദ്ധമാണ് സി.പി.എം ഇപ്പോൾ കൈക്കൊള്ളുന്ന നിലപാട്.
/sathyam/media/media_files/4uOlWImeqh4K8HCCO5T1.jpg)
സംസ്ഥാനത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്‌പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനാണ് സി.പി.എം നീക്കം.
അതേസമയം, കേന്ദ്രസർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് പ്രമേയത്തിലൂടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കോൺഗ്രസ് നയം ബി.ജെ.പി. അതിശക്തമായി പിന്തുടരുകയാണെന്നാണ് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്.
/sathyam/media/media_files/2025/02/24/Z4MDdtVlXdpuCtiMlKSf.jpeg)
കേരളത്തിൽ സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ള 54 പൊതുമേഖലാസ്ഥാപനങ്ങളിൽ ഇരുപതെണ്ണമാണ് ഇപ്പോൾ ലാഭത്തിൽ. ബാക്കി 34 എണ്ണത്തിൽ പ്രവർത്തനം നിലച്ച സ്ഥാപനങ്ങളുമുണ്ട്. അവയുടെയെല്ലാം പുനരുജ്ജീവനത്തിനായി താത്‌പര്യമുള്ളവരെ കണ്ടെത്താനാണ് നീക്കം.
ഫലത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ വഴി തേടുകയാണ് സർക്കാരും പാർട്ടിയും. അതേസമയം, നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം ആദ്യം ശ്രമിച്ചതെങ്കിൽ ഇപ്പോൾ ലാഭകരമായി പ്രവർത്തിക്കുന്നവയെയും വിറ്റഴിക്കുകയാണെന്നാണ് സർക്കാർ ആരോപിക്കുന്നത്.
ലാഭത്തിലുള്ള എച്ച്.എൽ.എല്ലിനെയും വിൽക്കാനുള്ള നടപടികളാണ് കേന്ദ്രം നടത്തുന്നത്. എച്ച്.എൽ.എൽ ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.