തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഈഴവ വിഭാഗത്തിന്റെ വോട്ടുകൾ ചോർന്നതുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി നേതൃത്വത്തെയടക്കം വിമർശിച്ച സി.പി.എം അവരുമായി വീണ്ടും കൈകോർക്കുന്നു.
എസ്.എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തൽസ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമേ ചേർത്തല എം.എൽ.എയും മന്ത്രിയുമായി പി.പ്രസാദ് മന്ത്രിമാരായ സജി ചെറിയാൻ, പി.രാജീവ്, വി.എൻ വാസവൻ എന്നിവരും പെങ്കടുക്കുന്നുണ്ട്.
ബി.ഡി.ജെ.എസ് രൂപീകരണത്തിന് ശേഷം ആദ്യമായാണ് എസ്.എൻ.ഡി.പി യോഗം ഔദ്യേഗികമായി ഒരുക്കുന്ന വേദിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് സ്വീകരണം നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്നത്.
പാർട്ടി രൂപീകരണത്തിന് ശേഷം ബി.ജെ.പി സംസ്ഥാന നേതാക്കളുമായി അകൽച്ചയിലാണെങ്കിലും കേന്ദ്രേനതൃത്വവുമായി വെള്ളാപ്പള്ളിയും തുഷാറും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
/sathyam/media/media_files/2025/03/19/CdEmuW94Lov7ShIVYxH1.jpg)
അതുകൊണ്ട് തന്നെ ഏപ്രിൽ 11 വൈകിട്ട് നാലിന് ചേർത്തല ബോയ്‌സ് ഹൈസ്‌ക്കൂളിൽ സഡംഘടിപ്പിക്കുന്ന പരിപാടിയിൽ ബി.ജെ.പി - സംഘപരിവാർ വിഭാഗത്തിൽ നിന്നും സംസ്ഥാനനേതാക്കൾക്കും മന്ത്രിമാർക്കും ക്ഷണമില്ലെന്നതും രാഷ്ട്രീയമായി കൗതുകമുണർത്തുന്ന പ്രത്യേകതയാണ്.
സംസ്ഥാനത്ത് നിന്നും കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിച്ച സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ എന്നിവർക്ക് പുറമേ ഈഴവ വിഭാഗത്തിൽ നിന്നുമുള്ള മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെയും ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയും ചടങ്ങിന് ക്ഷണിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തിൽ ഈഴവവോട്ടുകളുടെ ഗൗരവതരമായ ചോർച്ച സിപി.എം വിലയിരുത്തിയിരുന്നു. എസ്.എൻ.ഡി.പിയിലുള്ള സി.പി.എം കേഡറുകൾ സജീവമാകാനും പാർട്ടി നിർദ്ദേശം നൽകിയിരുഒന്നു.
ഇതിന് പുറമേ സംഘടനാ സംവിധാനത്തെ അഴിച്ചു പണിയാനുള്ള സമ്മേളനങ്ങളുടെ ഭാഗമായ പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് സംഘടിപ്പിച്ചതും ഈഴവ വിഭാഗങ്ങളിലേക്ക് വീണ്ടും സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു.
സി.പി.എമ്മിന്റെ അടിസ്ഥാന വോട്ട് ബാങ്കിൽ വിള്ളൽ വീഴുകയും വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകുന്നതും അപകടകരമായ രാഷ്ട്രീയ സൂചനയാണ് നൽകുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെ മഞ്ഞുരുക്കൽ ചർച്ച നടന്നുവെന്നും സൂചനകളുണ്ട്.
ബി.ഡി.ജെ.എസിന്റെ രൂപീകരണമുണ്ടാവുകയും അവർ എൻ.ഡി.എയുടെ ഘടകകക്ഷിയായി മാറുകയും ചെയ്തതോടെ എസ്എൻ.ഡി.പിയിലേക്ക് എത്തപ്പെട്ട് ബി.ജെ.പിയും സംഘപരിവാറും അവരുടെ വോട്ടുകൾ മാത്രമല്ല ഈഴവ വിഭാഗത്തെയാകമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതായും യോഗം നേതൃത്വത്തിനും ശിവഗിരി മഠത്തിനും ആശങ്കകളുണ്ട്.
രാഷ്ട്രീയപ്പാർട്ടിയായ ബി.ഡി.ജെ.എസിന് കാര്യമായ ഒരു പരിഗണനയും എൻ.ഡി.എയിൽ ലഭിച്ചിട്ടുമില്ല. ഈഴവ വോട്ടുകൾ മാത്രം ലക്ഷ്യം വെച്ച് ബി.ഡി.ജെ.എസിനെ തങ്ങളോട് അടുപ്പിച്ച് നിർത്തുകയെന്ന തന്ത്രം മാത്രമാണ് സംഘപരിവാറിനുള്ളത്.
വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും വിവിധ കേസുകൾ പിടിവള്ളിയാക്കിയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ബി.ഡി.ജെ.എസിനെ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കം ബി.ജെ.പിയെ ചൊടിപ്പിക്കാനും ഇടയുണ്ട്.
ബി.ജെ.പി കേന്ദ്രനേതൃത്വത്തെ പിണക്കാതെ എസ്.എൻ.ഡി.പിയിലെ അംഗങ്ങൾക്ക് സംഘപരിവാർ ബന്ധം അപകടകരമാണെന്ന സന്ദേശം ഇടതുപക്ഷത്തെ കൊണ്ട് കൊടുപ്പിക്കുവാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമമായും സ്വീകരണ പരിപാടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.