തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനിടെ, അന്വേഷണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരം നൽകിയതിന് സസ്പെൻഷനിലായിരുന്ന ഡിവൈഎസ്‌പി എം.എസ് സന്തോഷിനെ തിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥനെയാണ് ഇന്ന് തിരിച്ചെടുത്തത്.
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പിയുമായിരുന്നു സന്തോഷ്. തൃശൂർ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് ഡിജിപി അന്വേഷിക്കുന്നത് സംബന്ധിച്ച വിവരം പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ലെന്നായിരുന്നു സന്തോഷ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയത്. പോലീസ് മേധാവി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
വേണ്ടത്ര പരിശോധനയോ അവധാനതയോ ഇല്ലാതെ മറുപടി നൽകിയതിലൂടെ തൃശൂർ പൂരം സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പടരാനിടയാക്കിയെന്നും അനാവശ്യ വിവാദത്തിന് വഴിവച്ചെന്നും കണ്ടെത്തിയായിരുന്നു സസ്പെൻഷൻ.
മുഖ്യമന്ത്രിയാണ് സസ്പെൻഷന് നിർദ്ദേശിച്ചത്. സന്തോഷിനെതിരേ അന്വേഷണം പൂർത്തിയാക്കി നടപടിക്കായി ഫയൽ സർക്കാരിന് സമർപ്പിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ റദ്ദാക്കി ആഭ്യന്തര വകുപ്പ് ഡിവൈ.എസ്.പി.യെ തിരിച്ചെടുത്തത്.
അതേസമയം, തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണങ്ങൾ നീളുകയാണ്. അന്വേഷണങ്ങൾക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടില്ല. പൂരം അലങ്കോലമാക്കാൻ നടത്തിയ ഗൂഢാലോചനയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
/sathyam/media/media_files/dNzJgpMVBLz4qa97Rm4w.jpg)
പൂരംനടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷിക്കുന്നത്. ഇതിൽ പോലീസ് ഒഴികെ വകുപ്പുകളെക്കുറിച്ച് റിപ്പോർട്ട് നൽകി. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബാണ് അന്വേഷിക്കുന്നത്.
തൃശൂരിലുണ്ടായിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി ഡി.ജി.പി നേരത്തേ മുഖ്യമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പൂരം കലക്കലിനെക്കുറിച്ച് മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഉടൻ രേഖപ്പെടുത്തും. മന്ത്രി എ.ജി.ജി.പിക്കെതിരേ മൊഴി നൽകുമോ എന്നതിലാണ് ഇനി സസ്പെൻസ്.
/sathyam/media/media_files/2025/03/27/CLLQl7klZfH1JaP2kyV7.jpg)
പൂരം കലക്കലിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് അന്വേഷണങ്ങളിൽ കാര്യമായ പുരോഗതിയില്ല. മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചത് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനും പുകമറയുണ്ടാക്കി എം.ആർ അജിത്കുമാറിനെ രക്ഷിക്കാനും ലക്ഷ്യമിട്ടാണെന്നാണ് ആരോപണം.
പൂരം കലക്കിയതിൽ ക്രമസമാധാന പ്രശ്നമല്ല, ഉദ്യോഗസ്ഥരുടെ ഏകോപനത്തിലെ വീഴ്ചയാണുണ്ടായതെന്ന് വരുത്തിതീർക്കാനാണ് ശ്രമം. മരാമത്ത്, ടൂറിസം, റവന്യൂ, വനം, വൈദ്യുതി, ജലവിഭവം, ആരോഗ്യം, ഭക്ഷ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പൂരത്തിന് നിയോഗിച്ചിരുന്നു. കളക്ടർക്കായിരുന്നു ഏകോപനം.
പൊലീസൊഴിച്ച് മറ്റ് വകുപ്പുകളെക്കുറിച്ച് ഇതുവരെ പരാതിയുണ്ടായിട്ടില്ല. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരെയും സംശയമുനയിലാക്കി കുറ്റക്കാരെ രക്ഷപെടുത്താനാണെന്നാണ് ആക്ഷേപം. മൂന്ന് അന്വേഷണങ്ങളിലും വിരുദ്ധമായ കണ്ടെത്തലുകളാണെങ്കിലും കുറ്റാരോപിതർക്ക് രക്ഷപെടാൻ വഴിയൊരുങ്ങും. മൊഴികളിലെ വൈരുദ്ധ്യവും രക്ഷയ്ക്ക് ആയുധമാക്കാം.
ഡിജിപിയുടെ ആദ്യ അന്വേഷണത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് അജിത്കുമാർ മൊഴിനൽകിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശപ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
/sathyam/media/media_files/KTJVKufLnxOuZuU8bCge.jpg)
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ നിയമവിരുദ്ധമായി മറികടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടവും ഇത് അനുവദിച്ചില്ല. ഇക്കൊല്ലം ശക്തമായി മാർഗരേഖ നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി പൊലീസ് സമഗ്രമായ സ്കീമുണ്ടാക്കി. ഒരു ദേവസ്വത്തിലെ ആളുകൾ മനപൂർവ്വം പൊലീസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു - ഇതാണ് മൊഴി.
വ്യക്തമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
പൂരത്തിനിടെ ശരിയല്ലാത്ത ഇടപെടലുകളുണ്ടായി. എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ സംഘപരിവാറിനെതിരെയും പരാമർശങ്ങളുണ്ട്. പൂരത്തിന്റെ അവസാന സമയത്താണ് അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായത്.
തിരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിറുത്തി അരങ്ങേറിയ ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.