തിരുവനന്തപുരം: ജീവിക്കാൻ വേണ്ടിയുള്ള ആശാ പ്രവർത്തകരുടെ സമരത്തെ നിയമസഭയിലും പരിഹസിച്ചും താറടിച്ചും സർക്കാർ. സമരക്കാരുടെ ശാഠ്യവും നിർബന്ധബുദ്ധിയുമാണ് ചർച്ച പരാജയപ്പെടാൻ കാരണമാണെന്നും ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ 40 ദിവസമായി ആശമാർ നടത്തുന്ന സമരത്തെ തള്ളുകയാണ് സർക്കാർ. അനിശ്ചിതകാല നിരാഹാര സമരമാണ് ആശമാർ ഇപ്പോൾ നടത്തുന്നത്.
ആശമാരുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പരിഹരിക്കപ്പെട്ട ആവശ്യങ്ങൾ വീണ്ടുമുന്നയിച്ച് എങ്ങനെയും സമരം നീട്ടിക്കൊണ്ടുപോവുകയാണ് ഉദ്ദേശം. സമരക്കാരെ നയിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.
/sathyam/media/media_files/2025/03/21/Py1OkPU2cBtzGwRLA833.jpg)
ആശമാരെ ഹെൽത്ത് വർക്കർമാരാക്കുകയെന്ന യഥാർത്ഥ ആവശ്യമുന്നയിക്കാതെ കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്. 26000 ആശമാരിൽ 354 പേർ മാത്രമാണ് സമരത്തിലുള്ളത്. ഇത് 1.34% മാത്രമാണ്. സമരക്കാർ പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരമുണ്ടാവും. അല്ലെങ്കിൽ ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ല. ഒറ്റ തൊഴിലാളി സംഘടനയും സമരത്തെ പിന്തുണയ്ക്കുന്നില്ല.
ഇപാധിരഹിത ഓണറേറിയം അടക്കം അംഗീകരിക്കാൻ പറ്റുന്ന ആവശ്യങ്ങൾ അംഗീകരിച്ചു. വോളണ്ടിയർ എന്നതുമാറ്റി ഹെൽത്ത് വർക്കർമാരാക്കിയാലേ ആശമാർക്ക് മിനിമംകൂലി, പെൻഷൻ, പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കൂ.
കേന്ദ്രമാനദണ്ഡ പ്രകാരം ഇക്കാര്യം മാത്രം സംസ്ഥാനത്തിന് തീരുമാനിക്കാനാവില്ല. ആശമാരോട് കേന്ദ്രം വഞ്ചനകാട്ടി. ഉറപ്പുള്ള പതിനായിരം രൂപ ഓണറേറിയത്തിൽ 8200 സംസ്ഥാനവും 1800 കേന്ദ്രവുമാണ് നൽകുന്നത്.
8200 രൂപ നൽകുന്ന സംസ്ഥാനത്തിനെതിരെയാണ് സമരം. കേന്ദ്രത്തിനെതിരേ ഒരു പ്രതിഷേധവുമില്ല. ആശമാരുടെ പ്രശ്നങ്ങളോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം ഇൻസെന്റീവും സംസ്ഥാനം ഓണറേറിയവും വർദ്ധിപ്പിച്ച് ഒത്തുതീർപ്പുണ്ടാക്കണമെന്നും സർക്കാരിന് പോസിറ്റീവായ നിലപാടല്ലെന്നും സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
സമരക്കാരെ പരിഹസിക്കുകയും പുച്ഛിക്കുകയുമാണ്. സമരത്തിന് ആളില്ലെന്ന് പറഞ്ഞ് നിഷേധാത്മക നിലപാടെടുക്കുകയാണ്. ന്യായമായ പരിഹാരമുണ്ടാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
/sathyam/media/media_files/2025/03/21/vZflusXeaE2rh66o06Us.jpg)
വാക്കൗട്ട് പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു. അടുത്ത സബ്മിഷന് കെ.ബാബുവിനെ സ്പീക്കർ ക്ഷണിച്ചതോടെ, ചാണ്ടി ഉമ്മൻ, രാഹുൽ മാങ്കൂട്ടത്തിൽ, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചെത്തി.
ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റ് ബഹളംവച്ചു. സ്പീക്കർ ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രതിപക്ഷനേതാവിനെ രണ്ടുമിനിറ്റ് സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷത്തെ 99പേർ ബഹളമുണ്ടാക്കുകയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
സമരം തുടങ്ങിയപ്പോൾ തന്നെ ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സർക്കാരിന്റെ പുച്ഛ സമീപനം ഇപ്പോഴും തുടരുന്നവെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി. രാജേഷ് നടത്തിയ മറുപടിയിൽ നിന്നു വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
11 വർഷം മുൻപ് ആശമാരുടെ സംസ്ഥാന ഇൻസെന്റീവ് 10,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട സിഐടിയു നേതാവ് എളമരം കരീം ഇപ്പോൾ സമരത്തിനെതിരേ തിരിയുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാണ്. സമരക്കാരുടെ കണക്കെടുക്കുന്ന സർക്കാരിന്റെ നിലപാട് തെറ്റാണെന്നും സതീശൻ തുറന്നടിച്ചു