തിരുവനന്തപുരം: മാർച്ചിലെ ചെലവുകൾക്ക് പണം കാണാതെ വലഞ്ഞ കേരളത്തിന് 5990കോടിയുടെ വായ്പ കേന്ദ്രസർക്കാർ അനുവദിച്ചതിന് പിന്നിൽ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ ഇടപെടലാണെന്ന് പ്രചരിപ്പിച്ച് സി.പി.എം സൈബർ സേന.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ പ്രഭാത ഭക്ഷണത്തിന് മുഖ്യമന്ത്രിക്കൊപ്പം എത്തിച്ചതും അതിൽ ഗവർണർ ആർ.വി ആർലേക്കറെ പങ്കെടുപ്പിച്ചതുമെല്ലാം തോമസിന്റെ വൈഭവം എന്ന നിലയിലാണ് പ്രചാരണം.
എന്നാൽ സി.പി.എം, ആർ.എസ്.എസ്-ബി.ജെ.പി ഉന്നത നേതൃത്വങ്ങളുടെ ധാരണപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് അറിയുന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി കേരളാ ഹൗസിലെത്തി കരുണാകരനെ കണ്ടിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഒരു കേന്ദ്രമന്ത്രി കേരളാ ഹൗസിലെത്തുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ടു ദിവസം കഴിഞ്ഞയുടൻ കേരളത്തിന് 5990 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചു. ഇതിന് പിന്നാലെ 6200 കോടിയുടെ വൈദ്യുതി പരിഷ്ക്കരണത്തിന്റെ പേരിലുള്ള വായ്പയും അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ചട്ടപ്രകാരം മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാകുക. അതനുസരിച്ച് 13 ലക്ഷം കോടിയുടെ മൊത്തവരുമാനമുള്ള കേരളത്തിന് എടുക്കാവുന്ന വായ്പ 38237കോടിയാണ്.
ഓണക്കാലത്തെ വർദ്ധിച്ച ചെലവിനായി കേരളം അഭ്യർത്ഥിച്ചത് അനുസരിച്ച് 4000 കോടി അധികവായ്പയ്ക്ക് അനുമതി നൽകിയതോടെ ഇതുവരെ 42237 കോടി രൂപ വായ്പയെടുത്തു കഴിഞ്ഞു.
ഓരോമാസവും കടന്നുകിട്ടാൻ പോലും 3000 കോടിയോളം രൂപ വായ്പയെടുക്കേണ്ട സ്ഥിതിയാണ്. ഇനി എടുക്കാൻ വായ്പയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കേരളാ ഹൗസിലെത്തിച്ച് അനുനയത്തിന്റെ പാത സർക്കാർ തേടിയത്.
കേരളത്തിന്റെ ട്രഷറി നീക്കിയിരുപ്പിന്റെ പേരിലാണ് ഇപ്പോൾ 5990 കോടി പ്രത്യേക വായ്പയായി അനുവദിച്ചത്. ഇത് ചൊവ്വാഴ്ച തന്നെ എടുക്കും. സാമ്പത്തിക വർഷാവാസനമായതിനാൽ ഈ മാസം 26000 കോടിയുടെ ബില്ലുകൾ പാസാക്കി പണം നൽകേണ്ടി വരും.
അതിനാവശ്യമായ പണത്തിൽ 12000 കോടിയോളം രൂപയുടെ കുറവുണ്ട്. അത് കണ്ടെത്താനാണ് പ്രധാനമായും ഡൽഹി കൂടിക്കാഴ്ച നടത്തിയത്. വൈദ്യുതി പരിഷ്ക്കാരത്തിന്റെ പേരിൽ മൊത്തവരുമാനത്തിന്റെ 0.5% അധികവായ്പയെടുക്കാൻ വ്യവസ്ഥയുണ്ട്. അതുകൂടി അനുവദിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടത് പകുതി മാത്രമാണ്. 38,886 കോടിയാണ് ഈ വർഷത്തെ പദ്ധതി വിഹിതം. ഇതിൽ 52 ശതമാനം തുകയേ ഇതുവരെ ചെലവിടാൻ കഴിഞ്ഞിട്ടുള്ളൂ.
21,838 കോടിയുടെ സംസ്ഥാന പദ്ധതികളിൽ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികൾ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ 57 ശതമാനവും മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ട്രഷറി കാലിയായതോടെ റിസർവ് ബാങ്കിൽനിന്ന് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റുംഎടുത്താണ് കഴിഞ്ഞയാഴ്ചത്തെ ചെലവുകൾക്കു പണം കണ്ടെത്തിയത്.
ട്രഷറി പൂട്ടാതിരിക്കാനും സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കാതിരിക്കാനുമാണ് കേന്ദ്രം അധിക വായ്പ അനുവദിച്ചത്. അല്ലാതെ കെ.വി തോമസിന്റെ വ്യക്തിപ്രഭാവം കണ്ടുകൊണ്ടല്ല എന്നതാണ് വാസ്തവം.