തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിൽ ഗവർണർക്ക് പരമാധികാരം നൽകുന്ന യു.ജി.സി നയത്തിനെതിരേ കേന്ദ്രവുമായി മല്ലയുദ്ധത്തിന് കേരളം. ഒരു തരത്തിലും അംഗീകരിക്കാനാവാത്തതെന്ന് നിലപാട്. സർവകലാശാലകളുടെ സ്വയംഭരണത്തിനുള്ള സംരക്ഷണം - സർവകലാശാലകളുടെ അക്കാദമിക, ഭരണപരമായ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യം.
അക്കാദമിക നിലവാരവും പ്രവേശന സൗകര്യവും മെച്ചപ്പെടുത്തൽ - ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്തണം. യു.ജി.സി ചട്ടങ്ങളിൽ കേരളത്തിന്റെ നിലപാട് സംബന്ധിച്ച റിപ്പോർട്ട് യു.ജി.സി.ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും സമർപ്പിച്ചു.
തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുമായി ചേർന്ന് യു.ജി.സി കരടുനയത്തിനെതിരേ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്താനാണ് നേരത്തേ കേരളം തീരുമാനിച്ചത്. വൈസ്ചാൻസലർ നിയമനത്തിലടക്കം ഗവർണർക്ക് പരമാധികാരം നൽകുകയും സംസ്ഥാനങ്ങൾക്ക് പങ്കില്ലാതാക്കുകയും ചെയ്യുന്ന കരടുനയം പിൻവലിക്കണമെന്നാണ് ആവശ്യം.
ഇല്ലെങ്കിൽ സംസ്ഥാനങ്ങൾ ഒരുമിച്ച് നിയമപരമായി നേരിടുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തേ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽപ്രദേശ്, ആംആദ്മി ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനങ്ങളും ഒപ്പംചേരും.
കേരളത്തിന്റെ പ്രധാന വിയോജിപ്പുകൾ ഇവയാണ് - ഫെഡറൽ തുലനാവസ്ഥ ഉറപ്പാക്കൽ - കേന്ദ്രഭരണത്തിന്റെ അധികാരം വ്യാപകമാക്കുന്നതിലെ ആശങ്കകൾ ഉയർത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് നിലനിർത്തുന്നതിന് ആവശ്യമായ സംരക്ഷണം വേണം.
എല്ലാവരെയും ഉൾകൊള്ളുന്ന നയരൂപീകരണം - കരട് ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകും മുൻപ് വിവിധ മേഖലയിലെ എല്ലാ ഭാഗധാരികളുടെയും അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് മുൻഗണന നൽകണം.
അധ്യാപക, അധ്യാപകേതര ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ - സർവീസ് നിബന്ധനകളും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം. യു.ജി.സിയും വിദ്യാഭ്യാസ മന്ത്രാലയവും ഈ ചട്ടങ്ങൾ പുനപരിശോധിച്ച് കേരളം നിർദ്ദേശിച്ച ശുപാർശകൾ ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
യു.ജി.സിക്ക് സംസ്ഥാന നിയമത്തെ മറികടക്കാനാവില്ല. ഇല്ലാത്ത അധികാരമാണുപയോഗിക്കുന്നത്. സ്വയംഭരണവും ഫെഡറൽ വ്യവസ്ഥയും ഇല്ലാതാക്കുന്നതാണിത്. അക്കാഡമിക് വിദഗ്ദ്ധനല്ലാത്തവരെ വൈസ്ചാൻസലറാക്കാനുള്ള വ്യവസ്ഥ സർവകലാശാലകളെ തകർക്കുമെന്നും സംസ്ഥാനസർക്കാരുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.
കരടുനയം നിയമപരമായി നിലനിൽക്കില്ല. വി.സി നിയമനത്തിൽ സർക്കാരിന് റോളില്ലാതാവും. സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്രികളിൽ എല്ലാ നിയന്ത്രണവും കേന്ദ്രത്തിനാവും. രാഷ്ട്രീയമായും ഇത് തിരിച്ചടിയാവുമെന്ന് കേരളം വിലയിരുത്തുന്നു.