തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസിനെതിരെ സി.പി.എമ്മിനുള്ളിൽ നിന്നുപോലും പ്രതിഷേധം രൂക്ഷമാകവേ, തോമസിനെ വിശുദ്ധനാക്കി പാർട്ടിയുടെ സൈബർ സേന രംഗത്ത്.
കെ.വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പറഞ്ഞിരുന്നു. തോമസിനെ ഇത്രയും പണം ചെലവിട്ട് ഡൽഹിയിൽ തീറ്റിപ്പോറ്റുന്നതിനെതിരേ അതിരൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് തോമസിന്റെ വ്യക്തിബന്ധങ്ങളടക്കം കേരളത്തിന് ഗുണകരമാണെന്ന് വാഴ്‍ത്തിപ്പാടി സി.പി.എം സൈബർ ഇടത്ത് രംഗത്തു വന്നിരിക്കുന്നത്.
പതിനഞ്ചു കൊല്ലം എം.പിയും എട്ടു കൊല്ലം എം.എൽ.എയും നാലു കൊല്ലം കേരളത്തിലും അഞ്ചു കൊല്ലം കേന്ദ്രത്തിലും മന്ത്രിയും മൂന്നു കൊല്ലം പാർലമെന്റിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനുമായിരുന്ന കെ.വി.തോമസിന്റെ ബന്ധങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് സൈബർ സേന ചൂണ്ടിക്കാട്ടുന്നു.
/sathyam/media/media_files/2025/02/22/0obeqRPZplJzy0u3ibCP.jpg)
1970 ൽ വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടായി പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്. 2022 ൽ സി.പി.എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചൊരു സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലാണ് അരനൂറ്റാണ്ടു കാലം കോൺഗ്രസുകാരനായിരുന്ന തോമസ് മാഷിനെ പുറത്താക്കിയത്.
അരനൂറ്റാണ്ടു കാലത്തെ തോമസിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിലാർക്കും അസൂയയുണ്ടാക്കുന്നതാണ്. പ്രതിപക്ഷ, ഭരണപക്ഷ ഭേദമില്ലാതെ ദേശീയ നേതാക്കളുമായുള്ള അഗാധമായ വ്യക്തിബന്ധമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പല കേഡറുകളിലുമുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഊഷ്‌മള സൗഹൃദമാണ് വേറൊന്ന്. സകല മീഡിയയിലുമുള്ള സീനിയർ മാധ്യമപ്രവർത്തകരുമായുള്ള തുറന്ന കമ്മ്യൂണിക്കേഷനാണ് മറ്റൊരു പ്ലസ് പോയിന്റ്.
പാർട്ടിക്കാരനായിട്ടില്ലാത്ത മാഷിനെ വലിയൊരു ദൗത്യമേൽപ്പിച്ചു, കാൽ നൂറ്റാണ്ടിനപ്പുറത്തെ കേരളത്തെയാണ് നമ്മൾ സ്വപ്നം കാണേണ്ടതെന്ന് പറഞ്ഞ്, പറഞ്ഞതെല്ലാം നടപ്പിലാക്കുന്ന, പൊളിറ്റീഷ്യൻ എന്ന പേരിൽ നിന്ന് സ്റ്റേറ്റ്‌സ്മാൻ എന്ന സ്റ്റേച്ചറിലേക്ക് നേരത്തെതന്നെ ഉയർന്നു കഴിഞ്ഞ പിണറായി വിജയൻ.
കടുത്ത രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സുപ്രീം കോടതിവരെയെത്തുന്ന യൂണിയൻ-സ്റ്റേറ്റ് തർക്കങ്ങൾക്കിടയിലും കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള സാധ്യമായ സഹകരണങ്ങൾ ഉറപ്പുവരുത്തുക എന്നതായിരുന്നു ആ ദൗത്യം. ഒരു പക്ഷെ ഇടതിനകത്തുള്ള ചിലർക്കുപോലും ദഹിക്കാതിരുന്നൊരു തീരുമാനമായിരുന്നു അത്.
/sathyam/media/media_files/zPktJPXiE9KPx8NsYhLd.jpg)
സിൽവർലൈൻ എങ്ങനെ സത്യമാക്കാമെന്നതിൽ ഇ ശ്രീധരൻ കൂടി പരസ്യമായി സഹകരിക്കാൻ തുടങ്ങിയത് കഴിഞ്ഞ മാസം. സിൽവർലൈൻ കാര്യത്തിൽ പിയൂഷ് ഗോയൽ കൊച്ചിയിൽ വന്ന് പ്രതീക്ഷനൽകുന്ന കാര്യം പറഞ്ഞത് കഴിഞ്ഞാഴ്ച.
നിർമലാ സീതാരാമൻ കേരളാ ഹൌസിൽ വന്ന് മുഖ്യമന്ത്രിയെ കണ്ടത് കഴിഞ്ഞ രാവിലെ. ഇതിനകത്തൊക്കെയുണ്ട് തോമസ് മാഷിന്റെയാ കുലുങ്ങിച്ചിരി. മൂന്നുപേർക്കാണിപ്പോൾ പുതിയ കേരളത്തെ സ്വപ്നം കാണുന്ന നമ്മൾ മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത്.
കേരളത്തിനുവേണ്ടി ഏറ്റെടുത്ത ദൗത്യം ഗംഭീരമായ് ചെയ്യുന്ന തോമസ് മാഷിന്. മാഷിന് ചെയ്യാൻ പറ്റുന്ന കാര്യം ആത്മവിശ്വാസത്തോടെ വിശ്വസിച്ചേൽപ്പിച്ച മുഖ്യമന്ത്രിക്ക്. രണ്ടിനും അവസരമൊരുക്കിത്തന്ന കോൺഗ്രസുകാർക്ക് - ഇങ്ങനെ പോവുന്നു സൈബറിടത്തിൽ ഇടത് സഖാക്കളുടെ തോമസ് പ്രശംസ.
/sathyam/media/media_files/2025/03/12/YJWdrJ7cmB7aJdwUUU8o.jpg)
സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിന് ഓണറേറിയം, ഓഫീസ്, യാത്രാ ചെലവുകൾക്കായി 2024 ജൂലായ് വരെ 47,66,178 രൂപ ചെലവായതായി വിവരാവകാശ രേഖ പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പ്രതിനിധിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് നൽകുന്നത്.
തിരുവനന്തപുരം-ഡൽഹി വിമാനയാത്രാക്കൂലി ഒരു സ്ഥാപനത്തിന് നൽകുകയാണ്. തനിക്ക് 30 ലക്ഷം പ്രതിമാസം കിട്ടുന്നെന്ന ജി.സുധാകരന്റെ ആരോപണത്തിന് മറുപടിയായി കെ.വി. തോമസ് രംഗത്തെത്തിയിട്ടുണ്ട്. കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്.
താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ഡൽഹിയിലെ പ്രതിനിധി എന്ന നിലയിൽ ക്യാബിനെറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നു.
അങ്ങനെ വന്നാൽ നിലവിലുള്ള എംപി, എംഎൽഎ പെൻഷൻ വേണ്ടെന്ന് വയ്ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോൾ പെൻഷൻ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ.വി തോമസ് പറഞ്ഞു.
2023-24 കാലഘട്ടത്തിലെ തൻറെ വിമാനയാത്ര ചെലവ് അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്. തന്റെ അക്കൗണ്ട് ഹെഡിൽ തന്നെയാണ് മറ്റു ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും ഉൾപ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയർന്നത് - ഇതാണ് തോമസിന്റെ വിശദീകരണം.