'സെൻസർ ചതിച്ചതാ'. എമ്പുരാനെ ചൊല്ലി ബിജെപിക്കുള്ളിൽ വിവാദം. സംഘപരിവാറിന് അതൃപ്തി. സെൻസറിംഗിൽ ഒഴിവാക്കാൻ നിർദ്ദേശിച്ചത് സ്ത്രീകൾക്കെതിരായ അക്രമണ രംഗങ്ങളും ദേശീയ പതാകയെപ്പറ്റിയുള്ള പരാമർശവും

ഗോധ്ര കലാപമടക്കമുള്ള വിഷയങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടും അത് ശ്രദ്ധിക്കാൻ സെൻസർ ബോർഡിലുള്ള പ്രതിനിധികൾക്ക് കഴിഞ്ഞില്ലെന്നതാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം. 

New Update
empuran movie
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മോഹൻലാൽ ചിത്രം എംമ്പുരാൻ കടുത്ത രാഷ്ട്രീയവിവാദം സൃഷ്ടിച്ചതിനെ തുടർന്ന് സെൻസറിംഗിനെ ചൊല്ലി ബി.ജെ.പിയിലും സംഘപരിവാറിലും അതൃപ്തി പുകയുന്നു.

Advertisment

സിനിമ സെൻസർ ചെയ്ത സമയത്ത് ബി.ജെ.പി - സംഘപരിവാർ പ്രതിനിധികൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന വിമർശനമാണ് നിലനിൽക്കുന്നത്.


സിനിമയെപ്പറ്റിയും അത് സംവിധാനം ചെയ്ത പൃഥിരാജിനെപ്പറ്റിയുമുള്ള കടുത്ത എതിർപ്പ് വ്യക്തമാക്കി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ രംഗത്ത് വന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.


ഗോധ്ര കലാപമടക്കമുള്ള വിഷയങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടും അത് ശ്രദ്ധിക്കാൻ സെൻസർ ബോർഡിലുള്ള പ്രതിനിധികൾക്ക് കഴിഞ്ഞില്ലെന്നതാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം. 

ഇതിനിടെ എമ്പുരാൻ സിനിമയിൽ സെൻസർ ബോർഡ് ഇടപെട്ടത് രണ്ടുഭാഗങ്ങളിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്.


സംഘപരിവാർ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായിട്ടുള്ള സെൻസർ ബോർഡാണ് രണ്ടുഭാഗങ്ങൾ മാത്രം സിനിമയിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചത്.


സ്ത്രീകൾക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കണമെന്നതായിരുന്നു എമ്പുരാനിൽ സെൻസർ ബോർഡിന്റെ ആദ്യത്തെ നിർദേശം.

ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കാനും നിർദേശിച്ചു. രണ്ട് കാര്യങ്ങളൊഴിച്ചാൽ സെൻസർ ബോർഡിന്റെ കൃത്യമായ അംഗീകാരത്തോടെയാണ് സിനിമ പുറത്തിറങ്ങിയത്.


നിലവിൽ മോഹൻലാലിനും പൃഥിരാജിനുമെതിരായാണ് രൂക്ഷവിമർശനം ഉയർത്തി ആർ.എസ്.എസ് രംഗത്തിറങ്ങിയിട്ടുള്ളത്. എന്നാൽ ആർക്കെങ്കിലും സിനിമ സംബന്ധിച്ച് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ താൻ പൃഥിരവാജിനോട് നിലർദ്ദേശിച്ചിട്ടുണ്ടെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കിയിട്ടുണ്ട്.


സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരും മുൻകാലങ്ങളിൽ ആർക്കും ദോഷം വരുത്തിയതായി അറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിവാദത്തിൽ സിനിമയിലെ ചില രംഗങ്ങൾ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടട്ടുണ്ടെന്നുമാണ് ഗോകുലം ഗോപാലന്റെ പ്രതികരണം. 

സിനിമാ വിവാദത്തിൽ ബി.ജെ.പിക്കുള്ളിൽ രണ്ട് പക്ഷമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവിൽ സി.രഘുനാഥ് അടക്കമുള്ള ഒരു വിഭാഗം മോഹൻലാലിനെതിരെ തിരിയുമ്പോൾ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനടക്കമുള്ളവർ സിനിമ കാണണമെന്ന നിലപാടിലാണുള്ളത്.

എമ്പുരാനെതിരെ ആരും ബഹിഷ്‌ക്കരണ ആഹ്വാനം നൽകിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കുന്നുണ്ട്.

Advertisment