തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് പത്താമുദയത്തിന് പാലുകാച്ച്. ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കാത്ത പാർട്ടിയാണെങ്കിലും സി.പി.എം പുതിയ ആസ്ഥാന ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് പത്താമുദയമായ ഏപ്രിൽ 23 ആണ്. എല്ലാ ശുഭകാര്യങ്ങളും തുടങ്ങാൻ അന്ന് ഉത്തമമാണെന്നാണ് ഹിന്ദു വിശ്വാസം.
വിശ്വാസികളുടെ പാർട്ടിയല്ലെങ്കിലും, പാർട്ടിയിലെ നേതാക്കൾ നേരത്തേ ആചാരങ്ങളിലും അനുഷ്‍ഠാനങ്ങളിലും വിശ്വാസമുള്ള ഉത്തമ വിശ്വാസികളാണെന്ന് നേരത്തേ തെളിയിച്ചതാണ്.
23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തു വാങ്ങിയ 31.95 സെന്റിൽ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിർമ്മിച്ചത്.
എ.കെ.ജി സെന്റർ എന്നപേര് തന്നെയാണ് ആസ്ഥാന മന്ദിരത്തിന് നൽകുന്നത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി 31.95 സെന്റ് സ്ഥലം വാങ്ങിയത്. 2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിർവഹിച്ചത്.
/sathyam/media/media_files/2025/03/22/TOkMK9NcZaSEePNLTNtl.jpg)
രണ്ടു ഭൂഗർഭ നിലകൾ പാർക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. 60 കാറുകൾ പാർക്ക് ചെയ്യാനാകും. 5380 സ്ക്വയർമീറ്ററാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിംഗിന്റെ വിസ്തീർണം. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയാണ് കെട്ടിടത്തിന്റെ നിർമ്മാണം. പൂർണമായും ചുവപ്പ് നിറമാണ് കെട്ടിടത്തിന് നൽകിയിട്ടുള്ളത്.
എ.കെ.ജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ സർക്കാർ അനുവദിച്ച ഭൂമിയിലാണ് നിലവിലെ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ലാണ് കേരള സർവ്വകലാശാലാ ആസ്ഥാനത്തോട് ചേർന്ന 34.4 സെന്റ് സ്ഥലം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി പതിച്ചുനൽകിയത്. അതിനാൽ ഈ മന്ദിരത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന ബോർഡ് സ്ഥാപിച്ചിരുന്നില്ല.
അഗ്നിരക്ഷാ സേന, നഗരസഭ, മലിനീകരണ നിയന്ത്രണ ബോർഡ്, എയർപോർട്ട് അതോറിറ്റി, മൈനിംഗ് ആൻഡ് ജിയോളജി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങി ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചത്.
സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ മന്ദിരത്തിന്റെ നിർമാണം. വാർത്താ സമ്മേളനത്തിനുള്ള ഹാൾ, സംസ്ഥാന കമ്മിറ്റിയുടെ ഓഫിസ്, യോഗം ചേരാനുള്ള സൗകര്യം, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രത്യേക മുറി, ഹാളുകൾ, സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കെല്ലാമുള്ള ഓഫിസ് മുറികൾ, പിബി അംഗങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ പുതിയ ആസ്ഥാനമന്ദിരത്തിലുണ്ട്.
പരിമിതമായ താമസ സൗകര്യവും മന്ദിരത്തിലുണ്ടാകും. വാഹന പാർക്കിങ്ങിന് രണ്ട് ഭൂഗർഭ നിലകൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വാസ്തു ശിൽപ്പി എൻ. മഹേഷാണ് കെട്ടിടത്തിന്റെ രൂപകൽപന. കേരളത്തിലെ മാത്രമല്ല, രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ ആസ്ഥാന മന്ദിരങ്ങളിലൊന്നാകും ഇത്.