തിരുവനന്തപുരം: ഇടതുസ്വതന്ത്രനായി മത്സരിച്ച് പി.വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് ഇതുവെര തീരുമാനമായില്ല.
ആശയക്കുഴപ്പത്തിനിടെ മുന്നണികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്ന നടപടിയിൽ വ്യാപൃതരായി. തദ്ദേശത്തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സർക്കാരിന് കനത്ത തിരിച്ചടി നൽകാൻ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ അവസരമാക്കാനൊരുങ്ങുമ്പോൾ അവസാന നിമിഷം വരെ വിജയിക്കാനുള്ള പ്രവർത്തനങ്ങളുമായി എൽ.ഡി.എഫും കളം നിറഞ്ഞിട്ടുണ്ട്.
ഇടതുമുന്നണി പരാജയം മണക്കുന്നുണ്ടെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാൻ സംഘടനാ സംവിധാനത്തിലൂടെ കഴിയുമെന്നാണ് അവരുടെ വിശ്വാസം.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പം നിലവിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് എൽ.ഡി.എഫ്, യു.ഡി. എഫ് മുന്നണികൾ സജീവമായി കടന്നു കഴിഞ്ഞു.
വിജയപ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ ബി.ജെ.പിയുടെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ചും ഭരണ-പ്രതിപക്ഷ മുന്നണികളിൽ ആശങ്കകളും ആശയക്കുഴപ്പവുമുണ്ട്.
/sathyam/media/media_files/DSEnjtiH0wSOZCUTWDyH.jpg)
യു.ഡി.എഫിന് വേണ്ടി സജീവമായി രണ്ട് പേരാണ് രംഗത്തുള്ളത്. മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിക്ക് പുറമേ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും സജീവ പരിഗണനയിലുണ്ട്. ഇവർ തമ്മിലുള്ള തർക്കം നീണ്ടുപോയാൽ ഒത്ത് തീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ മുന്നോട്ട് വരാൻ ചില പ്രാദേശിക നേതാക്കളും കോൺഗ്രസിൽ ചരട്‌വലി തുടങ്ങിക്കഴിഞ്ഞു.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിൽ നിന്നും ഉണ്ടാവുമെന്നും അതിന് പിന്നിൽ കോൺഗ്രസ് - യു.ഡി.എഫ് പ്രവർത്തകർ അടിയുറച്ച് നിൽക്കുമെന്നുമാണ് വി.എസ് ജോയി വ്യക്തമാക്കുന്നത്.
നിലമ്പൂരിൽ പി.വി അൻവർ വിട്ടുപോയെങ്കിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും ക്ഷീണമായില്ലെന്ന സന്ദേശം നൽകാനാവും സി.പി.എമ്മിന്റെ പരിശ്രമം. അതുകൊണ്ട് തന്നെ ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനാണ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി നൽകിയിട്ടുള്ളയത്.
/sathyam/media/media_files/GfSHREbolpkQ6mBGUQ0e.jpg)
മുമ്പ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലം ഇത്തവണ സി.പി.എം ഏറ്റെടുക്കണോയെന്ന തരത്തിലും സി.പി.എമ്മിൽ ആലോചനയുണ്ട്. ഇതിലൊന്നും വ്യക്തത വന്നിട്ടില്ല. സി.പി.എം സ്ഥാനാർത്ഥിയാണ് അവിടെ മത്സരിക്കുന്നതെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജിന് തന്നെയാവും പ്രഥമ പരിഗണന.
എന്നാൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എം. സ്വരാജ് വി.എം ഷൗക്കത്ത്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ എന്നിവർക്കും സാദ്ധ്യത കൽപ്പിക്കപ്പെടുന്നു.
മണ്ഡലത്തിൽ ജയസാദ്ധ്യതയില്ലാത്ത ബി.ജെ.പി പാർട്ടി ജില്ലാ പ്രസിഡന്റ് രശ്മിൽ നാഥിനെയാണ് അവിടെ പരിഗണിക്കുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ ആധിക്യമുള്ള സ്ഥലത്ത് മത്സരം നടത്താൻ ഒരു ക്രൈസ്തവ വിഭാഗത്തിൽ പെട്ടയാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആലോചനകളും സജീവമാണ്.
എൽ.ഡി.എഫ് വിട്ട പി.വി അൻവറിന് ഇതുവരെ യു.ഡി.എഫിൽ അംഗത്വം ലഭിച്ചിട്ടില്ലെങ്കിലും ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകൾ ഓരോന്നായി തന്റെ സ്വാധീനത്തിലൂടെ തിരിച്ചുപിടിക്കാനുള്ള നീക്കം അൻവർ സജീവമാക്കി കഴിഞ്ഞു.
ഇതിന്റെ ഭാഗമായി എൽ.ഡി.എഫിന് ചുങ്കത്തറ പഞ്ചായത്തിലെ ഭരണവും നഷ്ടമായി. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ അൻവർ കെ.സുധാകരനുമായി മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും മുമ്പ് തന്നെ അൻവറിന് യു.ഡി.എഫ് അംഗത്വം ലഭിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.