പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ. അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കാം. ഫീസീടാക്കി റോഡിൽ പരസ്യ പ്രചാരണ യോഗങ്ങൾ നടത്താം. ജനങ്ങൾക്ക് ഭീഷണിയാവാതെ നടപ്പാക്കുമെന്ന് നിയമസഭയിൽ സർക്കാർ. ഹൈക്കോടതിയുടെ കൈയടി നേടിയ നടപടികളുടെ മുനയൊടിക്കും. നിയമഭേദഗതി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്

പൊതുസ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ വരുന്ന സ്ഥലങ്ങളിൽ അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കാമെന്നും മിതമായ നിരക്കിൽ ഫീസ് ഈടാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.

New Update
mb rajesh niyamasabha-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, ഫ്‌ളക്‌സുകൾ എന്നിവ വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണവുമായി സർക്കാർ. ഫീസീടാക്കി ഇതിന് അനുമതി നൽകാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിലാണ് പ്രഖ്യാപിച്ചത്.

Advertisment

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശക്തമായ ഉത്തരവുകളെയും ഇടപെടലുകളെയും തുടർന്ന് കേരളത്തിലെ പൊതു സ്ഥലങ്ങളിലെ പരസ്യ ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്തിരുന്നു.


തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് പ്രചാരണത്തിന് വിലങ്ങുതടിയാവുന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള സർക്കാരിന്റെ നിയമനിർമ്മാണം. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കുമെന്നാണ് അറിയുന്നത്. 


പൊതുസ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ വരുന്ന സ്ഥലങ്ങളിൽ അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കാമെന്നും മിതമായ നിരക്കിൽ ഫീസ് ഈടാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.

അനുവദനീയമായ പരസ്യ പ്രചാരണ യോഗങ്ങൾ നിർദിഷ്ട ഫീസ് ഈടാക്കി നടപ്പാക്കുന്നതിനു നിയമ, ചട്ട ഭേദഗതി കൊണ്ടുവരും. നിയമനിർമാണം സംബന്ധിച്ച കരടു നിർദേശം തയാറാക്കി സർക്കാരിനു സമർപ്പിക്കാൻ തദ്ദേശ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.


ഹൈക്കോടതി ഉത്തരവിന്റെ അന്ത:സത്ത ഉൾക്കൊണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലാതെയുമാവും ഇതു തയാറാക്കുക. ബോർഡുകളും ബാനറുകളും നിയമവിധേയമാക്കാനുള്ള ഭേദഗതിയാണ് വരുന്നത്.


പൊതുസ്ഥലങ്ങളിൽ മാർഗതടസമുണ്ടാക്കുന്ന ബാനറുകളും ബോർഡുകളും നീക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ നടപടി സ്വീകരിച്ചെന്നും ഇ.കെ.വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.

ek vijayan

അനുവാദമില്ലാതെ പൊതു ഇടങ്ങളിൽ പോസ്റ്റർ ഒട്ടിക്കുകയോ ബോർഡുകൾ വയ്ക്കുകയോ ചെയ്താൽ ഒരു വർഷം വരെ തടവിന് ശിക്ഷിക്കാമെന്നാണ് നിലവിലെ നിയമം. സ്വകാര്യ സ്ഥലത്താണെങ്കിലും ബോർഡ് വയ്ക്കാൻ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വേണം.


കേരള പോലീസ് ആക്ടിലെ വകുപ്പ് 120-ഡിയാണ് അനുമതിയില്ലാതെ ഭിത്തികളിലും കെട്ടിടങ്ങളിലും മറ്റ് നിർമിതികളിലും പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത് പിൻവലിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്ക് ഒരു വർഷം വരെ തടവിന് ശിക്ഷിക്കാം എന്ന് നിയമം പറയുന്നു.


പൊതു ഇടങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് ബോർഡുകളും മറ്റും സ്ഥാപിക്കാൻ അനുമതി നൽകാൻ കഴിയുക. കേരള റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കിയ പോളിസിയിലാണ് ഇക്കാര്യം പറയുന്നത്. കേരള റോഡ് സേഫ്റ്റി ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പോളിസികൾക്ക് സർക്കാർ രൂപം നൽകിയത്.

ഇതൊന്നും പാലിക്കപ്പെടാതെ വന്നതോടെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റോഡിൽ കമാനങ്ങൾ വയ്ക്കുന്നത് ഹൈക്കോടതി നേരത്തേ തന്നെ വിലക്കിയതാണ്.

നിലവിലെ ചട്ടം ഇപ്രകാരമാണ് - റോഡിന്റെ അരികിൽ നിന്ന് 50 മീറ്റർ അകലെയായിരിക്കണം ബോർഡും ബാനറും. നടപ്പാതയിലോ മീഡിയനിലോ ഗ്രീൻ സോണിലോ മരങ്ങളിലോ താത്കാലിക സംവിധാനങ്ങളിലോ പരസ്യം പാടില്ല. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഡിസ്‌പ്ലേ പരസ്യങ്ങൾ പാടില്ല.  

വൈദ്യുതി പോസ്റ്റുകളിലും ബസ് സ്‌റ്റോപ്പുകളിലും പരസ്യം പാടില്ല. ട്രാഫിക് സിഗ്നലിനോടൊപ്പവും പരസ്യം വേണ്ട. 120 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനെയും അതിജീവിക്കാൻ കഴിയുന്ന നിർമിതികളിലേ പരസ്യങ്ങൾ അനുവദിക്കാവൂ.

റോഡിൽ തിരക്കില്ലാത്ത സമയത്ത് മാത്രമേ സഞ്ചരിക്കുന്ന പരസ്യം അനുവദിക്കാൻ കഴിയൂ. ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ കീഴിൽ വെൽത്ത് പൂൾ വേണം. പരസ്യ ഏജൻസികൾ അഞ്ച് ലക്ഷം രൂപ ഇതിലേക്ക് നൽകണം. പരസ്യം കാരണം അപകടം ഉണ്ടായാൽ ഇതിൽനിന്ന് സഹായം നൽകണം.

റോഡിൽ നിന്നുള്ള ദൂരത്തിന് അനുസരിച്ച് 1000 മുതൽ 15,000 രൂപവരെ ഫീസായി ഈടാക്കാം. നീക്കം ചെയ്യുന്ന പരസ്യബോർഡുകൾ പരിസ്ഥിതിക്ക് ഭീഷണിയാകാതെ നശിപ്പിക്കണം. നിയമലംഘനങ്ങൾ ഉണ്ടായാൽ പരസ്യം സ്ഥാപിക്കാൻ അടയ്ക്കുന്ന ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാം

Advertisment