തിരുവനന്തപുരം: വേതനവർദ്ധനവിനായി ആശമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഇന്നലെ സർക്കാർ നടത്തിയ ചർച്ചകൾ പൊളിഞ്ഞതോടെ ആശാവർക്കറമാർ നിരാഹാര സമരത്തിലേക്ക് കടന്നു.
ഇന്ന് രാവിലെ 11 മുതലാണ് നിരാഹാരം തുടങ്ങിയത്. എ.എം ബിന്ദു, തങ്കമണി, ഷീല എന്നിവരാണ് ഇന്ന് മുതൽ നിരാഹാരത്തിലേക്ക് കടന്നത്.
ആശമാരുടെ നിരാഹാരം തുടങ്ങുന്ന ദിവസം തന്നെ ആരോഗ്യമന്ത്രി വീണജോർജ്ജ് ഇത് സംബന്ധിച്ച ചർച്ചകൾക്കെന്ന പേരിൽ ഡൽഹിയിലേക്ക് തിരിച്ചു. എന്നാൽ ആരോഗ്യ മന്ത്രിയുടെ വാദം തള്ളി ആശമാരും രംഗത്ത് വന്നു.
/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
ഓണറേറിയം 21000 ആക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യമില്ല. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യവുമില്ല. ഇൻസെന്റിവ് കൂട്ടാൻ ആണ് മന്ത്രി പോയതെങ്കിൽ നല്ലത്.
സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശാ വർക്കർമാരോട് സമരം നിർത്തി ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ദില്ലിക്ക് പോയിരിക്കുന്നത്.
ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും സമരസമിതിനേതാക്കളായ എ.എം ബിന്ദു, എം.എസ് മിനി എന്നിവർ വ്യക്തമാക്കി.
ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധന എപ്പേൾ നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും വ്യക്തത വരുത്തിയിട്ടില്ല.
സമയബന്ധിതമായി വർധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇൻസെൻറീവിൽ നല്ല വർധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിലെ ചർച്ചയിൽ ജെ.പി നദ്ദ മറുപടി നൽകിയിരുന്നു.
/sathyam/media/media_files/2025/03/11/XECOMOkebqwxeGOvi7AW.jpg)
ആയുഷ് മാൻ ഭാരത്, ജീവൻ ജ്യോതി പദ്ധതികളിൽ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സമരം നടക്കുന്നയിടത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി ഉന്നയിച്ച വാദങ്ങളും ഇതോടെ അപ്രസക്തമായി. ആശമാർ നിരാഹാരസമരത്തിലേക്ക് കടന്നതോടെ സമരത്തിന്റെ തീവ്രത വർധിക്കുകയാണ്.
സർക്കാരിന്റെ പ്രതിച്ഛായയെ സമരം ബാധിക്കുമെന്ന് വിലയിരുത്തലിലാണ് എൽ.ഡി.എഫിലെ ഘടകകക്ഷികൾ ഉള്ളത്.