തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ അസാധാരമായൊരു പ്രതിസന്ധിയിലേക്ക് പോവുകയാണ് ടെക്നിക്കൽ യൂണിവേഴ്സിറ്റി. കേരളത്തിലെ എല്ലാ എൻജിനീയറിംഗ് കോളേജുകളും എം.ബി.എ കോളേജുകളുമെല്ലാം അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിസന്ധിക്ക് കാരണം ഇക്കൊല്ലത്തെ ബജറ്റ് പാസാക്കാൻ കഴിയാത്തതാണ്.
സിൻഡിക്കേറ്റാണ് ബജറ്റ് പാസാക്കേണ്ടത്. ഇതിനായി രണ്ടുവട്ടം സിൻഡിക്കേറ്റ് യോഗം ചേർന്നെങ്കിലും ക്വാറം തികഞ്ഞില്ല. വൈസ്ചാൻസലറുമായി സിൻഡിക്കേറ്റ് അംഗങ്ങൾ ഉടക്കിലായതിനാൽ മനപൂർവ്വം ക്വാറം തികയ്ക്കാതിരിക്കുകയാണ്.
സ്ഥിരം വി.സിയില്ലാത്ത ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ഗവർണർ നിയമിച്ച ഡോ.ശിവപ്രസാദാണ് താത്കാലിക വി.സി. അദ്ദേഹത്തെ അംഗീകരിക്കാൻ സിൻഡിക്കേറ്റ് തയ്യാറല്ല. ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ വി.സിയാക്കാനായിരുന്നു സർക്കാരിന്റെ ശുപാർശ.
/sathyam/media/media_files/2025/03/22/z0q8ufkTGq1oAIWpaMKV.jpg)
അത് തള്ളിയാണ് ഡോ.ശിവപ്രസാദിനെ ഗവർണർ വി.സിയാക്കിയത്. ഒരു വശത്ത് ഗവർണറുമായി അനുനയം തുടരുന്നതിനിടെയാണ്, യൂണിവേഴ്സിറ്റികളിൽ അദ്ദേഹത്തെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ എതിർക്കുന്നത്.
ടെക്നോളജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിൽ എം.എൽ.എമാരടക്കമുണ്ട്. നിയമസഭ നടക്കുന്നതുകൊണ്ട് എംഎൽഎ മാർക്ക് പങ്കെടുക്കുന്നതിന് വേണ്ടി ആണ് സിൻഡിക്കേറ്റ് യോഗം ഇന്ന് വീണ്ടും ചേർന്നത്.
സിൻഡിക്കേറ്റ് യോഗത്തിൽ . പങ്കെടുക്കേണ്ട എംഎൽഎ മാരായ ഐ.ബി. സതീഷ്, സച്ചിൻ ദേവ് എന്നിവരും സർക്കാർ ഉദ്യോഗസ്ഥന്മാരായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നു.
സർവ്വകലാശാലയുടെ ബജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സിൻഡിക്കേറ്റ് യോഗമാണ് ഇന്ന് ചേരേണ്ടിയിരുന്നത്. വൈസ് ചാൻസിലറും സർവ്വകലാശാല ഡീന്മാരും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട ശേഷം വിസി യുടെ അസാന്നിധ്യത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു.
സർവ്വകലാശാല നിയമപ്രകാരം സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബഡ്ജറ്റ് പാസാക്കാനുള്ള അധികാരം ബോർഡ് ഓഫ് ഗവർണേഴ്സിനാണ്. ബജറ്റ് പാസാക്കുന്നതിന് വേണ്ടി ഉടൻതന്നെ ബോർഡ് ഓഫ് ഗവർണർഴ്സ് യോഗം ചേരുന്നുണ്ട്.
ബഡ്ജറ്റ് അംഗീകരിച്ചില്ലെങ്കിൽ സർവ്വകലാശാല ഫണ്ട് ഉപയോഗിച്ച് വിളപ്പിൽശാലയിലുള്ള സർവകലാശാല ക്യാമ്പസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടും. ശമ്പളം അടക്കം പ്രതിസന്ധിയിലാവാനും ഇടയുണ്ട്.
അടുത്ത സാമ്പത്തിക വർഷം മുതലുള്ള സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കുന്ന തരത്തിലേക്ക് സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയോടുകൂടി സർവകലാശാല പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളിലേക്ക് വൈസ് ചാൻസിലർ ഡോ. കെ ശിവപ്രസാദ് കടക്കുമെന്നാണ് സൂചന.