തിരുവനന്തപുരം: വേതന വർധനവും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി സമരം ചെയ്യുന്ന ആശവർക്കർമാർ വഴിയിൽ ഉറങ്ങുമ്പോൾ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം ആരാണ് മുക്കിയത് എന്നതിനെപ്പറ്റി തർക്കം മുറുകുന്നു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതത്തിന്റെ അഭാവമാണെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് പറയുന്നത്. എന്നാൽ ഇനി പൈസയൊന്നും കൊടുക്കാനില്ലെന്ന് കേന്ദ്രവും വ്യക്തമാക്കുന്നു. ഇന്ന് പാർലമെന്റിൽ ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആശാ വർക്കർമാർക്കുള്ള എല്ലാ കുടിശ്ശികയും നൽകി കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകൾ സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കിയത്. സി.പി.ഐയുടെ രാജ്യസഭാംഗമായ പി.സന്തോഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
/sathyam/media/media_files/2025/03/11/zypNZxPOgvsIxBL9sPzv.jpg)
ആശവർക്കർമാർക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്രസർക്കാരാണെന്ന വാദമാണ് ആരോഗ്യമന്ത്രി വീണ ജോർജും സി.പി.എം, സി.ഐ.ടി.യു നേതാക്കളും പറഞ്ഞിരുന്നത്. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും സംസ്ഥാന സർക്കാർ വസ്തുതാ വിരുദ്ധമായ വാദമാണ് അവതരിപ്പിക്കുന്നതെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമാവുന്നത്.
കുടിശിഖ മുഴുവൻ സംസ്ഥാനത്തിന് നൽകിയിട്ടും അത് ചിലവഴിച്ചതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന ഗുരുതരമായ പ്രസ്താവനകൂടി കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ നടത്തുമ്പോൾ സന്തോഷ് കുമാറിനൊപ്പം സി.പി.എം അംഗങ്ങളായ ജോൺ ബ്രിട്ടാസ്, കെ.ശിവദാസൻ എ.എ റഹിം എന്നിവരും സഭയിലുണ്ടായിരുന്നു. ഇവരാരും മന്ത്രിയുടെ പ്രസ്താവന ഖണ്ഡിക്കാനും ശ്രമിച്ചില്ല.
/sathyam/media/media_files/RD7KLR2iQwDn7ogeE8XB.jpg)
ആശ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ പറഞ്ഞത്. ആശവർക്കർമാർക്ക് 13,000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതിൽ 9,400 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
ഈ ഇനത്തിൽ 600 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും വാദിച്ചിരുന്നു. ഈ വാദത്തെ പൂർണ്ണമായും തള്ളിയിരിക്കുകയാണ് കേന്ദ്രം. എല്ലാ തുകയും കേന്ദ്രം നൽകിയെന്നും 120 കോടി രൂപ അധികമായി നൽകിയെന്നുമാണ് നദ്ദ നിലവിൽ വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്രത്തിൽനിന്ന് ആരോഗ്യമേഖലയ്ക്ക് മാത്രമായി 1000 കോടിയോളം രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മുമ്പ് പറഞ്ഞിരുന്നത്. കേന്ദ്ര പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്നവരായതിനാൽ പലപ്പോഴും ഓണറേറിയം രണ്ടും മൂന്നും മാസം കുടിശ്ശികയാകാറുണ്ട്.
/sathyam/media/media_files/FdbGDaSP0akbGwfQKc7L.jpg)
കേന്ദ്രം സമയത്ത് പണം നൽകാത്തതാണ് ഓണറേറിയം കുടിശ്ശികയാവാൻ കാരണമെന്ന് സമരത്തിനു പിന്നിലുള്ളവർ ആശാപ്രവർത്തകരോട് പറയണം. കേരളസർക്കാരും എൽ.ഡി.എഫും. കാണിക്കുന്ന താത്പര്യമൊന്നും കുത്തിയിളക്കി വിടുന്നവർക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
എന്നാൽ സഭയിൽ തന്നെ കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച വസ്തുതകൾ ചോദ്യത്തിന് മറുപടിയായി നൽകിയതോടെ ഇടതുപക്ഷത്തിന്റെ വാദങ്ങളാണ് കാറ്റിൽ പറന്നത്.