തിരുവനന്തപുരം: പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ കേരളം പിടിക്കാനുള്ള തന്ത്രമൊരുക്കാൻ ബി.ജെ.പി. പല ഘട്ടങ്ങളിലൂടെ വോട്ട് വിഹിതം വർധിപ്പിച്ചും സീറ്റുകൾ കൂട്ടിയും സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നീക്കം നടക്കുക.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഓരോ സീറ്റ് ലഭിച്ചതും പല മണ്ഡലങ്ങളിലുമുള്ള മികച്ച മുന്നേറ്റവുമാണ് ബി.ജെ.പി കേന്ദ്ര - സംസ്ഥാന നേതൃത്വത്തിന് ശുഭ പ്രതീക്ഷ നൽകുന്നത്.
പല കാലങ്ങളിൽ ബി.ജെ.പി - സംഘപരിവാർ വിഭാഗങ്ങളിൽ നിന്നും അടിത്തട്ടിലെ പ്രവർത്തനത്തിലൂടെ കടന്നുവന്നവരാണ് ഇതുവരെ പാർട്ടിയെ കേരളത്തിൽ നയിച്ചിട്ടുള്ളത്. നിലവിൽ സംഘടനാ നേതൃത്വത്തിലേക്ക് കൂടി രാജീവ് ചന്ദ്രശേഖറിനെ പോലെ കോർപ്പറേറ്റ് സംസ്‌ക്കാരമുള്ളവർ എത്തുമ്പോൾ സംഘടനാ തലത്തിൽ എന്ത് മാറ്റമാണ് ഉണ്ടാവുന്നതെന്നറിയാൻ ഇനിയും സമയമെടുക്കും.
പ്രത്യക്ഷത്തിൽ ബി.ജെ.പി - സംഘപരിവാർ മുഖം രാജീവിനില്ലെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അടുത്തയാളാണ് അദ്ദേഹം. അതേപോലെ സംഘപരിവാറിലെ പല പ്രമുഖരും അദ്ദേഹത്തോട് ഏറെ അടുപ്പം പുലർത്തുന്നവരാണ്.
/sathyam/media/media_files/2025/03/26/U7lNEkh3eL67SafAMgvi.jpg)
എന്നാൽ സംഘപരിവാറിലൂടെയോ ബി.ജെ.പിയിലൂടെയോ അല്ല അദ്ദേഹം വളർന്ന് വന്നത്. അതുകൊണ്ട് കേരളം പോലെയുള്ളയിടത്ത് സംഘപരിവാറിന് പുറത്തേക്ക് പാർട്ടിയെ അദ്ദേഹത്തിന് കൊണ്ടുപോകാനാവുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
കോർപ്പറേറ്റ് സംസ്‌ക്കാരമുള്ളയാളാണെങ്കിലും തികഞ്ഞ സംഘപരിവാർ അനുകൂലിയായ രാജീവ് ഒരർത്ഥത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ കടന്നുകയറാനുള്ള മറയായാവും പ്രവർത്തിക്കുക.
സംസ്ഥാനത്ത് ടാം റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സ്വന്തം ചാനലായ ഏഷ്യാനെറ്റടക്കം ഉണ്ടെന്നതും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്. ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള വൈദേകം റിസോർട്ട് രാജീവ് ചന്ദ്രശേഖർ വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു.
സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ എത്തും മുമ്പ് തന്നെ രാജീവ് ചന്ദ്രശേഖറിന് സി.പി.എം ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇത് സൂചന നൽകുന്നത്.
നിലവിൽ 16 ശതമാനമുള്ള വോട്ടുകൾ 30 ശതമാനത്തിലേക്ക് എത്തിക്കാനാണ് ബി.ജെ.പിയുടെ ആദ്യ പദ്ധതി. അത് പൂർത്തിയായാൽ പലയിടത്തും അവർക്ക് സീറ്റുകൾ ലഭിക്കും. ഇതിന് വേണ്ടി 35000 ത്തിൽപ്പരം വോട്ട് ലഭിച്ച 60 മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പദ്ധതി.
ഇനയുള്ള പ്രവർത്തനങ്ങൾ ഫലം ലഭിക്കുന്ന രീതിയിൽ വേണമെന്നതാണ് പാർട്ടി ആലോചനകളിലൂടെ തീരുമാനമെടുത്തിരിക്കുന്നത്. ബിസിനസുകാരൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ഈ രീതിയിലാവും പ്രവർത്തനങ്ങളുടെ പദ്ധതി രൂപരേഖ തയ്യാറാക്കുക.
/sathyam/media/media_files/2025/03/23/blK0bxS74rMICFSfCxHU.jpg)
നിലവിലുള്ള പുതിയ ജില്ലാ അദ്ധ്യക്ഷൻമാരിൽ ഭൂരിഭാഗവും ആദ്യതവണ സ്ഥാനത്തെത്തുന്നവരായത് കൊണ്ട് തന്നെ ഇത്തവണ വലിയ മുന്നേറ്റമുണ്ടാവുമെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്.
എന്നാൽ സംസ്ഥാനത്തെ പാർട്ടിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഇവിടെ സി.പി.എമ്മിന്റെ ബി ടീമായാണ് സംഘപരിവാർ പ്രവർത്തിക്കുന്നതെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.
അതേസമയം, ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട ടെക്‌നോക്രാറ്റിനെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിലും പാർട്ടിയിൽ ചിലർക്ക് അമർഷമുണ്ട്.
പക്ഷേ തല്‍ക്കാലം അത്തരം എതിര്‍പ്പുകള്‍ മനസില്‍ വച്ചുകൊണ്ടിരിക്കാനേ നേതാക്കള്‍ക്ക് നിര്‍വാഹമുള്ളൂ. കാരണം കേരളത്തിലെ നേതാക്കളെക്കൊണ്ട് കാര്യം നടക്കില്ലെന്ന് കണ്ടപ്പോഴാണ് കേന്ദ്ര നേതൃത്വം സംസ്ഥാനത്തേയ്ക്ക് നേതൃത്വത്തെ ഇറക്കുമതി ചെയ്തിരിക്കുന്നത്.